എന്നെ കുറിച്ച് അപവാദം പറഞ്ഞ ഒരാളെ കുത്തി, അപ്പച്ചന്‍ ജയിലിലായി, അദ്ദേഹത്തിന്റെ മരണത്തിന്റെ ഷോക്കില്‍ കുഞ്ഞ് നഷ്ടമായി: ബീന ആന്റണി

അപ്പച്ചന്റെ മരണം ഏല്‍പ്പിച്ച ആഘാതത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടി ബീന ആന്റണി. അപ്പച്ചന്റെ മരണം അറിഞ്ഞതിന്റെ ഷോക്കില്‍ കുഞ്ഞിനെ നഷ്ടമായി എന്നാണ് ബീന ആന്റണി മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അപ്പച്ചന്‍ ജയില്‍ശിക്ഷ അനുഭവിച്ചിരുന്നതിനെ കുറിച്ചും ബീന വെളിപ്പെടുത്തി.

അപ്പച്ചന്‍ ജാതിമത ഭേദമില്ലാതെ എല്ലാവരെയും സ്‌നേഹിച്ച വ്യക്തി ആയിരുന്നു. കെട്ടുനിറച്ചു ശബരിമല സന്ദര്‍ശനം മൂന്നു തവണ നടത്തിയിട്ടുള്ള അപ്പച്ചന് പള്ളിക്കാരുടെ ശത്രുത വാങ്ങേണ്ടി വന്നിരുന്നു. മക്കളുടെ കല്യാണം നടത്തി തരില്ലെന്ന് പള്ളിക്കാര് പറഞ്ഞു.

അതിന്റെ ആവശ്യമില്ലെന്നും അവര്‍ക്ക് ഇഷ്ടമുള്ളവര്‍ വിവാഹം കഴിച്ചോട്ടെ എന്ന് പറയുകയും ചെയ്തു. അപ്പച്ചന്റെ തന്റേടം കണ്ടിട്ട് അപ്പച്ചനെ പ്രണയിച്ചു വിവാഹം ചെയ്യുകയായിരുന്നു തന്റെ അമ്മയെന്നും ബീന. അമ്മയുടെ സഹോദരന്‍ അന്യമതത്തില്‍ നിന്നും പെണ്ണ് കെട്ടിയപ്പോള്‍ കൂടെ നിന്നതും സംരക്ഷിച്ചതും അപ്പച്ചന്‍ ആയിരുന്നു.

തന്റെ വിവാഹത്തിനും മുന്‍കൈ എടുത്തത് അപ്പച്ചന്‍ ആയിരുന്നു. തന്റെ അപ്പച്ചന്‍ ആണെന്നറിയാതെ തന്നെ കുറിച്ച് പറഞ്ഞ അപവാദത്തിന്റെ പേരില്‍ ഒരാളെ കുത്തിയിട്ടുണ്ട്. അതിന്റെ പേരില്‍ അപ്പച്ചന്‍ ജയില്‍ശിക്ഷ വരെ അനുഭവിച്ചിട്ടുണ്ട്.

പ്രശ്‌നങ്ങള്‍ പലതുണ്ടായപ്പോഴും അദ്ദേഹം തന്റെ ഒപ്പം തന്നെ നിന്നിരുന്നു. 2004ല്‍ ഒരു അപകടത്തില്‍ പെട്ടാണ് അപ്പച്ചന്‍ മരിക്കുന്നത്. അപ്പോള്‍ താന്‍ ഗര്‍ഭിണി ആയിരുന്നു. ആ ഷോക്കില്‍ തനിക്ക് കുഞ്ഞിനെ നഷ്ടമായെന്നും ബീന പറഞ്ഞു.