നിരന്തരം ബാങ്കുകളില്‍ കയറി ഇറങ്ങിയതായിരുന്നു ഏക പ്രശ്‌നം, എല്ലാം നഷ്ടപ്പെട്ടാലും തിരിച്ചു പിടിക്കും: കങ്കണ

നടി കങ്കണ റണാവത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമ ആയാണ് ‘എമര്‍ജന്‍സി’ ഒരുങ്ങുന്നത്. കങ്കണ നായിക ആയി എത്തി, താരം തന്നെ സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് എമര്‍ജന്‍സി. ഇന്ദിരാ ഗാന്ധി ആയാണ് കങ്കണ ചിത്രത്തില്‍ വേഷമിടുന്നത്. തന്റെ സ്വത്തുക്കളെല്ലാം പണയപ്പെടുത്തി എടുക്കുന്ന സിനിമയാണ് എമര്‍ജന്‍സി എന്നാണ് കങ്കണ പറയുന്നത്.

ജനുവരി 21ന് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായത്. സിനിമയുടെ റാപ്പ് അപ് പാര്‍ട്ടിയിലെ നടിയുടെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സിനിമയുടെ യാത്ര സുഗമമായിരുന്നില്ല എന്നും അസം ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിനിമയുടെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കാന്‍ താന്‍ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചുമാണ് കങ്കണ പറയുന്നത്.

എന്തെങ്കിലും ചെയ്യാന്‍ തീരുമാനിച്ചാല്‍ എപ്പോഴും ആ ദൗത്യം താന്‍ നിറവേറ്റും. എമര്‍ജന്‍സി പൂര്‍ത്തിയാക്കാന്‍ തന്റെ സ്വത്തെല്ലാം പണയപ്പെടുത്തുന്നത് തനിക്ക് വലിയ കാര്യമല്ല, കാരണം വലിയ തീരുമാനങ്ങള്‍ താന്‍ മിനിറ്റുകള്‍ക്കുള്ളില്‍ എടുക്കും. നിരന്തരം ബാങ്കുകള്‍ സന്ദര്‍ശിക്കുക എന്നതായിരുന്നു ചിത്രീകരണത്തിനിടയിലുണ്ടായിരുന്ന ഏക പ്രശ്‌നം.

ഇത് ജോലിക്ക് തടസമായിരുന്നു. സ്വത്തുക്കളില്‍ തനിക്ക് താല്‍പ്പര്യമല്ല. എമര്‍ജന്‍സിക്ക് ശേഷം തന്റെ എല്ലാ സ്വത്തുക്കളും നഷ്ടപ്പെട്ടാല്‍ വീണ്ടും ആരംഭിക്കാന്‍ തനിക്ക് കഴിയും. താന്‍ മുംബൈയില്‍ വന്നത് കേവലം 500 രൂപ കൊണ്ടാണ്. അതിനാല്‍ താന്‍ പൂര്‍ണ്ണമായും ഇല്ലാതായാലും, ഒരിക്കല്‍ കൂടി എല്ലാം തിനികെ പിടിക്കാനുള്ള ആത്മവിശ്വാസവും ശക്തിയുമുണ്ട് എന്നാണ് കങ്കണ പറയുന്നത്.

എമര്‍ജന്‍സി കാലഘട്ടത്തെ അടിസ്ഥാനമാക്കിയാണ് കങ്കണ സിനിമ ഒരുക്കുന്നത്. സിനിമാ ചിത്രീകരണത്തിനായി താരം പാര്‍ലിമെന്റ് പരിസരം ആവശ്യപ്പെട്ടത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സിനിമയുടെ ചില ഭാഗങ്ങള്‍ ചിത്രീകരിക്കാനായാണ് കങ്കണ പാര്‍ലിമെന്റ് മന്ദിരം ഷൂട്ടിംഗിനായി തരണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ സെക്രട്ടറിയേറ്റിന് കത്ത് നല്‍കിയിരുന്നത്.