'ഒരു ദിവസം രാത്രി.. ഒരു മണിക്ക് വന്ന് കേറിയതാണ്.. പിന്നെ ഇന്നുവരെ വിട്ടു പോയിട്ടില്ല'; പൃഥ്വിരാജിനെ ആദ്യമായി കണ്ടതിനെ കുറിച്ച് ജയസൂര്യ

ഇന്ദ്രജിത്തും പൃഥ്വിരാജുമായുമുള്ള സൗഹൃദത്തെക്കുറിച്ച് മനസ് തുറന്ന് ജയസൂര്യ. കാന്‍ മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം ഇരുവരെയും ആദ്യം കാണുന്നതും സൗഹൃദം ആരംഭിച്ചതിനെക്കുറിച്ചും സംസാരിച്ചത്. ഒരു ദിവസം വെളുപ്പിനെ ഒരു മണിക്കോ രണ്ട് മണിക്കോ മറ്റോ ആണ് താന്‍ പൃഥ്വിരാജിനെ ആദ്യമായി കാണുന്നത്.

ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയത്ത് താനും ഇന്ദ്രനും ഒരു റൂമിലാണ് താമസിച്ചിരുന്നത്. ഒരു ദിവസം രാത്രി ഇന്ദ്രൻ എന്നോട് പറഞ്ഞു ഇന്നെന്റെ ബ്രദര്‍ വരുമെന്ന്. അന്ന് രാത്രി എന്തോ സൗണ്ട് കേട്ട് എണിറ്റപ്പോൾ രാത്രി ഡോര്‍ തുറന്ന് ഒരുത്തന്‍ ഇങ്ങനെ വന്ന് നില്‍ക്കുകയാണ്. ഇങ്ങനെയായിരുന്നു തങ്ങളുടെ ആദ്യ കൂടിക്കാഴ്ച്ച എന്നാണ് ജയസൂര്യ പറയുന്നത്.

ഇവരൊക്കെ നല്ല കുടുംബത്തിലുള്ള പിള്ളേരല്ലേ. ബെഡില്‍ കിടന്നോ താന്‍ നിലത്ത് കിടന്നോളാമെന്ന് പറഞ്ഞുവെന്നും ജയസൂര്യ പറഞ്ഞു. അന്ന് രാത്രി താന്‍ രാജുവിന് കാണാന്‍ വേണ്ടി മിമിക്രി ചെയ്തു. കുറെ നേരം കഴിഞ്ഞിട്ടാണ് അന്ന് മൂന്നുപേരും കിടന്ന് ഉറങ്ങിയത്. അന്ന് തൊട്ട് തുടങ്ങിയ സൗഹൃദമാണ് താനും പൃഥ്വിയും ഇന്ദ്രനും തമ്മിലുള്ളതെന്നും, ഇന്നും ആ സൗഹൃദം നിലനിര്‍ത്തി പോകുന്നുണ്ടെന്നും നടൻ പറഞ്ഞു.

ഇപ്പോള്‍ എല്ലാവര്‍ക്കും തിരക്കാണ്. ഇടക്കുള്ള വിളികളും കാര്യങ്ങളുമേയുള്ളൂ. ഇടക്ക് രാജുവിന്റെ വീട്ടില്‍ കൂടും അല്ലെങ്കില്‍ അവന്‍ നമ്മുടെ വീട്ടില്‍ വരും. ഇടക്ക് ഇന്ദ്രന്റെ വീട്ടില്‍ പോവും. അങ്ങനെയുള്ള സൗഹൃദം ഇപ്പോഴും ഉണ്ടെന്നും ജയസൂര്യ പറയുന്നു. അതേസമയം, രാജുവിന്റെ ഹ്യൂമറൊന്നും പുറത്തുള്ള ആരും കണ്ടിട്ടില്ല. ഭയങ്കരമായിട്ട് തമാശ പറയുന്ന ഒരാളാണ് അവന്‍ എന്നാണ് സുഹൃത്തിനെക്കുറിച്ച് ജയസൂര്യ പറയുന്നത്.