കത്തിയമരുന്ന കപ്പലിൽ 2240 ടൺ ഇന്ധനം, പരിസ്ഥിതിക്ക് അപകടരമായ 20,000 കിലോ ഗ്രാം വസ്തുക്കൾ; കേരള തീരത്ത് കൂടുതൽ ജാഗ്രത

കേരളം തീരത്തിനടുത്ത് പുറംകടലിൽ തീപ്പിടുത്തമുണ്ടായ സിംഗപ്പൂർ കപ്പലിൽ 2240 ടൺ ഇന്ധനവും. അതിനടുത്തേക്ക് തീ പടർന്നത് അപകടസാധ്യത വർധിപ്പിക്കുകയാണ്. 157 ഇനം അത്യന്തം അപായകരമായ വസ്തുക്കൾ കണ്ടെയ്നുകളിലുണ്ടെന്നാണ് കാർഗോ മാനിഫെസ്റ്റോയിൽ നിന്നും ലഭിക്കുന്ന വിവരം.

2000 ടൺ കപ്പൽ ഓയിലും, 240 ടൺ ഡീസൽ ഓയിലും കപ്പലിലുണ്ടെന്നതാണ് അപകടസാധ്യത കൂട്ടുന്നത്. കപ്പലിൽ ആകെ 1754 കണ്ടെയ്നറുകളാണുള്ളത്. ഇതിൽ 671 കണ്ടെയ്നുകൾ ഡെക്കിലാണ്. കാർഗോ മാനിഫെസ്റ്റ് പ്രകാരം, ഇതിൽ 157 ഇനങ്ങൾ അത്യന്ത്യം അപകടരമായ വസ്തുക്കളാണ്. പെട്ടെന്ന് തീപിടിക്കുന്ന ഖര,ദ്രാവ വസ്തുക്കളും കപ്പലിലുണ്ട്.

21,600 കിഗ്രാമിനടുത്ത് റെസിൻ സൊല്യൂഷൻ കപ്പലിലുണ്ടായിരുന്നു. പാരിസ്ഥിതികമായി അപകടരമായ 20,000 കിലോ ഗ്രാം വസ്തുക്കളുണ്ട്. ഇതിൽ വെടിമരുന്നിനുള്ള നൈട്രോസെല്ലുലോസ് അടക്കമുണ്ട്. പലതരം ആസിഡുകളും ആൾക്കഹോൾ മിശ്രിതങ്ങളും നാഫ്ത്തലിനും കളനാശിനികളുമുണ്ട്.

അപകടമുണ്ടായ സ്ഥലത്ത് നിന്നും തെക്ക് – തെക്ക് കിഴക്കൻ ദിശയിൽ കണ്ടെയ്നറുകൾ നീങ്ങാനാണ് സാധ്യതയെന്നാണ് ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രത്തിന്റെ ആദ്യ വിലയിരുത്തൽ. വളരെ പതിയെ കണ്ടെയ്നറുകൾ നീങ്ങാനാണ് സാധ്യതയെന്നും ചില കണ്ടെയ്നറുകൾ കൊച്ചിക്കും കോഴിക്കോടിനുമിടയിൽ തീരത്തടിയാൻ സാധ്യതയുണ്ടെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ നിലവിൽ കാറ്റിന്റെ ഗതിയും വേഗവും, കണക്കിലെടുത്ത് തെക്കൻ തീരത്തേക്കും കണ്ടെയ്നുകൾ എത്തിയേക്കാമെന്നാണ് വിലയിരുത്തൽ.