എന്നിലെ ആർട്ടിസ്റ്റിനെ മനസിലാക്കാൻ പറ്റിയ തിരക്കഥാകൃത്തും സംവിധായകനും ഇവിടെയുണ്ടോ: പ്രയാഗ മാർട്ടിൻ

പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് പ്രയാഗ മാർട്ടിൻ. ഇപ്പോഴിതാ സിനിമ ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികളും മറ്റും തുറന്നു പറയുകയാണ് പ്രയാഗ മാർട്ടിൻ. സിനിമകൾ കൂടാതെ മോഡലിങ്ങിലും മറ്റും സജീവമാണ് ഇപ്പോൾ താരം.

ആദ്യ സിനിമ തൊട്ട് പിന്നീടങ്ങോട്ട് ഒരേ തരത്തിലുള്ള ജീവിതമായിരുന്നു എന്നാണ് പ്രയാഗ മാർട്ടിൻ പറയുന്നത്. സിനിമയിൽ മറ്റൊരു നടനോ നടിക്കോ ചെയ്യാൻ പറ്റാത്തത് തനിക്ക് ചെയ്യാൻ കഴിയുമ്പോഴാണ് ആർട്ടിസ്റ്റ് എന്ന് നിലയിൽ കൈയൊപ്പ് പതിപ്പിക്കാനാവുക എന്നും പ്രയാഗ വ്യക്തമാക്കുന്നു. കൂടാതെ തന്നിലെ ആർട്ടിസ്റ്റിനെ മനസിലാക്കാൻ പറ്റിയ തിരക്കഥാകൃത്തും സംവിധായകനും പ്രൊഡ്യൂസറും ഇവിടെയുണ്ടോ എന്നും പ്രയാഗ ചോദിക്കുന്നു.

“സാഗർ ഏലിയാസ് ജാക്കിയിലൂടെ ബാലതാരമായാണ് സിനിമയിലെത്തുന്നത്. പതിനെട്ടാമത്തെ വയസിൽ നായികയായി ‘പിസാസ്’ എന്ന സിനിമ ചെയ്‌തു. അന്നുതൊട്ട് ഒരേരീതിയിലുള്ള ജീവിതമായിരുന്നു. അപ്പോൾ ചിന്തിച്ചു. ചുമ്മാ ആർക്കുവേണ്ടിയാണ് ഞാൻ സിനിമ ചെയ്യുന്നത് ? പ്രേക്ഷകർക്ക് വേണ്ടിയോ അതോ ട്രോളേഴ്‌സിന് വേണ്ടിയോ ? അല്ല പ്രശസ്‌തിക്കു വേണ്ടിയാണോ ? ഒരുപാട് ചോദ്യങ്ങൾ എന്നോടുതന്നെ ചോദിച്ചു. എന്തിനാണ് സിനിമാ ഇൻഡസ്ട്രിയിൽ നിൽക്കുന്നത് ? പണമുണ്ടാക്കാനാണോ ? ഹാ പണമുണ്ടാക്കാൻ പറ്റിയ മേഖലയാണ്. പക്ഷേ വേറെയെന്തെങ്കിലും ജോലി ചെയ്തും പണമുണ്ടാക്കാലോ.

പണമുണ്ടാക്കുക എന്ന ലക്ഷ്യം മാത്രം വെച്ചാണ് ഈ ഇൻഡസ്ട്രിയിൽ നിൽക്കുന്നതെങ്കിൽ അതൊരു തെറ്റായ കാരണമാണെന്ന ബോധ്യമുണ്ട്. സിനിമയിൽ മറ്റൊരു നടനോ നടിക്കോ ചെയ്യാൻ പറ്റാത്തത് എനിക്ക് ചെയ്യാൻ കഴിയുമ്പോഴാണ് ആർട്ടിസ്റ്റ് എന്ന് നിലയിൽ കൈയൊപ്പ് പതിപ്പിക്കാനാവുക. എന്നിലെ ആർട്ടിസ്റ്റിനെ മനസിലാക്കാൻ പറ്റിയ തിരക്കഥാകൃത്തും സംവിധായകനും പ്രൊഡ്യൂസറും ടീമും ഇവിടെ ഉണ്ടോ, എങ്കിൽ ഞാൻ ഇവിടെ നിലനിൽക്കും. അവരിലേക്ക് എത്താനാണ് ഇനി എന്റെ യാത്ര.

എനിക്ക് കിട്ടിയ എല്ലാ അവസരങ്ങളെയും നന്ദിയോടെയാണ് കാണുന്നത്. നിർമാതാക്കളോടും സംവിധായകരോടുമെല്ലാം നന്ദിയും സ്നേഹവുമുണ്ട്. പക്ഷേ ആർട്ടിസ്റ്റ് എന്ന നിലയിൽ എൻ്റെ യാത്ര അത്ര ആസ്വാദ്യകരമായിരുന്നില്ല. കഴിവിനനുസരിച്ചുള്ള വേഷങ്ങൾ ചെയ്യാൻ പറ്റിയില്ല. അതുകൊണ്ട് മിണ്ടാതിരുന്നു. നന്നായി ചിന്തിക്കാൻ സമയം വേണമെന്നും അതിന് ബ്രേക്ക് ആവശ്യമാണെന്നും മനസിലായി.

എന്തിനാണ് ഇപ്പോൾ ബ്രേക്കെടുക്കുന്നതെന്ന് പലരും ചോദിച്ചു. എനിക്ക് അരക്ഷിതാവസ്ഥ ഉണ്ടായിട്ടല്ല ഈ ബ്രേക്ക്. ഇന്നും ഇല്ല നാളെയും ഇല്ല. എനിക്ക് സിനിമ തരേണ്ടത് വേറാരുടെയും ആവശ്യമില്ല. സ്വന്തം റിസ്ക‌ിലാണ് ഞാൻ ബ്രേക്കെടുക്കുന്നത്.

അത്യാവശ്യം പണം സമ്പാദിച്ചുവെച്ചിട്ടുണ്ട്. ആരെയും ആശ്രയിക്കേണ്ടി വരില്ല.
സിനിമയിൽ സ്വന്തം പ്രയത്നം കൊണ്ട് എത്തിയതാണ്. എന്തെങ്കിലും ചെയ്യണമെങ്കിൽ ആരോടെങ്കിലും ചോദിക്കേണ്ട ആവശ്യമില്ല. ഇഷ്ട‌മുള്ളതുപോലെ ജീവിക്കാൻ ധൈര്യമുണ്ട്.” ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രയാഗ മാർട്ടിൻ മനസു തുറന്നത്.