തര്‍ക്കം ഒഴിയാതെ കോണ്‍ഗ്രസ്; ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും; എറണാകുളത്ത് നാല് സീറ്റില്‍ പിടിവലി

എറണാകുളത്ത് വിശ്വസ്തര്‍ക്ക് സീറ്റുറപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ പിടിവാശി സീറ്റ് തര്‍ക്കം കൊടുമ്പിരിക്കൊള്ളിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിയ്യതി പ്രഖ്യാപിച്ചയുടന്‍ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു ഭരണകക്ഷി പ്രചാരണം തുടങ്ങിയപ്പോഴും ആദ്യ പട്ടിക പോലും പുറത്ത് വിടാനാകാതെ മൂന്നാഴ്ചയ്ക്കപ്പുറമുള്ള തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം കിതയ്ക്കുകയാണ്. തങ്ങളുടെ വിശ്വസ്തര്‍ക്ക് സീറ്റ് ഉറപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൊമ്പുകോര്‍ക്കുമ്പോള്‍ ഇടത് പക്ഷം സ്ഥാനാര്‍ത്ഥി റാലികളിലേക്ക് എത്തിനില്‍ക്കുന്നു.

എറണാകുളം ജില്ലയിലെ നാല് സീറ്റുകളില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാണ്. കൊച്ചി സീറ്റില്‍ മുഹമ്മദ് ഷിയാസിനൊപ്പം ദീപ്തി മേരി വര്‍ഗീസിനെയും പരിഗണിക്കുന്നുണ്ട് കോണ്‍ഗ്രസ്. ലത്തീന്‍ സഭയുടെ ഇടപെടലില്‍ കൊച്ചി മേയര്‍ സ്ഥാനം വികെ മിനിമോള്‍ക്ക് നല്‍കി ദീപ്തിയെ തഴഞ്ഞത് പാര്‍ട്ടിയ്ക്കുള്ളില്‍ ഒരു വിഭാഗത്തിന് കനത്ത അമര്‍ഷമുണ്ടാക്കിയിരുന്നു. ആ സാഹചര്യത്തില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ദീപ്തിയ്ക്ക് അവസരം നല്‍കുമോയെന്നതാണ് പലരും ഉറ്റുനോക്കുന്നത്.

തൃപ്പൂണിത്തുറയില്‍ കെ ബാബു മല്‍സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ എം ലിജുവിനായി ശക്തമായ വാദിക്കുകയാണ് കെ സി വേണുഗോപാല്‍. ലിജുവിനെ വി ഡി സതീശന്‍ അംഗീകരിച്ചിട്ടില്ലെന്നതിനാല്‍ ആ സീറ്റിലും സ്ഥാനാര്‍ത്ഥി നിര്‍ണയം മുട്ടാപ്പോക്കിലാണ്. അതേസമയം, പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പള്ളിയെ മാറ്റാനാവില്ലെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല.

തര്‍ക്കങ്ങളില്ലാതെ മുന്നണിയിലെ സീറ്റ് വിഭജനം പരിഹരിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസിന്റെ കാര്യം വല്ലാത്ത സമ്മര്‍ദ്ദ തന്ത്രങ്ങളിലാണ്. കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്ത് വിട്ടേക്കും എന്നാണ് നിലവിലെ വിവരം. വൈകീട്ട് നാല് മണിക്ക് തെരഞ്ഞെടുപ്പ് സമിതി ചേര്‍ന്ന് പട്ടികക്ക് അംഗീകാരം നല്‍കും. കേരളത്തില്‍ നിന്ന് ഡല്‍ഹിയിലെത്തുന്ന നേതാക്കള്‍ ചര്‍ച്ച നടത്തി കൂടുതല്‍ മണ്ഡലങ്ങളില്‍ ഒറ്റപേരിലെത്തുമെന്നാണ് സൂചന.

കെ സുധാകരനുമായി ഹൈക്കമാന്‍ഡ് നേതാക്കള്‍ നാളെ കൂടിക്കാഴ്ച നടത്തും. സുധാകരനോട് അനുഭാവം കാട്ടിയാല്‍ കൂടുതല്‍ എംപിമാര്‍ സീറ്റ് ആവശ്യപ്പെടും. സിറ്റിംഗ് എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് ഹൈക്കമാന്‍ഡ് പൂര്‍ണ്ണമായും അംഗീകരിക്കുമോയെതും നിര്‍ണായകമാണ്. പാലക്കാട് ആരെന്ന ചോദ്യവും കോണ്‍ഗ്രസില്‍ നിന്നറിയാന്‍ ഇടത് പക്ഷവും കാത്തിരിക്കുന്നുണ്ട്. പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ അറിഞ്ഞതിന് ശേഷം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനിരിക്കുകയാണ് സിപിഎം. അമ്പലപ്പുഴയില്‍ ജി സുധാകരനെ പിന്തുണക്കാനുള്ള തീരുമാനവും യുഡിഎഫ് കൈക്കൊണ്ടിട്ടുണ്ട്.