'ഞാന്‍ കുറച്ച് വര്‍ഷം മുമ്പ് ജനിച്ചു എന്നു കരുതി ഇത്തരമൊരു പ്രവൃത്തി ചെയ്യരുത്' എന്നാണ് മമ്മൂക്ക പറഞ്ഞത്: നടന്‍ സുമേഷ് മൂർ

എംടി വാസുദേവന്‍ നായര്‍-മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘കടുഗണ്ണാവ ഒരു യാത്ര’ എന്ന ആന്തോളജി ചിത്രത്തില്‍ അഭിനയിച്ച അനുഭവങ്ങള്‍ പങ്കുവച്ച് നടന്‍ മൂര്‍. ‘പതിനെട്ടാം പടി’ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയുടെ കൂടെ വീണ്ടും സ്‌ക്രീന്‍ സ്പേസ് പങ്കിടാന്‍ സാധിച്ചതിന്റെ സന്തോഷമാണ് മൂര്‍ പങ്കുവയ്ക്കുന്നത്.

ഇതിന് മുമ്പ് മമ്മൂക്കയുടെ സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും കടുഗണ്ണാവയിലാണ് കുറച്ചധികം സ്‌ക്രീന്‍ സ്‌പേസ് ലഭിക്കുന്നത്. കോമ്പിനേഷന്‍ സീനുകളാണ് ലഭിച്ചത്. അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങാനായി ഒരിക്കല്‍ താന്‍ മമ്മൂക്കയുടെ കാല്‍ തൊട്ടു. അപ്പോള്‍ അങ്ങനെ ചെയ്യരുതെന്ന് അദ്ദേഹം പറഞ്ഞു.

‘ഞാന്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജനിച്ചു എന്നു കരുതി ഇത്തരമൊരു പ്രവൃത്തി ചെയ്യരുത്’ എന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു. മമ്മൂക്ക വളരെ ഡൗണ്‍ ടു എര്‍ത്തായിട്ടുള്ള ഒരാളാണ്. താന്‍ അദ്ദേഹവുമായുള്ള ഓരോ മാജിക്കലായിട്ടുള്ള ഓര്‍മ്മകളും സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നു.

‘പതിനെട്ടാം പടി’ എന്ന ചിത്രത്തിന് ശേഷം കഠിനമായ സമയങ്ങളിലൂടെ കടന്നുപോയത്. ആ സമയത്ത് തനിക്ക് പ്രചോദനമായത് ശങ്കര്‍ രാമകൃഷ്ണന്‍ സാറാണ്. രണ്ട് വര്‍ഷത്തിനുള്ളില്‍ താന്‍ ഒരു സൂപ്പര്‍ നടനായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. കടുഗണ്ണാവയില്‍, മമ്മൂക്കയുടെ കഥാപാത്രം ശ്രീലങ്കയില്‍ ലീല എന്ന സ്ത്രീയെ തിരഞ്ഞ് വരുന്ന രംഗമുണ്ട്.

ലീലയുടെ മകനായ സിംഹളന്‍ എന്ന കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നത്. എംടി സാര്‍ എഴുതിയ യഥാര്‍ത്ഥ കഥയില്‍ തന്റെ കഥാപാത്രത്തിന് സംഭാഷണങ്ങള്‍ ഇല്ലെങ്കിലും ശങ്കര്‍ രാമകൃഷ്ണന്‍ സാര്‍ എഴുതിയ തിരക്കഥയില്‍ തനിക്ക് സിംഹള ഭാഷയില്‍ ചില സംഭാഷണങ്ങള്‍ നല്‍കുന്നുണ്ട് എന്നാണ് മൂര്‍ ഇ-ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.