രജനികാന്തിന്റെ ആ സിനിമയില്‍ അഭിനയിച്ച ശേഷം കുറ്റബോധം കൊണ്ട് ഒളിച്ചിരിക്കാന്‍ തോന്നി..; വെളിപ്പെടുത്തി നവാസുദ്ദീന്‍ സിദ്ദിഖി

രജനികാന്ത് സിനിമയില്‍ അഭിനയിച്ചതിന് ശേഷം കുറ്റബോധം കൊണ്ട് തനിക്ക് ഒളിച്ചിരിക്കാന്‍ തോന്നിയിട്ടുണ്ടെന്ന് ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി. 2019ല്‍ പുറത്തിറങ്ങിയ ‘പേട്ട’യിലാണ് നവാസുദ്ദീന്‍ സിദ്ദിഖി അഭിനയിച്ചത്. വില്ലന്‍ വേഷത്തിലാണ് ചിത്രത്തില്‍ താരം എത്തിയത്.

ഡയലോഗുകള്‍ ഒന്നും മനസിലാക്കാതെയാണ് താന്‍ അഭിനയിച്ചത് അതുകൊണ്ട് വലിയ കുറ്റബോധം തോന്നി എന്നാണ് നവാസുദ്ദീന്‍ സിദ്ദിഖി പറയുന്നത്. അധ്വാനിക്കാതെ പണം വാങ്ങിയ തോന്നലായിരുന്നു കുറേക്കാലം അനുഭവിച്ചത്. ഡയലോഗ് മറ്റൊരാള്‍ പറഞ്ഞ് തരുന്നത് കേട്ട് ചുണ്ടനക്കുക മാത്രമാണ് താന്‍ ചെയ്തത്.

എല്ലാവരെയും മണ്ടന്‍മാരാക്കുകയാണോ എന്ന് പലപ്പോഴും തോന്നിപ്പോയി. ചിത്രം സൂപ്പര്‍ഹിറ്റായതിന് പിന്നാലെ പലരും അഭിനന്ദിക്കാന്‍ വിളിച്ചിരുന്നു. എന്നാല്‍ കുറ്റബോധം കൊണ്ട് ഓടിപ്പോയി ഒളിച്ചിരിക്കാനാണ് തനിക്ക് അക്കാലത്ത് തോന്നിയത് എന്നാണ് നവാസുദ്ദീന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

പേട്ട സിനിമ തന്നെ വല്ലാതെ ഉലച്ചെങ്കിലും തെലുങ്കില്‍ താന്‍ സ്വയം ഡബ്ബ് ചെയ്തു എന്നും നവാസുദ്ദീന്‍ പറയുന്നുണ്ട്. തെലുങ്കില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘സൈന്ധവ്’ എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചത്. ഈ ചിത്രത്തില്‍ ഡയലോഗുകളുടെ അര്‍ഥം പൂര്‍ണമായും മനസിലാക്കിയാണ് ഡബ്ബ് ചെയ്തത് എന്നും നവാസുദ്ദീന്‍ വ്യക്തമാക്കിയത്.

അതേസമയം, കാര്‍ത്തിക് സുബ്ബരാജിന്റെ സംവിധാനത്തില്‍ 250 കോടി രൂപ കളക്ഷന്‍ നേടിയിരുന്നു. വില്ലന്‍ വേഷത്തിലാണ് നവാസുദ്ദീന്‍ സിദ്ദിഖി അഭിനയിച്ചത്. വിജയ് സേതുപതി, ശശികുമാര്‍, സിമ്രാന്‍, തൃഷ, ബോബി സിംഹ, മാളവിക മോഹനന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.