'മധുവും കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്ന വേടനും പട്ടിണിയുടെ ഇരകളാണ്'; വേട്ടക്കാരന്‍ സവർണനെങ്കില്‍ ഇളവുകള്‍ ഉണ്ടെന്ന് ഹരീഷ് പേരടി

വേടന് എതിരെയുള്ള ലൈംഗിക പീഡനാരോപണത്തില്‍ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. നമ്മള്‍ തല്ലി കൊന്ന മധുവും കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്ന വേടനും പട്ടിണിയുടെ ഇരകളാണ്, വേട്ടക്കാരന്‍ സവര്‍ണ്ണനാണെങ്കില്‍ ഇവിടെ ഇപ്പോഴും ധാരളം ഇളവുകള്‍ ഉണ്ട് എന്നത് മറ്റൊരു സത്യമാണെന്നും ഹരീഷ് പേരടി പറയുന്നു.

വേടന്റെയും വൈരമുത്തുവിന്റെയും സ്വഭാവം നിങ്ങള്‍ നിയമപരമായി നേരിടുക, പക്ഷെ അവരുടെ പാട്ടുകള്‍ ഞങ്ങള്‍ കേട്ടുകൊണ്ടേയിരിക്കും എന്ന് ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

ഹരീഷ് പേരടിയുടെ കുറിപ്പ്:

മൂന്നാം ലോക രാജ്യങ്ങളിലെ ലൈംഗീക ദാരിദ്യം ഇനിയും വേണ്ടത്ര രീതിയില്‍ ചര്‍ച്ച ചെയപ്പെട്ടിട്ടില്ല… അതുകൊണ്ടാണ് ലൈംഗീക സ്വാതന്ത്ര്യമുള്ള തണുപ്പുള്ള ഒരു രാഷ്ട്രത്തിലെ മീ..ടൂ… സ്വാതന്ത്ര്യത്തിന്റെ ഉറക്കെയുള്ള പ്രഖ്യാപനമായി മാറുമ്പോള്‍ സെക്‌സിന്റെ പട്ടിണിയുള്ള ഒരു ഉഷ്ണ രാജ്യത്തെ മീ ടൂ..

ഇര വേട്ടക്കാരനെ ഉണ്ടാക്കുന്ന സ്വാതന്ത്യ ലംഘനവും, കള്ളനെ ആള്‍ കൂട്ടം തല്ലി കൊല്ലുന്ന സദാചാരവും ആയി മാറുന്നത്.. ഭക്ഷണം മോഷ്ടിച്ചതിന്റെ പേരില്‍ നമ്മള്‍ തല്ലി കൊന്ന മധുവും കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന വേടനും പട്ടിണിയുടെ ഇരകളാണ്… വേട്ടക്കാരന്‍ സവര്‍ണ്ണനാണെങ്കില്‍ ഇവിടെ ഇപ്പോഴും ധാരളം ഇളവുകള്‍ ഉണ്ട് എന്നത് മറ്റൊരു സത്യം…

വേടന്റെയും വൈരമുത്തുവിന്റെയും വ്യക്തി സ്വഭാവം നിങ്ങള്‍ നിയമപരമായി നേരിടുക.. പക്ഷെ അവരുടെ പാട്ടുകള്‍ ഞങ്ങള്‍ കേട്ടുകൊണ്ടേയിരിക്കും… കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ ആദ്യ ഭാര്യയെ നിലനിര്‍ത്തി രണ്ടാം കല്യാണം കഴിച്ച പുരോഗമനവാദിയായ വയലാറിന്റെ പാട്ട് കേള്‍ക്കുന്നതുപോലെ.