പതിമൂന്നാം നിലയിലെ ടെറസില്‍ നിന്നും ബിയര്‍ കുപ്പി വലിച്ചെറിയുകയായിരുന്നു, അന്ന് മാത്രമാണ് അവനെ അടിച്ചത്; ഹൃത്വിക്കിനെ കുറിച്ച് പിതാവ്

അച്ഛന്‍ രാകേഷ് റോഷന്‍ സംവിധാനം ചെയ്ത ‘കഹോ നാ പ്യാര്‍ ഹേ’ എന്ന ചിത്രത്തിലൂടെയാണ് ഹൃത്വിക് റോഷന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഹൃത്വിക്കിനെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. ഇന്ന് ബോളിവുഡിലെ സൂപ്പര്‍ താരമായ ഹൃത്വിക് മുമ്പ് അച്ചടക്കമുള്ള വ്യക്തി ആയിരുന്നില്ലെന്ന് രാകേഷ് റോഷന്‍ തുറന്നു പറഞ്ഞിരുന്നു.

ഹൃത്വിക്കിനെ മര്‍ദ്ദിക്കേണ്ടി വന്നതിനെ കുറിച്ച് രാകേഷ് പറഞ്ഞ കാര്യം ചര്‍ച്ചയായിരുന്നു. ബിയര്‍ കുപ്പികള്‍ വലിച്ചെറിഞ്ഞതിനെ തുടര്‍ന്നാണ് രാകേഷിന് ഹൃത്വിക്കിനെ മര്‍ദ്ദിക്കേണ്ടി വന്നത്. പതിമൂന്നാം നിലയിലെ ടെറസിന് സമീപം ഒഴിഞ്ഞ ബിയര്‍ കുപ്പികളുണ്ടായിരുന്നു. അവനതെല്ലാം താഴേക്ക് വലിച്ചെറിയുകയായിരുന്നു. ബാലിശമായ ചേഷ്ടകളോടെ ബിയര്‍ കുപ്പികള്‍ വലിച്ചെറിയുന്ന ഹൃത്വിക്കിനെ കണ്ടപ്പോള്‍ തനിക്ക് ദേഷ്യം അടക്കാനായില്ല.

അന്ന് മാത്രമാണ് താന്‍ അവനെ അടിച്ചത്. ദേഷ്യം വന്നു. അവനെ ഡൈനിംഗ് ടേബിളില്‍ കിടത്തി അടിക്കാന്‍ തുടങ്ങി. എന്നാല്‍ പിന്നീട് തനിക്ക് മനസിലായി, അത് അവന്റെ തെറ്റല്ല, അവന്‍ ഒരു കുട്ടി മാത്രമല്ലേ അന്ന്, അതിന്റെ വരുംവരായ്കകള്‍ അവന് അറിയില്ലല്ലോ എന്നാണ് രാകേഷ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

അച്ഛന് ശിക്ഷിച്ചതിനെ കുറിച്ച് ഹൃത്വിക്കും തുറന്ന് സംസാരിച്ചിട്ടുണ്ട്. പിതാവ് ശിക്ഷിക്കുമ്പോഴെല്ലാം അത് എന്തിന് വേണ്ടിയാണെന്ന് ഓര്‍മ്മപ്പെടുത്താന്‍ മറന്നിരുന്നില്ല എന്നാണ് ഹൃത്വിക് പറഞ്ഞത്. തന്നെയും സഹോദരിയെയും അദ്ദേഹം ശകാരിക്കുമ്പോഴെല്ലാം കുറച്ചു കഴിഞ്ഞു തിരിച്ചുവന്ന് വേദനിച്ചോ? എന്നു തിരക്കും.

അല്ലെങ്കില്‍ ചിലപ്പോള്‍ ചുംബിക്കുകയും മാപ്പ് പറയുകയും ചെയ്യുമായിരുന്നു. അതോടെ പിണക്കം മാറും എന്നായിരുന്നു ഹൃത്വിക് പറഞ്ഞത്. ‘വിക്രം വേദ’ ആണ് ഹൃത്വിക്കിന്റെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയത്. എന്നാല്‍ സിനിമ ശ്രദ്ധ നേടിയില്ല. ‘ഫൈറ്റര്‍’ എന്ന സിനിമയാണ് താരത്തിന്റെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്.