ബോക്‌സ് ഓഫീസ് കീഴടക്കാൻ രൺബീറിന്റെ 'അനിമൽ', മികച്ച പ്രീബുക്കിങ്‌; ടിക്കറ്റ് നിരക്ക് 2200 രൂപ വരെ ഉയർത്തി തിയേറ്ററുകൾ !

ബോളിവുഡ് താരം രൺബീർ കപൂറിന്റെ ഏറ്റവും പുതിയ ആക്ഷൻ ത്രില്ലർ ചിത്രം അനിമലിന് മികച്ച പ്രീബുക്കിങ്. ചിത്രത്തിൻ്റെ ഓൺലെെൻ ബുക്കിങ് ആരംഭിച്ചത് മുതൽ ഉത്തരേന്ത്യയിൽ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതോടെ മുംബെെയിലും ഡൽഹിയിലുമുള്ള തിയേറ്ററുകളിൽ ടിക്കറ്റ് നിരക്ക് ഉയർത്തിയിരിക്കുകയാണ്. ചിലയിടത്ത് 2200 രൂപ വരെ ടിക്കറ്റിന് ഈടാക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

അനിമലിന്റെ പ്രീമിയറിന് മുന്നോടിയായി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) ചിത്രത്തിന് ‘A’ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. നിർമ്മാതാക്കൾ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത് എന്നാണ് റിപ്പോർട്ട്. 3 മണിക്കൂർ 21 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. സന്ദീപ് റെഡ്ഡി വംഗയാണ് അനിമൽ സംവിധാനം ചെയ്യുന്നത്.

രശ്മിക മന്ദനയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ബോബി ഡിയോൾ വില്ലനായും എത്തുന്നു. അനിൽ കപൂർ, തൃപ്തി ദിമ്രി എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അച്ഛൻ-മകൻ ബന്ധത്തെകുറിച്ചാണ് സിനിമ പറയുന്നതെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ പറയുന്നത്. രൺബീർ കപൂറിന്റെ അച്ഛൻ ബൽബീർ സിംഗ് എന്ന കഥാപാത്രത്തെ അനിൽ കപൂർ ആണ് അവതരിപ്പിക്കുന്നത്.

അമിത് റോയ് ചായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൽ എഡിറ്റർ സന്ദീപ് റെഡ്ഡി വംഗയാണ്. പ്രീതം, ഹർഷവർദ്ധൻ, രാമേശ്വർ, ഗൌരീന്ദർ സീഗൾ വിശാൽ മിശ്ര, മനാൻ ഭര്ത്വാജ്, ശ്രേയാസ് പുരാണിക്, ജാനി, അഷിം കിംസൺ എന്നിങ്ങനെ ഒൻപത് സംഗീതസംവിധായകർ ആണ് അനിമലിൽ പാട്ടുകൾ ഒരുക്കിയിരിക്കുന്നത്.

ഭൂഷൺ കുമാറിന്റെയും കൃഷൻ കുമാറിന്റെയും ടി- സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്ചേഴ്സ് എന്നിവർ ചേർന്നാണ് ‘അനിമൽ’ നിർമ്മിക്കുന്നത്.

ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ ചിത്രമെത്തും. ഡിസംബർ 1 ന് ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യും. വിക്കി കൗശലിന്റെ ‘സാം ബഹദൂറുമായിട്ടായിരിക്കും അനിമലിന്റെ ഏറ്റുമുട്ടൽ. ‘കബീർ സിംഗ്’ എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗയുടെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് ‘അനിമൽ’.

ചിത്രം ഓഗസ്റ്റിൽ റിലീസ് ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും സണ്ണി ഡിയോളിന്റെ ‘ഗദർ 2’, അക്ഷയ് കുമാറിന്റെ ‘OMG 2’, രജനികാന്തിന്റെ ‘ജയിലർ’ എന്നിവയുമായുള്ള സംഘർഷത്തെത്തുടർന്ന് സംവിധായകൻ തീയതി മാറ്റി വയ്ക്കുകയായിരുന്നു.