നല്ല വലിപ്പമുള്ള, ഒരുമാതിരി മൃഗം പോലെയിരിക്കുന്ന ഒരാള്‍ വേണമെന്ന് പാ. രഞ്ജിത്ത്; സാര്‍പ്പട്ടയിലെത്തിയ കഥ പറഞ്ഞ് ജോണ്‍ കൊക്കന്‍

പാ രഞ്ജിത്തിന്റെ സാര്‍പ്പട്ട പരമ്പരൈ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. ബോക്സിംഗ് പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.

ചിത്രത്തിലെ പ്രധാന വില്ലന്‍ കഥാപാത്രമായ വെമ്പുലിയെ അവതരിപ്പിച്ച ജോണ്‍ കൊക്കനും കൈയ്യടി നേടുകയാണ്. ഇപ്പോഴിത ചിത്രത്തിലേക്കെത്തിയതിനെപ്പറ്റി മനസ്സുതുറക്കുകയാണ് ജോണ്‍. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് ജോണിന്റെ പ്രതികരണം.

രാമന്‍ എന്ന ക്യാരക്ടര്‍ ചെയ്തത് സന്തോഷ് പ്രതാപാണ്. അദ്ദേഹം എന്റെ സുഹൃത്താണ്. ഒരു വെബ് സീരീസില്‍ ഞാനും സന്തോഷും ഒരുമിച്ചഭിനയിച്ചിരുന്നു. സന്തോഷ് രഞ്ജിത്ത് സാറിന്റെ സുഹൃത്താണ്. സാര്‍പ്പട്ടയുടെ കാസ്റ്റിംഗ് വന്നപ്പോള്‍ രഞ്ജിത്ത് സര്‍ സന്തോഷിനോട് ചോദിച്ചു, നല്ല വലിപ്പമുള്ള, ഒരു മാതിരി മൃഗം പോലെയുള്ള ആരെയെങ്കിലും അറിയുമോ എന്ന്.

അപ്പോള്‍ സന്തോഷ് എന്റെ പേര് പറഞ്ഞു. അങ്ങനെ ഞാന്‍ രഞ്ജിത്ത് സാറിനെ പോയി കണ്ടു. അന്ന് ഞാന്‍ നല്ല മെലിഞ്ഞിട്ടായിരുന്നു. ഞാന്‍ കഥാപാത്രത്തിന് ഒക്കെയാണ്. പക്ഷെ ബോഡി കുറച്ചുകൂടി വേണമെന്ന് അന്ന് രഞ്ജിത്ത് സര്‍ പറഞ്ഞു.

ആ രണ്ട് മാസം ഒരു പരിശീലകനെ വെച്ച് ഞാന്‍ ബോക്സിംഗ് പഠിച്ചു. എന്നിട്ട് രഞ്ജിത്ത് സാറിനെ പോയി കണ്ടു. അപ്പോള്‍ സാര്‍ എന്നോട് ബോക്സിംഗിലെ കുറച്ച് മൂവ്മെന്റുകള്‍ ചുമ്മാ കാണിക്കാന്‍ ഒക്കെ പറഞ്ഞു.