'കൂട്ടത്തില്‍ ചേരാനും കാര്യം കാണാനും വാചകമടിക്കുന്ന ആളല്ല പൃഥ്വിരാജ്, അന്ന് ആ പ്രശ്നത്തിൽ അദ്ദേഹം എന്‍റെ ഒപ്പം നിന്നു'; വിനയന്‍

നീണ്ട പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേയ്ക്ക് ശക്തമായ തിരിച്ച് വരവ് നടത്തിയ സംവിധായകനാണ് വിനയൻ. മലയാള സിനിമയിൽ നിന്ന് വിലക്ക് ലഭിച്ച അദ്ദേഹം തനിക്ക് ഒപ്പം പൃഥ്വിരാജിനും തിലകനും വിലക്ക് ലഭിച്ച സാഹ്യചര്യങ്ങള്‍ ഓര്‍ത്തെടുത്ത് ഇന്ത്യ ഗ്ലിറ്റ്‌സിനു നല്‍കിയ അഭിമുഖമാണ് ശ്രദ്ധയനാകുന്നത്. ആര്‍ട്ടിസ്റ്റുകള്‍ എഗ്രിമെന്റ് സൈന്‍ ചെയ്യണം എന്ന ആവിശ്യപെട്ട് 2004ല്‍ നിര്‍മാതാക്കള്‍ മുൻപോട്ട് വന്നിരുന്നു. എത്ര രൂപയാണ് താരങ്ങൾക്ക് പ്രതിഫലമെന്നും, എത്രയാണ് ഇതിനു അഡ്വാന്‍സ് വാങ്ങിയതെന്നും, എത്ര ദിവസം സിനിമയ്ക്കു തിയതി തരുമെന്നുമൊക്കെയുള്ള എഗ്രിമെന്റ് ആണ് നിര്‍മാതാക്കള്‍ അന്ന് ആവശ്യപ്പെട്ടത്.

എന്നാല്‍ പല അഭിനേതാക്കളും ഇതിനു സമ്മതിച്ചില്ല. പിന്നീട് തന്റെയൊക്കെ ഇടപെടല്‍ കൊണ്ട് ഇവര്‍ക്കൊക്കെ സമ്മതിക്കേണ്ടി വരുകയായിരുന്നു. ആ എഗ്രിമെന്റ് ആണ്  ഇപ്പോഴും ഒപ്പിടുന്നത്. അന്ന് ആ ഇഷ്യൂ വന്നപ്പോള്‍ താര സംഘടന അത് വേണ്ട എന്നാണ് പറഞ്ഞത്. മലയാളത്തിലെ യുവ സംവിധായകരില്‍ കമല്‍ അടങ്ങുന്ന ചിലര്‍ മാത്രമാണ് ഇതിനെ പിന്തുണച്ചത്. എന്നാല്‍ പൃഥ്വിരാജ് ഈ എഗ്രിമെന്റ് വേണം എന്ന നിലപാടാണെടുത്തത്. കൂട്ടത്തില്‍ ചേര്‍ന്ന് ആളാവാനും കാര്യം കാണാനും വേണ്ടി വാചകമടിക്കുന്നയാളല്ല പൃഥ്വിരാജ്.

ചേംബര്‍ ഇതിനെതിരെ ശക്തമായ നിലപാടെടുത്തു. തന്നോട് ചോദിച്ചപ്പോള്‍ എഗ്രിമെന്റ് വേണം എന്ന നിലപാടില്‍ താന്‍ ഉറച്ചു നിന്നു. അന്ന് താരങ്ങള്‍ സിനിമയില്‍ അഭിനയിക്കാതെ സമരത്തിലായിരുന്നു. പലരും ഷൂട്ടിങ് നിര്‍ത്തി വെച്ച്  അമേരിക്കയിലേക്ക് പരിപാടിക്ക് പോയി. മലയാളത്തില്‍ സിനിമയില്ലാതായപ്പോള്‍ ഒരു പറ്റം പ്രൊഡ്യൂസേഴ്‌സ് എന്നെ സമീപ്പിച്ചു. താന്‍ സിനിമ ചെയ്യാം എന്നവര്‍ക്ക് വാക്ക് കൊടുത്തു. വേണമെങ്കില്‍ തനിക്ക് ഒഴിയാമായിരുന്നു. പക്ഷേ അത് ചെയ്തില്ല. പൃഥ്വിരാജിനോട് ചോദിച്ചപ്പോള്‍ ഈ വിഷയത്തിനാണെങ്കില്‍ സിനിമയില്‍ അഭിനയിക്കാം എന്ന് അദ്ദേഹവും പറഞ്ഞു.

അന്ന് പൃഥ്വിരാജിനെയും തന്നോട് സഹകരിച്ച ചില താരങ്ങളെയും വെച്ച് സിനിമ ചെയ്തു. ബാക്കിയുള്ള ചില ആര്‍ട്ടിസ്റ്റുകളെ തമിഴില്‍ നിന്ന് കൊണ്ടുവന്നു. ആര്‍ട്ടിസ്റ്റുകളുടെ സമരത്തെ പൊളിക്കാനായി അന്ന് ചെയ്ത സിനിമയാണ് സത്യം. ഈ സിനിമ റിലീസായതോടെ ഇവരുടെ സമരം പൊളിഞ്ഞു. എഗ്രിമെന്റ് ഒപ്പിടാമെന്ന് എല്ലാവരും സമ്മതിച്ചു. അതൊരു ചരിത്രമാണ്. പിന്നീട് മാപ്പു പറഞ്ഞു മറ്റുള്ളവര്‍ സിനിമകളിലേക്ക് തിരിച്ച് കയറി. പൃഥ്വിരാജും തിലകന്‍ ചേട്ടനും മാപ്പ് പറയാന്‍ തയാറാവാത്തതുകൊണ്ട് വിലക്ക് വന്നു. അതിന് ശേഷം അത്ഭുത ദ്വീപ് വരുകയും അത് വലിയ ഹിറ്റ് ആവുകയും ചെയ്തതോടെയാണ് പൃഥ്വിരാജിന്റെ വിലക്ക് മാറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.