കമ്മിക്കുഞ്ഞുങ്ങള്‍ ഞാന്‍ തോറ്റതിനെ ആഘോഷിക്കുന്നു, വാഴക്കുല മോഷ്ടിച്ചതോ അയല്‍വീട്ടിലെ വനിതാ സഖാവിന്റെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയതിനോ അല്ല എന്റെ ക്രൂശീകരണം: ജോയ് മാത്യു

ഫെഫ്ക റൈറ്റേഴ്സ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍  ജോയ് മാത്യുവും ബാലചന്ദ്രന്‍ ചുള്ളിക്കാടും തമ്മില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. ഇതില്‍ ജോയ് മാത്യു തോറ്റതോടെ  വലിയ ആഘോഷമാണ് സോഷ്യൽ മീഡിയയിൽ നടന്നത്. ഇപ്പോഴിതാ ഇതിനെ പരിഹസിച്ചു കൊണ്ട് ജോയ് മാത്യു രംഗത്തു വന്നിരിക്കുകയാണ്.

എതിരാളി ശക്തനും പ്രതിഭാധനനും ദീര്‍ഘകാല സുഹൃത്തും ആയിരുന്നിട്ടും ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് ഇതൊരു ചോദ്യം ചെയ്യാന്‍ പാടില്ലാത്ത സംഘടനയല്ല എന്നും എതിര്‍ ശബ്ദങ്ങള്‍ അത് തീരെച്ചെറുതാണെങ്കില്‍ പോലും കേള്‍പ്പിക്കണം എന്നുമുള്ള ഉദ്ദേശത്തില്‍ തന്നെയാണ് എന്ന് ജോയ് മാത്യു ഫെസ്ബുക്കില്‍ കുറിച്ചു.

ജോയ് മാത്യുവിന്റെ കുറിപ്പ്

ജനാധിപത്യം എന്ന് കേള്‍ക്കുമ്പോള്‍ പാര്‍ട്ട്യാധിപത്യം എന്ന് തെറ്റിദ്ധരിച്ചുപോയ കമ്മിക്കുഞ്ഞുങ്ങള്‍ ഞാന്‍ സിനിമ എഴുത്ത് തൊഴിലാളി യൂണിയന്‍ (ഫെഫ്ക)യില്‍ മത്സരിച്ച് തോറ്റതിനെ ആഘോഷിക്കുന്നത് കണ്ടു. എതിരാളി ശക്തനും പ്രതിഭാധനനും ദീര്‍ഘകാല സുഹൃത്തും ആയിരുന്നിട്ടും ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് ഇതൊരു ചോദ്യം ചെയ്യാന്‍ പാടില്ലാത്ത സംഘടനയല്ല എന്നും എതിര്‍ ശബ്ദങ്ങള്‍ അത് തീരെച്ചെറുതാണെങ്കില്‍പ്പോലും കേള്‍പ്പിക്കണം എന്നുമുള്ള ഉദ്ദേശത്തില്‍ തന്നെയാണ്.

ആ അര്‍ത്ഥത്തില്‍ എഴുപത്തിരണ്ടു പേരിലെ ഇരുപത്തിയൊന്ന് പേരുടെ ശബ്ദം അത്ര ചെറുതല്ലെന്നത് എനിക്ക് കൂടുതല്‍ ആത്മവിശ്വാസം തരികയാണ് ചെയ്തത്. കവിത കോപ്പിയടിച്ചതോ വാഴക്കുല മോഷ്ടിച്ചതോ അയല്‍വീട്ടിലെ വനിതാ സഖാവിന്റെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയതോ ലോറിയില്‍ ടണ്‍കണക്കിന് ലഹരി വസ്തുക്കള്‍ കടത്തിയതോ അല്ല എന്റെ ക്രൂശീകരണത്തിനു കാരണം.ഞാന്‍ എന്റെ സ്വന്തം ശബ്ദം കേള്‍പ്പിക്കുന്നു; അതിനെ പിന്തുണയ്ക്കാന്‍ ആളുകളുണ്ട് എന്നതു മാത്രമാണ്.

വിജയിക്കുന്ന യുദ്ധത്തില്‍ മാത്രമേ പങ്കെടുക്കൂ എന്ന് കരുതുന്നത് ഭീരുക്കളാണ്. യുദ്ധം ചെയ്യുക എന്നതാണ് പ്രധാനം. ജയപരാജയങ്ങള്‍ രണ്ടാമതാണ്. അതിനാല്‍ കമ്മി കൃമികളേ ലഹരി വസ്തുക്കള്‍ക്കടിമകളാകാതെ യുദ്ധം ചെയ്തു ശീലിക്കൂ. അതിനായി നാലക്ഷരം വായിക്കൂ, പുസ്തകം കൈകൊണ്ട് തൊടാത്ത കമ്മിക്കുഞ്ഞുങ്ങള്‍ക്ക് ഇത് സമര്‍പ്പിക്കുന്നു.’ഭൂരിപക്ഷത്തിന്‍ വരം നേടും ജയത്തേക്കാള്‍, നേരിനൊപ്പം നിന്നു തോല്‍ക്കുന്നതാണെനിക്കിഷ്ടം’ – വിഷ്ണുനാരായണന്‍ നമ്പൂതിരി.