ദിവസം 25 സിഗരറ്റ് വരെ വലിക്കാറുണ്ടായിരുന്നു, അന്നൊക്കെ ഞാനൊരു ചെയ്ൻ സ്മോക്കറായിരുന്നു; വിശാൽ

തമിഴ് സിനിമ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് വിശാൽ. ‘ചെല്ലമേ’ എന്ന സിനിമയിലൂടെയായിരുന്നു നായകനായി വിശാലിന്റെ അരങ്ങേറ്റം. സണ്ടക്കോഴി എന്ന സിനിമയോട് കൂടി വിശാൽ തമിഴകത്തെ പ്രിയപ്പെട്ട താരമായി. പിന്നീട് മികച്ച  ആക്ഷൻ  സിനിമകളിലൂടെ താരം തമിഴ് പ്രേക്ഷകരുടെ മനം കവർന്നിരുന്നു.

ഇപ്പോഴിതാ കോളേജ് പഠനകാലത്തും സിനിമയിലെത്തിയ ആദ്യ കാലത്തും താനൊരു ചെയിൻ സ്മോക്കർ ആയിരുന്നെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് വിശാൽ.

“ദിവസം 25 സിഗരറ്റ് വരെ വലിക്കാറുണ്ടായിരുന്നു. എന്നാൽ ഒരു ദിവസം ഈ ശീലം ഉപേക്ഷിക്കണമെന്ന് തീരുമാനമെടുത്തു. അവസാന സിഗരറ്റും ഊതികെടുത്തിയ ശേഷം, പ്രിയ സുഹൃത്തേ ഇനി എനിക്കും നിനക്കും ബന്ധമില്ല എന്ന് പറഞ്ഞ് ആ ശീലം നിർത്തുകയായിരുന്നു.” വിശാൽ പറഞ്ഞു.

ഒരു വ്യക്തിയുടെ നിശ്ചയദാർഢ്യമാണ് അവന്റെ ദുശീലങ്ങളെക്കാൾ പ്രധാനമെന്നും ക്രമേണ ജീവിതത്തിൽ ഇത്തരം ദുശീലങ്ങൾ കുറയ്ക്കേണ്ടത് ആവശ്യമാണെന്നും താരം പറഞ്ഞു.

മാർക്ക് ആന്റണിയാണ് വിശാലിന്റെ ഏറ്റവും പുതിയ ചിത്രം. എസ്. ജെ സൂര്യയും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. മികച്ച പ്രതികരണങ്ങളും കളക്ഷനുമായി ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്.