എനിക്ക് ഇതില്‍ പങ്കില്ല, ഞാന്‍ വളരെ അസ്വസ്ഥയാണ്..; ഡീപ് ഫേക്ക് വീഡിയോ വിഷയത്തില്‍ സാറ പട്ടേല്‍

രശ്മിക മന്ദാനയുടേത് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയ ഡീപ് ഫേക്ക് വീഡിയോക്കെതിരെ സിനിമാതാരങ്ങള്‍ അടക്കമുള്ളവര്‍ ശക്തമായി പ്രതികരിച്ചിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ രശ്മികയുടേത് മാത്രമല്ല, ആലിയ ഭട്ട്, കിയാര അദ്വാനി, ദീപിക പദുക്കോണ്‍ എന്നീ ബോളിവുഡ് താരങ്ങളുടെയും വ്യാജ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഒരു സമൂഹമെന്ന നിലയില്‍ ഇത്തരം സംഭവങ്ങളെ നേരിടണമെന്നാണ് രശ്മികയുടെ പ്രതികരണം. ഒറ്റനോട്ടത്തില്‍ രശ്മിക തന്നെയെന്ന് തോന്നിക്കുന്ന വീഡിയോയില്‍ സാറ പട്ടേല്‍ എന്ന ബ്രിട്ടിഷ് ഇന്ത്യന്‍ ഇന്‍ഫ്‌ലുവന്‍സര്‍ ആണ് ഉള്ളത്. ഒക്ടോബര്‍ 9ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഒറിജിനല്‍.

സാറയുടെ തലമാറ്റി രശ്മികയുടേതാക്കി മാറ്റിയാണ് ഡീപ് ഫേക്ക് വീഡിയോ പ്രചരിപ്പിച്ചത്. വ്യാജ വീഡിയോ വേദനിപ്പിച്ചുവെന്നും ഭയപ്പെടുത്തിയെന്നുമാണ് രശ്മികയുടെ പ്രതികരണം. കൂടുതല്‍പ്പേര്‍ ഇരയാകുന്നതിന് മുമ്പ് ഒരു സമൂഹമെന്ന നിലയില്‍ പ്രശ്‌നത്തെ നേരിടണമെന്നും നടി ആവശ്യപ്പെട്ടു.

കേന്ദ്ര സൈബര്‍ സുരക്ഷ സംഘത്തെ അടക്കം ടാഗ് ചെയ്താണ് നടിയുടെ പോസ്റ്റ്. അതേസമയം, ഈ സംഭവത്തില്‍ പ്രതികരിച്ച് സാറ പട്ടേലും രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും താന്‍ വളരെയധികം അസ്വസ്ഥയാണെന്നും ഇന്‍സ്റ്റഗ്രാമില്‍ സാറ കുറിച്ചു.

”എന്റെ ശരീരവും പ്രമുഖ ബോളിവുഡ് താരത്തിന്റെ മുഖവും ചേര്‍ത്ത് ചിലര്‍ ഒരു ഡീപ് ഫേക്ക് വീഡിയോ നിര്‍മിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ എനിക്ക് യാതൊരു പങ്കുമില്ല. മാത്രമല്ല, ഞാന്‍ വളരെയധികം അസ്വസ്ഥയുമാണ്.”

”സോഷ്യല്‍ മീഡിയയില്‍ സ്വന്തം കാര്യങ്ങള്‍ പങ്കുവയ്ക്കാന്‍ കൂടുതല്‍ ഭയപ്പെടേണ്ട സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഭാവിയെ കുറിച്ച് എനിക്ക് ആശങ്കയുണ്ട്. ഇന്റര്‍നെറ്റില്‍ നിങ്ങള്‍ കാണുന്നതിന്റെ വസ്തുത ഉറപ്പാക്കുക. ഇന്റര്‍നെറ്റിലെ എല്ലാം യഥാര്‍ഥമല്ല” എന്നാണ് സാറയുടെ പ്രതികരണം.

Read more

അതേസമയം, ഡീപ് ഫേക്ക് വീഡിയോകള്‍ക്കെതിരെ നടപടിക്ക് ഒരുങ്ങിയിരിക്കുകയാണ് കേന്ദ്രം. ഇത്തരം വ്യാജ വിവരങ്ങള്‍ക്കെതിരെ പോരാടുള്ള നിയപരമായ ബാധ്യത സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കുണ്ട്. ഐടി നിയമം അനുസരിച്ചില്ലെങ്കില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ കോടതി കയറേണ്ടി വരും എന്നായിരുന്നു കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചത്.