സിപിഐയില്‍ ചക്കിളത്തിപ്പോര്, പാര്‍ട്ടി സെക്രട്ടറി ബിനോയ് വിശ്വത്തിന് ആ സ്ഥാനത്തിരിക്കാനുള്ള കഴിവില്ലെന്ന് നേതാക്കളുടെ ശബ്ദരേഖ; 'അയാള്‍ പുണ്യാളനാകാന്‍ നോക്കുകയാണ്'

സിപിഐയില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ രൂക്ഷമായ അഭിപ്രായ ഭിന്നതയുമായി സംഘടനാ ചുമതലയിലുള്ള നേതാക്കള്‍. ബിനോയ് വിശ്വം പുണ്യാളനാകാന്‍ ശ്രമിക്കുകയാണെന്നും ഇങ്ങനെയാണെങ്കില്‍ അദ്ദേഹത്തിന് നാണംകെട്ട് ഇറങ്ങി പോകേണ്ടിവരുമെന്നും നേതാക്കള്‍ സംസാരിക്കുന്ന ശബ്ദരേഖ പുറത്ത്. ബിനോയ് വിശ്വത്തെ വിമര്‍ശിച്ചുകൊണ്ടുള്ള സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി കെ എം ദിനകരന്‍, സംസ്ഥാന നിര്‍വാഹക സമിതി അംഗം കമല സദാനന്ദന്‍ എന്നിവരുടെ ശബ്ദരേഖയാണ് പുറത്തുവന്നത്. അയാള്‍ പുണ്യാളനാകാന്‍ നോക്കുകയാണെന്നും നാണം കെട്ട് ഇറങ്ങിപ്പോകേണ്ടിവരുമെന്നുമാണ് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി കെ എം ദിനകരന്‍ ളബ്ദരേഖയില്‍ പറയുന്നു.

‘അയാള്‍ പുണ്യാളനാകാന്‍ നോക്കുകയാണ്. ബാക്കിയുള്ളവര്‍ എന്തായാലും കുഴപ്പമില്ല. ഇങ്ങനെപോയാല്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് നാണംകെട്ട് ഇറങ്ങി പോവുകയേ ഉള്ളൂ’,

കെ എം ദിനകരന് പുറമേ സിപിഐ സംസ്ഥാന നിര്‍വാഹക സമിതി അംഗം കമല സദാനന്ദന്‍ പറയുന്നത് എക്സിക്യുട്ടീവിലെ ആര്‍ക്കും ബിനോയ് വിശ്വത്തെ താല്‍പര്യമില്ലെന്നാണ്.

എക്സിക്യുട്ടീവിലെ ആര്‍ക്കും ബിനോയ് വിശ്വത്തെ താല്‍പര്യമില്ല. സെക്രട്ടറിപദം മുന്നോട്ടുകൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല, അതിന് കഴിവുള്ളതായി തോന്നുന്നില്ല,’

കെ എം ദിനകരന്റേയും കമല സദാനന്ദന്റേയും സംസാരവും മറുപടിയും പുറത്തുവരുന്നത് സിപിഐയുടെ സമ്മേളനകാലത്താണെന്നതും ശ്രദ്ധേയമാണ്. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിക്കെതിരെ പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍ നടത്തുന്ന വിമര്‍ശനങ്ങളുടെ ശബ്ദരേഖ പുറത്തുവന്നതോടെ സിപിഐയിലെ ചക്കിളത്തിപ്പോര് വ്യാപക ചര്‍ച്ചയാവുകയാണ്. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളെക്കുറിച്ചുള്ള ചോദ്യത്തെ കഴിഞ്ഞ ദിവസം പരിഹാസത്തോടെയാണ് പാര്‍ട്ടി സെക്രട്ടറി ബിനോയ് വിശ്വം തള്ളിക്കളഞ്ഞത്. അതൊക്കെ മാധ്യമസൃഷ്ടിയാണ് എന്നായിരുന്നു ബിനോയ് വിശ്വം പറഞ്ഞത്. എന്നാല്‍ ശബ്ദരേഖ പുറത്തുവന്നതോടെ സിപിഐ പ്രതിരോധത്തിലായി.പാര്‍ട്ടി സമ്മേളന സമയത്ത് സമ്മേളനങ്ങളില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന നേതാക്കളില്‍ ചിലര്‍ പാര്‍ട്ടി സെക്രട്ടറിക്കെതിരെ തിരിയുന്നു എന്നത് സിപിഐയ്ക്കുള്ളില്‍ വലിയ പ്രതിസന്ധിയ്ക്ക് കാരണമായി കഴിഞ്ഞു.