റോഡില്‍ ഇറങ്ങി ബോംബ് എറിയുന്നതിലും നല്ലതല്ലേ, ഫെയ്‌സ്ബുക്കില്‍ വന്നു നാല് തെറി വിളിച്ച് വിഷമം തീര്‍ക്കുന്നത്: ആഷിഖ് അബു

സിനിമയുടെ പേരിലും മറ്റു കാര്യങ്ങളിലും നിരന്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുള്ള സംവിധായകനാണ് ആഷിഖ് അബു. ആദ്യമൊക്കെ വളരെ പ്രശ്‌നമായിരുന്നു എിലും ഇന്ന് സൈബര്‍ അറ്റാക്ക് കിട്ടാത്തവരായി നാട്ടില്‍ ആരുമില്ല എന്നാണ് ആഷിഖ് അബു മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

സ്ത്രീപക്ഷ വാദം ഉന്നയിക്കുമ്പോള്‍, രാഷ്ട്രീയ പ്രസ്താവനകള്‍ മുന്നോട്ടു വയ്ക്കുമ്പോളെല്ലാം സൈബര്‍ അറ്റാക്ക് നേരിടേണ്ടി വന്ന വ്യക്തി എന്ന നിലയില്‍ ആഷിഖ് എങ്ങനെ അവയെ നോക്കി കാണുന്നു എന്ന ചോദ്യത്തോടാണ് സംവിധായകന്‍ പ്രതികരിച്ചത്.

ആദ്യമൊക്കെ വളരെ പ്രശ്‌നമായിരിന്നുവെങ്കിലും ഇന്ന് സൈബര്‍ അറ്റാക്ക് കിട്ടാത്തവരായി ആരുണ്ട് നാട്ടില്‍..? റോഡില്‍ ഇറങ്ങി ബോംബ് എറിയുന്നതിലും നല്ലതല്ലേ, ഫെയ്‌സ്ബുക്കില്‍ വന്നു നാല് തെറി വിളിച്ച് അയാളുടെ വിഷമം തീര്‍ക്കുന്നത്.

അല്ലെങ്കില്‍ അവര്‍ തെരുവില്‍ ഇറങ്ങുകയും അടിയുണ്ടാക്കുകയും വീടിനു ബോംബെറിയുകയും ഒക്കെ ചെയ്യും. ഒരാളുടെ ദേഷ്യം തീരുന്നത് അങ്ങനെയാണെങ്കില്‍, എല്ലാം അങ്ങനെയങ്ങു തീരട്ടെ. നമ്മള്‍ അത് സീരിയസ് ആയി എടുക്കാതിരുന്നാല്‍ മതി. ആള്‍ക്കാര്‍ ചീത്ത പറയുന്നത് നമ്മുടെ വീട്ടില്‍ വന്നിട്ടില്ലല്ലോ.

അതുകൊണ്ട് ആര്‍ക്കെങ്കിലും ഒരു സന്തോഷം കിട്ടുന്നെകില്‍ കിട്ടട്ടെ… ഇത്തരം ഒരു പ്ലാറ്റ്‌ഫോമുകള്‍ ഇല്ലെങ്കില്‍ ആളുകള്‍ റോഡില്‍ ഇറങ്ങുകയാണ് പതിവ്. അങ്ങിനെ നോക്കുമ്പോള്‍ യുദ്ധങ്ങളൊക്കെ സൈബര്‍ ആകട്ടെ എന്നാണ് പറയാനുള്ളത്. അവിടെ ജീവഹാനിയുമില്ല ആറ്റംബോംബുമില്ല എന്നാണ് ആഷിഖ് അബു പറയുന്നത്.

പൃഥ്വിരാജിനെ നായകനാക്കി വാരിയംകുന്നന്‍ എന്ന സിനിമ പ്രഖ്യാപിച്ചപ്പോള്‍ സംവിധായകന് നേരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നീട് സിനിമയില്‍ നിന്നും പിന്മാറിയപ്പോഴും ശക്തമായ സൈബര്‍ ആക്രമണം ആഷിഖിന് നേരെ നടന്നിരുന്നു.