'തോണി തുഴഞ്ഞ് ഷൂട്ടിംഗ് കാണാന്‍ പോയ ചെമ്പിലെ ചെറുപ്പക്കാരന്‍ ജീവിക്കുന്ന ഈ കാലഘട്ടത്തില്‍ ജനിച്ചത് ഏതു മലയാളിയുടെയും പുണ്യമാണ്'

കണ്ടു പഠിക്കാന്‍ സാധിക്കുന്ന ഒരു പാഠപുസ്തകമാണ് മമ്മൂട്ടിയെന്ന് ജി എസ് പ്രതീപ്. കലയാണ് തന്റെ ലഹരിയും ഭ്രാന്തുമെന്ന് തിരിച്ചറിഞ്ഞ അദ്ദേഹമാകണം വരും തലമുറയിലെ കലാലോകത്തിന്റെ പാഠപുസ്തകമെന്ന് പ്രതീപ് പറയുന്നു.

പ്രതീപിന്റെ വാക്കുകള്‍…

സമഗ്രവും നിരന്തരവുമായ ആത്മാര്‍പ്പണത്തോടെയുള്ള ലയനമാണ് കര്‍മ്മ മേഖലയില്‍ ഒരു വ്യക്തിയെ ജീനിയസാക്കി മാറ്റുന്നത്.ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ ഒരനുഭവത്തിന്റെ സാക്ഷ്യപ്പെടുത്തല്‍ വായിച്ചു. “ഒരു നടനായില്ലെങ്കില്‍ ഞാനൊരു സിനിമാ പ്രാന്തനായേനെ.” പറഞ്ഞത് മറ്റാരുമല്ല. അക്ഷരം തെറ്റാതെ ആയിരം തവണ ജീനിയസ് എന്ന് വിളിക്കാന്‍ കഴിയുന്ന ഒരു മഹാപ്രതിഭ “തന്റെ സമാനതകളില്ലാത്ത അഭിനയവൈഭവത്താല്‍ വിശ്വ ചലച്ചിത്രാകാശത്തിലെ കമ്ര നക്ഷത്രമായ ശ്രീ മമ്മൂട്ടി.””

കലയാണ് തന്റെ ലഹരിയും ഭ്രാന്തുമെന്ന് തിരിച്ചറിഞ്ഞ അദ്ദേഹമാകണം വരും തലമുറയിലെ കലാലോകത്തിന്റെ പാഠപുസ്തകം” “ഭ്രാന്തമായ ആത്മസമര്‍പ്പണത്തിന്റെ ഈ ആള്‍രൂപം ആസ്വാദകരെ അനുഭൂതിയുടെ വിഭ്രാന്തിയിലേക്ക് നയിച്ചത് വഴികളിലെ ശരികളിലൂടെയായിരുന്നു. തോണി തുഴഞ്ഞ് ഷൂട്ടിംഗ് കാണാന്‍ പോയ ചെമ്പിലെ ചെറുപ്പക്കാരന്‍ ജീവിക്കുന്ന ഈ കാലഘട്ടത്തില്‍ ജനിച്ചത് ഏതു മലയാളിയുടെയും പുണ്യമാണ്. അതു കൊണ്ട് തന്നെ ശ്രീ.മമ്മൂട്ടിയെ ഇങ്ങനെ നിര്‍വചിക്കാം: മമ്മൂട്ടി- കണ്ടു പഠിക്കാന്‍ ഒരു പാഠപുസ്തകം.”