പദ്മാവത്, രാംലീല ചിത്രങ്ങളില്‍ നിന്നും സുശാന്തിനെ ഒഴിവാക്കിയത് ഇക്കാരണത്താല്‍; ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തലുമായി സഞ്ജയ് ലീല ബന്‍സാലി

“രാംലീല” അടക്കമുള്ള നാല് സിനിമകളില്‍ നിന്നും സുശാന്ത് സിംഗ് രജ്പുത്തിനെ എന്തുകൊണ്ടാണ് ഒഴിവാക്കിയതെന്ന് സംവിധായകനും നിര്‍മ്മാതാവുമായ സഞ്ജയ് ലീല ബന്‍സാലി. മൂന്ന് മണിക്കൂറോളമാണ് സംവിധായകനെ മുംബൈ പൊലീസ് ചോദ്യം ചെയ്തത്.

നാല് ചിത്രങ്ങളില്‍ നിന്നും ഒഴിവാക്കിയതോടെ സുശാന്ത് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് സഞ്ജയ് ലീല ബന്‍സാലിയെ പൊലീസ് ചോദ്യം ചെയ്തത്. സുശാന്ത് മറ്റ് സിനിമകളുടെ തിരക്കിലായിരുന്നു. ഡേറ്റ് ലഭിക്കാതിരുന്നതിനാലാണ് സുശാന്തിന് പകരം മറ്റ് താരങ്ങളെ നായകന്‍മാരാക്കിയത് എന്നാണ് സംവിധായകന്റെ മൊഴി.

ജൂണ്‍ 14-ന് ആണ് സുശാന്ത് സിംഗ് രജ്പുത്ത് മുംബൈയിലെ വസതിയില്‍ ആത്മഹത്യ ചെയ്തത്. തുടര്‍ച്ചയായി സിനിമകള്‍ മുടങ്ങിയതിനാല്‍ സുശാന്ത് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും വിഷാദ രോഗത്തിനടിമായായെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മരണത്തെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ യഷ്‌രാജ് പ്രൊഡക്ഷന്‍ കമ്പനിക്കാരെയും ചോദ്യം ചെയ്തിരുന്നു.

കുടുംബാഗംങ്ങളും സുഹൃത്തുക്കളുമടക്കം 34 പേരെയാണ് ഇതുവരെ ചോദ്യം ചെയ്തിരിക്കുന്നത്. സുശാന്ത് താമസിച്ചിരുന്ന ബില്‍ഡിങ്ങിലും അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ സുശാന്ത് താമസിച്ചിരുന്ന ബില്‍ഡിങ്ങില്‍ സിസിടിവി ഉണ്ടായിരുന്നില്ല. താരം താമസിച്ച വീട്ടില്‍ ഫോറന്‍സിക് പരിശോധന നടത്തി വരികയാണ്.