'ഏ അമ്മാ എങ്കിട്ടേ ഇപ്പടിയെല്ലാം പണ്‍റേ, എന്നെ പാത്താല്‍ പാവമാ തെരിയിലേ' എന്ന് ചിമ്പു ഇടയ്ക്ക് പറയും; നടനെ നൃത്തം പഠിപ്പിച്ചതിനെ കുറിച്ച് ശരണ്യ

ഗംഭീര മേക്കോവര്‍ നടത്തി എത്തിയ ചിമ്പുവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 105 കിലോയില്‍ നിന്നും 72 കിലോയിലേക്കുള്ള താരത്തിന്റെ മേക്കോവര്‍ വീഡിയോയും ട്രെന്‍ഡിംഗ് ആയിരുന്നു. കളരി അഭ്യസിക്കാനും ശരീരഭാരം കുറയ്ക്കാനുമായി കേരളത്തിലെത്തിയ ചിമ്പുവിനെ നൃത്തം പഠിപ്പിച്ചത് ശരണ്യ മോഹന്‍ ആയിരുന്നു.

കളരി അഭ്യസിക്കുന്നതിനിടെ ചിമ്പുവിന് നെറ്റിയില്‍ മുറിവ് പറ്റിയിരുന്നു. അപ്പോള്‍ പ്രഥമ ചികിത്സ നല്‍കിയത് തന്റെ ഭര്‍ത്താവായിരുന്നു എന്ന് ശരണ്യ പറയുന്നു. ക്ലിനിക്ക് അടച്ച് വീട്ടിലേക്ക് വരാന്‍ തുടങ്ങുമ്പോഴാണ് നടന്‍ ചിമ്പുവിന്റെ ഒരു ആവശ്യത്തിന് ഹോട്ടല്‍ താജില്‍ എത്താന്‍ ആവശ്യപ്പെട്ട് ഫോണ്‍ വന്നത്.

പിന്നീട് കോവളത്തുള്ള ഭര്‍ത്താവിന്റെ ക്ലിനിക്കല്‍ ശരണ്യ എത്തിയപ്പോള്‍ ചിമ്പുവും എത്തി. മുമ്പ് ഒരു സിനിമയില്‍ അഭിനയിച്ചിരുന്നുവെങ്കിലും വ്യക്തിപരമായ അടുപ്പങ്ങളൊന്നുമില്ല. തന്നെ കണ്ടപ്പോള്‍ അദ്ദേഹത്തിന് ആശ്ചര്യമായി. നൃത്തം പഠിക്കാനുള്ള താല്‍പര്യം അറിയിച്ചപ്പോള്‍ അധ്യാപകരെ നിര്‍ദേശിച്ചു.

ലോക്ഡൗണില്‍ അദ്ദേഹം താമസിക്കുന്ന ഹോട്ടലില്‍ അധ്യാപകര്‍ക്ക് എത്താന്‍ സാധിക്കാതായതോടെയാണ് താന്‍ തന്നെ പഠിപ്പിക്കാം എന്ന് തീരുമാനിച്ചത്. രണ്ട് ആഴ്ചയാണ് പരിശീലനത്തിനായി എടുത്തത്. എങ്ങനെയും വണ്ണം കുറയ്ക്കണം എന്ന ദൃഢനിശ്ചയമായിരുന്നു അദേഹത്തിന്.

അതിനാല്‍ തന്നെ എത്ര കഠിനമായ പരിശീലനത്തിനും അദേഹം തയാറായിരുന്നു. ഭരതനാട്യമാണ് പഠിപ്പിച്ചത്. വളരെ വേഗത്തില്‍ പഠിക്കുന്നതു കൊണ്ട് ബുദ്ധിമുട്ടുള്ള നൃത്തച്ചുവടുകള്‍ നല്‍കും. ‘ഏ അമ്മാ എങ്കിട്ടേ ഇപ്പടിയെല്ലാം പണ്‍റേ, എന്നെ പാത്താല്‍ പാവമാ തെരിയിലേ’ എന്ന് പറയും.
പരിശീലനമൊക്കെ കഴിഞ്ഞപ്പോള്‍ അദേഹത്തിന്റെ ടീമില്‍ ഉള്ളവര്‍ വീട്ടില്‍ വന്നിരുന്നു. കുറെയധികം സമ്മാനങ്ങള്‍ നല്‍കിയാണ് മടങ്ങിയത് എന്നാണ് ശരണ്യ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.