ലാലേട്ടനെ വച്ച് ആറ് വര്‍ഷം മുമ്പ് ചെയ്യാനിരുന്ന സിനിമയാണത്, നാഷണല്‍ പൊളിട്ടിക്‌സ് ആണ് ലക്ഷ്യമിട്ടത്, പക്ഷെ..: അനൂപ് മേനോന്‍

മോഹന്‍ലാലുമായുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞ് അനൂപ് മേനോന്‍. സിനിമയില്‍ ഏറ്റവും നല്ല ബന്ധമുള്ളത് മോഹന്‍ലാലുമായിട്ടാണ് എന്നാണ് അനൂപ് മേനോന്‍ കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. താന്‍ കഥയെഴുതി നായകായി എത്തിയ ‘വരാല്‍’ എന്ന ചിത്രം ആദ്യം മോഹന്‍ലാലിന് വേണ്ടി പ്ലാന്‍ ചെയ്തതായിരുന്നുവെന്നും അനൂപ് മേനോന്‍ വ്യക്തമാക്കി.

”സിനിമയില്‍ ഏറ്റവും നല്ല ബന്ധമുള്ളത് മോഹന്‍ലാലുമായിട്ടാണ്. എന്നെ മൂന്ന് ദിവസം കൂടുമ്പോള്‍ മെസേജ് അയച്ചോ വിളിച്ചോ അന്വേഷിക്കുന്ന ഒരാളാണ് ലാലേട്ടന്‍. അദ്ദേഹത്തിനൊപ്പം ഒരുപാട് സിനിമകളില്‍ അഭിനയിച്ചതു കൊണ്ടാകാം. പിന്നെ ഞാന്‍ ആറ് കൊല്ലം മുമ്പ് പ്ലാന്‍ ചെയ്തത് അദ്ദേഹത്തിന് വേണ്ടിയാണ്. അത് അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ചെയ്തതാണ്.”

”പക്ഷെ പല കാര്യങ്ങള്‍ കൊണ്ട് അത് സംഭവിച്ചില്ല. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയുടെ സമയത്താണ് ഞാന്‍ ആ കഥ പറയുന്നത്. അത് കഴിഞ്ഞ് എത്ര വര്‍ഷം കഴിഞ്ഞാണ് സിനിമ എത്തിയത്. അത് ഒരു ബിഗ് സ്റ്റാര്‍ ചെയ്യേണ്ടിരുന്ന സിനിമയാണ്. അന്ന് അതിന്റെ സ്‌കോപ്പ് വലുതായിരുന്നു. നാഷണല്‍ പൊളിട്ടിക്‌സിലേക്ക് പോകുന്ന തരത്തിലായിരുന്നു ആ സിനിമ.”

”പക്ഷെ അത് നടന്നില്ല. എന്നെ വച്ച് അത്രയും വലിയൊരു സിനിമ പ്ലാന്‍ ചെയ്യാനാവില്ല. വരാല്‍ ചെയ്തപ്പോള്‍ പ്രൊഡ്യൂസര്‍ ലാഭത്തില്‍ നിന്നത് അതിന്റെ ബജറ്റ് ചെറുതായതു കൊണ്ടാണ്. പിന്നെ പദ്മ സിനിമ. പദ്മയുടെ ആദ്യ രൂപം ലാലേട്ടനെ വച്ച് ആലോചിച്ചതാണ്. ഞങ്ങള്‍ അങ്ങനെ സിനിമകള്‍ സംസാരിക്കുന്ന ആളുകളാണ്” എന്നാണ് അനൂപ് മേനോന്‍ പറയുന്നത്.

അതേസമയം, കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് വരാല്‍ റിലീസ് ചെയ്യുന്നത്. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ചിത്രത്തില്‍ അനൂപ് മേനോനൊപ്പം പ്രകാശ് രാജ് ആണ് മറ്റൊരു പ്രധാന കഥാപാത്രമായി എത്തിയത്. കഴിഞ്ഞ വര്‍ഷം ജൂലായില്‍ റിലീസ് ചെയ്ത ‘പദ്മ’ സംവിധാനം ചെയ്തതും അനൂപ് മേനോന്‍ ആയിരുന്നു.