കുടുംബം കൂടെയുള്ളപ്പോൾ വരെ മോശമായി പെരുമാറാൻ ധൈര്യം കാണിച്ചിരുന്നു അവർ, അതിശയം തോന്നി എനിക്കന്ന്; നീത പിള്ള

ശക്തമായ കഥാപാത്രത്തിലൂടെ മലയാളി പ്രക്ഷകർക്ക് സുപരിചിതയായി മാറിയ നടിയാണ് നീത പിള്ള. വളരെ കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും നേതൃപാടവമുള്ള ശക്തമായ സ്ത്രീ കഥാപാത്രങ്ങളെയാണ് ആ ചിത്രങ്ങളിലെല്ലാം നീത അവതരിപ്പിച്ചത്. അഭിനയത്തിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും പ്രതികൂല സാഹചര്യങ്ങളെ താൻ ബോൾഡായി തന്നെ നേരിടുമെന്ന് തുറന്ന് പറയുകയാണ് നീത. വനിതയ്ക്കു നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

കുടുംബം കൂടെയുള്ള സമയത്ത് പോലും തനിക്ക് നേരെ മോശം പെരുമാറ്റം ഉണ്ടായ ഒന്നു രണ്ട് അവസരത്തിൽ ശക്തമായി പ്രതികരിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് നിത പറയുന്നത്. വീട്ടുകാർ കൂടെയുണ്ടന്നറിഞ്ഞിട്ടും മോശമായി പെരുമാറാൻ അവർക്കു തോന്നുന്ന ധൈര്യം കണ്ട് അതിശയം തോന്നിയിട്ടുണ്ടെന്നും നടി പറയുന്നു. പൊതുവേ ഇങ്ങനെയുള്ള അവസരങ്ങളിൽ  പെൺകുട്ടികളും അവരുടെ വീട്ടുകാരും ചിന്തിക്കുന്നത് നമ്മൾ പ്രതികരിച്ചാൽ മറ്റുള്ളവർ എന്തു വിചാരിക്കും, പ്രശ്നമാകുമോ തുടങ്ങിയതാണ്.  അതുതന്നെയാണ് ഇത്തരക്കാർക്ക് ധൈര്യം നൽകുന്നത്.

നമ്മൾ മിണ്ടാതെ ഇരിക്കുമ്പോൾ അവർ  വീണ്ടും ഇത് തന്നെ ആവർത്തിക്കും. ഇതൊന്നും സഹിക്കേണ്ട ആവശ്യം നമുക്കില്ല. ആളുകൾ എന്തുവിചാരിക്കും എന്നത് ഒരു വിഷയവുമല്ല. അതുകൊണ്ട് ഉറപ്പായും പ്രതികരിക്കണം. ഇപ്പോൾ തനിക്ക് അത്തരം അനുഭവങ്ങൾ ഉണ്ടാകാറില്ലെന്നും നീത പറയുന്നു. പ്രതികൂല സാഹചര്യങ്ങളെ നേരിടുന്ന കാര്യത്തിൽ താൻ എങ്ങനെയാണെന്നും നടി പറയുന്നുണ്ട്.

വ്യക്തിപരമായ കാര്യങ്ങൾ ഒരിടത്തും വെളിപ്പെടുത്താറില്ല. വികാരങ്ങൾ പ്രകടിപ്പിക്കുന്ന കാര്യത്തിലും വളരെ ന്യൂട്രൽ ആയ രീതിയാണ്. ഒരുപാട് സന്തോഷവും കൗതുകവും തോന്നുമ്പോൾ പോലും അത്‌ പുറത്തേക്ക് കാണിക്കാൻ അറിയില്ല. പല നല്ല കാര്യങ്ങളും നടക്കുന്ന അവസരത്തിലെ തന്റെ പ്രതികരണം കണ്ട് ആളുകൾക്ക് തോന്നും തനിക്കൊരു സന്തോഷവും ഇല്ലന്ന്.

Read more

സത്യത്തിൽ മനസിൽ ഒരുപാട് സന്തോഷം നിറയുന്നുണ്ടാകും. പക്ഷേ പ്രകടിപ്പിക്കാറില്ല. എല്ലാവരുടെയും ജീവിതത്തിൽ പ്രതികൂല സാഹചര്യങ്ങളുണ്ടാകാം. തന്റെ ജീവിത യാത്രയിലെ ഉയർച്ചതാഴ്ചകളിൽ നിന്ന് താൻ പഠിക്കാൻ ശ്രമിച്ചിട്ടുണ്ട്. ആ പഠനം തന്നെ കൂടുതൽ കരുത്തുള്ള വ്യക്തിയാക്കിയിട്ടുണ്ട്. നമുക്ക് ഒരു ജീവിതമേയുള്ളു. അതിൽ ഉയർച്ച താഴ്ചകളുണ്ടായാലും കിട്ടിയ ജീവിതത്തെ ബഹുമാനിക്കണം. മറ്റുള്ളവരെ വിഷമിപ്പിക്കാതെയും  അവരെ സഹായിച്ച് സന്തോഷമായി സമാധാനമായി ജീവിക്കണമെന്നും നീത കൂട്ടിച്ചേർത്തു.