'അന്ന് ഒരു കോടി എന്നോട് ആവശ്യപ്പെട്ടു, ആ നടന് അവള്‍ അയച്ച മെസേജുകള്‍ ഒട്ടും നിഷ്‌കളങ്കമായിരുന്നില്ല'; കങ്കണയ്‌ക്ക് എതിരെ മുന്‍ കാമുകന്‍

വിവാദ പരാമര്‍ശങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരമാണ് കങ്കണ റണാവത്ത്. ഒരിക്കല്‍ കങ്കണയുടെ പേര് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാനുള്ള കാരണം നടന്‍ ആദിത്യ പഞ്ചോലിയുമായുള്ള പ്രണയമായിരുന്നു. ആദിത്യ തന്നെ മര്‍ദ്ദിക്കുകയും ലഹരിക്ക് അടിമയാക്കുകയും വീട്ടില്‍ പൂട്ടിയിടുകയും ചെയ്തുവെന്ന് കങ്കണ ആരോപിച്ചിരുന്നു.

കങ്കണയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആദിത്യ രംഗത്തെത്തിയിരുന്നു. ഒരിക്കല്‍ അവള്‍ തന്നെ വിളിച്ച് ഒരു വീട് വാങ്ങാന്‍ ഒരു കോടി വേണം എന്നായിരുന്നു പറഞ്ഞത്. തനിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയ ശേഷമായിരുന്നു ഇത്. ഒരു സുഹൃത്തിനെ വിളിച്ച് താന്‍ ഗ്യാരണ്ടി നിന്ന് അവള്‍ക്ക് അമ്പത് ലക്ഷത്തിന്റെ ലോണ്‍ ശരിയാക്കി.

പിന്നെ താന്‍ അവള്‍ക്ക് 55 ലക്ഷം രൂപയും നല്‍കി. ഇതില്‍ 25 ലക്ഷം മാത്രമാണ് തിരികെ തന്നത്. ഇപ്പോഴും 30 ലക്ഷം തിരിച്ച് തരാനുണ്ട്. തങ്ങള്‍ ഭാര്യയേയും ഭര്‍ത്താവിനേയും പോലെയായിരുന്നു. താമസിക്കാനായി ഒരു വീട് നിര്‍മ്മിച്ചു. മൂന്ന് വര്‍ഷം ഒരു സുഹൃത്തിന്റെ വീട്ടിലാണ് താമസിച്ചത്. താന്‍ കാണുമ്പോള്‍ കങ്കണയുടെ പക്കല്‍ ഒരു രൂപ പോലുമുണ്ടായിരുന്നില്ല.

ആദ്യം അവളെ കാണുന്നത് റോഡില്‍ വെച്ചാണ്. കരച്ചിലിന്റെ വക്കത്തായിരുന്നു അവള്‍. ആക്ടിംഗ് സ്‌കൂളിലെ ഒരു പയ്യന്റെ കൂടെ ബൈക്കില്‍ ഇരിക്കുകയായിരുന്നു. തന്നെ കണ്ടതും അവള്‍ വന്ന് ഹായ് പറഞ്ഞു. കങ്കണ എന്നാണ് പേരെന്ന് പറഞ്ഞപ്പോഴാണ് തനിക്ക് ഓര്‍മ്മ വന്നത്. ഒരു സുഹൃത്ത് ഇവളെ സഹായിക്കണമെന്ന് തന്നോട് നേരത്തെ പറഞ്ഞിരുന്നതാണ്.

പിന്നെ കങ്കണ എന്ന സ്ഥിരമായി വിളിക്കാന്‍ തുടങ്ങി. അവളൊരു പാവം പെണ്‍കുട്ടിയായിരുന്നു. അവളുമായി പ്രണയത്തിലായി. ഒരു സിനിമയുടെ ചിത്രീകരണത്തിനായി കങ്കണ ദക്ഷിണാഫ്രിക്കയില്‍ പോയതിന് ശേഷമായിരുന്നു തങ്ങള്‍ക്കിടയില്‍ പ്രശ്നം തുടങ്ങുന്നത്.

അവള്‍ തിരിച്ചു വന്ന ശേഷം, ഒരു നടന് അവള്‍ അയച്ച മെസേജുകള്‍ താന്‍ വായിച്ചു. ആ മെസേജുകള്‍ ഒട്ടും നിഷ്‌കളങ്കമായിരുന്നില്ല. അന്നാണ് ഞാന്‍ ആദ്യമായി അവളെ അടിക്കുന്നതെന്നും പിന്നീടത് പരിഹരിക്കപ്പെട്ടുവെന്നും ആദിത്യ വെളിപ്പെടുത്തുന്നുണ്ട്.