'കോൺഗ്രസിലെ വിറക് വെട്ടികളും വെള്ളം കോരികളുമായ ഒരുപാട് പേരുണ്ട്, അതിലൊരാൾ മുഖ്യമന്ത്രിയാകും'; വിശ്വപൗരന്‍ വിശ്വത്തിന്റെ കാര്യം നോക്കട്ടെയെന്ന് കെ മുരളീധരന്‍

ശശി തരൂര്‍ ഏത് പാര്‍ട്ടിയാണെന്ന് അദ്ദേഹം ആദ്യം തീരുമാനിക്കട്ടെയെന്ന് കോൺഗ്രസിലെ മുതിർന്ന നേതാവ് കെ മുരളീധരന്‍. കോണ്‍ഗ്രസിലെ വിറക് വെട്ടികളും വെള്ളം കോരികളുമായ ഒരു പാട് പേര്‍ കേരളത്തിലുണ്ട് അതിലൊരാള്‍ മുഖ്യമന്ത്രിയാകുമെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു. തരൂരിന് അനുകൂലമായ സര്‍വേയില്‍ പ്രതികരിക്കുകയായിരുന്നു കെ മുരളീധരൻ.

വിശ്വപൗരന്‍ വിശ്വത്തിന്റെ കാര്യം നോക്കട്ടെയെന്നും കെ മുരളീധരന്‍ പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഏറ്റവുമധികമാളുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കുന്നത് തന്നെയാണെന്ന സര്‍വേഫലം കഴിഞ്ഞ ദിവസമാണ് തരൂര്‍ മൂഹമാധ്യമത്തില്‍ പങ്കുവച്ചത്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണെന്നും കെ കെ ശൈലജക്ക് പിന്നിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ജനസമ്മിതിയെന്നും സര്‍വേയില്‍ പറയുന്നു.

28.3 ശതമാനം പേരുടെ പിന്തുണ തരൂരിന് ഉണ്ടെന്നാണ് വോട്ട് വൈബ് സർവേയിൽ പറയുന്നത്. 27 ശതമാനം പേർ യുഎഡിഎഫിൽ ആരാകും മുഖ്യമന്ത്രിയെന്നതിൽ അനിശ്ചിതത്വമെന്നും അഭിപ്രായപ്പെടുന്നുണ്ട്. 24 ശതമാനം പേർ എൽഡിഎഫിൻ്റെ മുഖ്യമന്ത്രിയായി കെകെ ശൈലജ വരണമെന്നും താൽപര്യപ്പെടുന്നു. 17.5 ശതമാനം പേരുടെ പിന്തുണ മാത്രമാണ് പിണറായിക്കുള്ളത്. 41.5 ശതമാനം പേർ എൽഡിഎഫിലെ അനിശ്ചിതത്വവും ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ സർവ്വേയാണ് തരൂർ പങ്കുവെച്ചത്.

അതേസമയം സർവേയ്ക്ക് പിന്നിൽ തട്ടിക്കൂട്ട് ഏജൻസിയാണെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് നേതൃത്വം. കേരളത്തിൽ ജനപ്രീതി ഉണ്ടെന്ന് തെളിയിക്കാനാണ് ശശി തരൂർ പോസ്റ്റ് ഷെയർ ചെയ്തതെന്നും നേതൃത്വം വിലയിരുത്തുന്നു. അതേസമയം കേരള വോട്ട് വൈബ് എന്ന ഏജൻസി സ്ഥാപിച്ചത് രണ്ടര മാസം മുൻപ് മാത്രമെന്നും കോൺഗ്രസ് നേതൃത്വം കണ്ടെത്തിയിട്ടുണ്ട്. ശശി തരൂർ ട്വീറ്റ് ചെയ്ത സർവേയ്ക്ക് വിശ്വാസ്യത ഇല്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ആരോ കുക്ക് ചെയ്ത സർവേ ആണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Read more