നേതാക്കള്‍ അക്രമ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നു, ജീവന്‍ കൊടുത്തും പലതും ചെയ്യണമെന്നൊരു വിശ്വാസം ഉണ്ടാക്കിയെടുക്കും: കുഞ്ചാക്കോ ബോബന്‍

നിലനില്‍പ്പിന് വേണ്ടി നേതാക്കള്‍ അക്രമ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. ‘ചാവേര്‍’ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന ഒരു പരിപാടിക്കിടെയാണ് കുഞ്ചാക്കോ ബോബന്‍ സംസാരിച്ചത്. ചാവേറില്‍ മനുഷ്യത്വത്തിന്റെ രാഷ്ട്രീയമാണ് പറയുന്നത് എന്നാണ് കുഞ്ചാക്കോ ബോബന്‍ പ്രതികരിക്കുന്നത്.

”എല്ലാ കാലഘട്ടങ്ങളിലും അത് സംഭവിച്ചിട്ടുണ്ടല്ലോ. ഏത് രീതിയില്‍ നോക്കിയാലും നമുക്ക് കാണാന്‍ പറ്റും. സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി അല്ലെങ്കില്‍ പ്രത്യയ ശാസ്ത്രം എന്ന് അവര്‍ പറയുന്ന വിശ്വാസങ്ങള്‍ക്കും വേണ്ടി ആളുകളെ ഉപയോഗിക്കാറുണ്ട്. അതില്‍ ഏറ്റവും എളുപ്പം മതമൊക്കെ ആയിരിക്കും.”

”ആളുകളുടെ മനസിനെ സ്വാധീനിക്കുക, അവരുടെ മനസിനെ വേറൊരു രീതിയില്‍ ചിന്തിപ്പിക്കാന്‍ ശ്രമിക്കുക, അത് ഒരു മുതലെടുപ്പിന്റെ രാഷ്ട്രീയമാണ്. അതൊക്കെ ഇതിന്റെ ഭാഗമാണ്. പിന്നെ മനസില്‍ നന്മയുള്ള ആള്‍ക്കാരെ പെട്ടന്ന് മാനിപ്പുലേറ്റ് ചെയ്യാം.”

”വടക്കോട്ടുള്ള ആള്‍ക്കാരെ അത്തരത്തില്‍ മാനിപ്പുലേറ്റ് ചെയ്യാനാകുമായിരിക്കും. ഏതെങ്കിലുമൊരു പ്രത്യയശാസ്ത്രത്തില്‍ അടിയുറച്ചു വിശ്വസിക്കുമ്പോള്‍ അതിന് വേണ്ടി നിലനില്‍ക്കുമ്പോള്‍ ജീവന്‍ കൊടുത്തും അത് ചെയ്യണമെന്നൊരു വിശ്വാസം അവര്‍ക്കുണ്ടെങ്കില്‍ അവരെ മുതലെടുക്കുന്ന രാഷ്ട്രീയ നേതാക്കള്‍ ഉണ്ടാക്കാം.”

”സറ്റയറിക്കലായി കണ്ണൂര്‍ രാഷ്ട്രീയത്തെ കാണിച്ച സിനിമയാണ് ഞാന്‍ തന്ന ചെയ്ത നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക. രാഷ്ട്രീയം ഹ്യൂമറിന്റെ മേമ്പൊടിയില്‍ പറഞ്ഞ സിനിമയായിരുന്നു അത്. എന്നാല്‍ ചാവേര്‍ മനുഷ്യത്വത്തിന്റെ രാഷ്ട്രീയമാണ് പറയുന്നത്. ഒരു വിഭാഗത്തേയും കരിവാരിത്തേച്ചിട്ടില്ല.”

”അടിസ്ഥാനപരമായി മനുഷ്യത്വമാണ് സിനിമയില്‍ പരിഗണിക്കപ്പെട്ടത്” എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. ഒക്ടോബര്‍ 5ന് ആണ് ചാവേര്‍ റിലീസിനൊരുങ്ങുന്നത്. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വളരെ വ്യത്യസ്തമായൊരു കഥാപാത്രമായാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്.