'ഇപ്പോഴത്തെ സിനിമകള്‍ക്ക് അച്ഛനും, അപ്പൂപ്പനും ഒന്നും വേണ്ടടാ' എന്ന് പറഞ്ഞ് നീട്ടിയൊരു ചിരി; കെടിഎസിന്റെ ഓര്‍മ്മകളുമായി കണ്ണന്‍ സാഗര്‍

കെഎടിഎസ് പടന്നലിന്റെ ഓര്‍മ്മകളുമായി ഹാസ്യതാരം കണ്ണന്‍ സാഗര്‍. അളന്നു കുറിച്ചു ആവശ്യത്തിന് മാത്രം ചോദ്യങ്ങള്‍ക്ക് മറുപടി തരുന്ന ഒരു രസിക പ്രിയനും കൂടിയായിരുന്നു പടന്നയില്‍ ചേട്ടന്‍ എന്ന് കണ്ണന്‍ സാഗര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പുതിയ സിനിമകളെ കുറിച്ചു ചോദിച്ചപ്പോള്‍ “ഇപ്പോഴത്തെ സിനിമകള്‍ക്ക് അച്ഛനും, അപ്പൂപ്പനും ഒന്നും വേണ്ടടാ” എന്ന മറുപടിയാണ് അദ്ദേഹം പറഞ്ഞതെന്നും കണ്ണന്‍ സാഗര്‍ പറയുന്നു.

കണ്ണന്‍ സാഗറിന്റെ കുറിപ്പ്:

കണ്ണീര്‍ പ്രണാമം

ഒരു ഓര്‍മ ഓടിയെത്തുന്നു. കോമഡി സീരിയല്‍ ലൊക്കേഷന്‍, എനിക്കും ചെറിയ വേഷം ഉണ്ടായിരുന്നു. അളന്നു കുറിച്ചു ആവശ്യത്തിന് മാത്രം ചോദ്യങ്ങള്‍ക്ക് മറുപടി തരുന്ന ഒരു രസിക പ്രിയനും കൂടിയായിരുന്നു പടന്നയില്‍ ചേട്ടന്‍…പുതിയ വര്‍ക്കുകളെ കുറിച്ചു ചോദിച്ചപ്പോള്‍ തന്നെ മറുപടിവന്നു, “ഇപ്പോഴത്തെ സിനിമകള്‍ക്ക് അച്ഛനും, അപ്പൂപ്പനും ഒന്നും വേണ്ടടാ” എന്നിട്ട് നീട്ടിയൊരു ചിരിയായിരുന്നു, എനിക്ക് അതൊക്കെയല്ലേ ചെയ്യാനുള്ളൂ…

ഞാന്‍ എന്റെ സങ്കടം ചുമ്മാ ചേട്ടനോട് പങ്കുവച്ചു പറഞ്ഞു, എനിക്ക് സിനിമയില്‍ ഒരു നല്ലവേഷം കിട്ടണം എന്നു വലിയ ആഗ്രഹമുണ്ട്, ഞാന്‍ ശ്രമിക്കുന്നുമുണ്ട്, പക്ഷേ ഭാഗ്യം, വര, അവസരം ഇതൊന്നും ഇതുവരെ അങ്ങോട്ട് എത്തുന്നില്ല ചേട്ടാ. ഒന്ന് ഇരുത്തി മൂളി ചേട്ടന്‍, എന്നിട്ട് ജോത്സ്യന്‍മാര്‍ ചോദിക്കും പോലെ ഒരു ചോദ്യം “നിനക്കിപ്പോള്‍ എന്തായി പ്രായം” ഞാന്‍ അന്നുള്ള പ്രായം പറഞ്ഞു, അന്‍പത്തിയാറാം വയസ്സില്‍ നിനക്കു അവസരം വരും.

ഞാനൊന്ന് ഞെട്ടി, ഈ ചേട്ടന്‍ എന്താ ഈ പറയുന്നേ, “അതെന്താ ചേട്ടാ അങ്ങനെ പറഞ്ഞത്”, ഉടന്‍ മറുപടി വന്നു, “എനിക്ക് അപ്പോഴാ സിനിമയില്‍, നല്ല ഒരു വേഷത്തില്‍ കേറാന്‍ പറ്റിയത്”, ഞാന്‍ മിഴുങ്ങസ്യനായി പോയി… പരിഭവത്തെ, പരാതിയെ, ആവലാതിയെ ഒന്നും ശ്രദ്ധിക്കാത്ത ഒരു പച്ച മനുഷ്യനായ കഴിവുറ്റ പ്രതിഭയായിരുന്നു പടന്ന ചേട്ടന്‍.

സുഖമില്ലാതെ ഇരിക്കുന്നു എന്നറിഞ്ഞിരുന്നു, ഞാന്‍ പ്രാര്‍ഥനകള്‍ നേര്‍ന്നിരുന്നു, ഒരു മുതിര്‍ന്ന കലാകാരന്റെ കൂടെ ഇത്ര ഇടപഴുകിയ ഒരു അഭിനേതാവ് എന്റെ അനുഭവത്തില്‍ വേറെയില്ലാ…ആത്മശാന്തി നേര്‍ന്നു, പ്രിയ ചേട്ടന്, കണ്ണീര്‍ പ്രണാമം.