കല്ലേറും പൂമാലയും മുന്നില്‍ക്കണ്ട് തന്നെയാണ് ഞാന്‍ സിനിമയെടുക്കാറ്, സിനിമയില്‍ ഇടപെടുന്ന അഭിനേതാക്കള്‍ പണ്ടേയുണ്ട്: ആഷിഖ് അബു

സിനിമയില്‍ അഭിനേതാക്കള്‍ ഇടപെടുന്ന പ്രശ്‌നങ്ങള്‍ പണ്ടും ഉണ്ടായിട്ടുണ്ടെന്ന് സംവിധായകന്‍ ആഷിഖ് അബു. ‘നീലവെളിച്ചം’ സിനിമയുടെ ജിസിസിയിലെ റിലീസുമായി ബന്ധപ്പെട്ട് ദുബായില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മലയാള സിനിമയിലെ പ്രശ്‌നങ്ങളെ കുറിച്ച് സംവിധായകന്‍ പ്രതികരിച്ച്.

സംവിധായകന്‍ ആരെയും എഡിറ്റ് ചെയ്ത ഭാഗങ്ങള്‍ കാണിക്കേണ്ട ആവശ്യമില്ല. അക്കാര്യത്തില്‍ സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നു. എഡിറ്റ് കാണിക്കണമെങ്കില്‍ നിര്‍മ്മാതാക്കളെ മാത്രമേ കാണിക്കേണ്ട ആവശ്യമുള്ളൂ.

ഇത്തരം ആവശ്യം ഉന്നയിക്കുന്നത് മനുഷ്യരുടെ ഒരു കൂട്ടമാണ്. അതുകൊണ്ട് എല്ലാവരുടെയും അച്ചടക്കം ഒരുപോലെ ആകണമെന്നില്ല എന്നാണ് ആഷിഖ് അബു പറയുന്നത്. അതുപോലെ തന്നെ തന്റെ സിനിമയില്‍ രാഷ്ട്രീയ നിലപാടുണ്ടോ എന്നത് പ്രേക്ഷകരാണ് പറയേണ്ടതെന്നും സംവിധായകന്‍ പറയുന്നത്.

കല്ലേറും പൂമാലയും മുന്നില്‍ക്കണ്ട് തന്നെയാണ് ഞാന്‍ സിനിമയെടുക്കാറ്. എന്റെ സിനിമയില്‍ രാഷ്ട്രീയ നിലപാടുകളുണ്ടോ എന്ന് പ്രേക്ഷകരാണ് പറയേണ്ടത്. ഒരു രാഷ്ട്രീയമുദ്രാവാക്യം എന്റെ സിനിമയില്‍ ഉയര്‍ത്തിപ്പിടിക്കാനല്ല ശ്രമിക്കുന്നത്.

യാതൊരു അവകാശവാദവുമില്ലാതെ പുറത്തേക്ക് വരുന്ന സിനിമകളാണവ. നാട്ടുകാരെല്ലാവരും കാണുന്ന സിനിമകള്‍ ഉണ്ടാക്കാനാണ് ഞാന്‍ ശ്രമിക്കുന്നത് എന്നാണ് ആഷിഖ് അബു പറയുന്നത്. അതേസമയം, ഏപ്രില്‍ 20ന് ആണ് നീലവെളിച്ചം റിലീസ് ചെയ്തത്.