മഴ പെയ്തതോടെ ചോര്‍ന്നൊലിച്ച് സ്വപ്‌നഭവനം, താമസയോഗ്യമല്ലെന്ന് പ്രിയങ്കയും നിക്കും; വില്‍പ്പനക്കാരുമായി നിയമപോരാട്ടത്തില്‍

വിവാഹശേഷം താമസമാക്കിയ സ്വപ്‌നഭവനത്തില്‍ നിന്നും താമസം മാറ്റി പ്രിയങ്ക ചോപ്രയും നിക് ജൊനാസും. വലിയ വില നല്‍കി വാങ്ങിയ വീടിന്റെ വില്‍പ്പനക്കാരുമായി നിയമപോരാട്ടത്തിലാണ് താരങ്ങള്‍ ഇപ്പോള്‍. ഈ ഭവനത്തില്‍ ഒട്ടും താമസിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്.

നേരത്തെ ഈ വീട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ പതിവായി താരദമ്പതികള്‍ പങ്കുവച്ചിരുന്നു 20 മില്യന്‍ ഡോളര്‍ വിലമതിക്കുന്ന വീടാണിത്. എന്നാല്‍ മഴ പെയ്തതോടെയാണ് വീട് മുഴുവനും ചോര്‍ന്നൊലിച്ച് പൂപ്പല്‍ബാധ വന്നത്. വീടിനുണ്ടായ നാശനഷ്ടം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും താമസയോഗ്യമല്ല എന്നും താരങ്ങള്‍ പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്.

2019ല്‍ ആയിരുന്നു പ്രിയങ്കയും നിക്കും ഈ ഭവനം സ്വന്തമാക്കിയത്. ഏഴ് കിടപ്പുമുറികള്‍, ഒമ്പത് കുളിമുറികള്‍, താപനില നിയന്ത്രിക്കാവുന്ന വൈന്‍ സ്റ്റോറേജ്, അത്യാദുനിക അടുക്കള, ഹോം തിയേറ്റര്‍, ബൗളിംഗ് ആലി, സ്പാ, സ്റ്റീം ഷവര്‍, ജിം, ബില്യാര്‍ഡ്‌സ് റൂം എന്നിവയുള്ള ആഡംബര ഭവനം ആയിരുന്നു ഇത്.

അറ്റകുറ്റപ്പണികള്‍ക്ക് ആവശ്യമായ ചിലവുകളെല്ലാം തിരികെ നല്‍കണമെന്നും, ഉപയോഗ നഷ്ടത്തിനും മറ്റ് നാശനഷ്ടങ്ങള്‍ക്കും പരിഹാരം കാണണമെന്നും പ്രിയങ്കയും നിക്കും പരാതിയില്‍ പറയുന്നുണ്ട്. അറ്റകുറ്റപ്പണികള്‍ക്കുള്ള ചിലവ് 1.5 മില്യണ്‍ ഡോളര്‍ കവിയുമെന്നും, 2.5 മില്യണ്‍ ഡോളര്‍ (13 മുതല്‍ 20 കോടി രൂപ വരെ) വരെ ഉയരുമെന്നും റിപ്പോര്‍ട്ടുണ്ട്.

വീടിന്റെ അറ്റകുറ്റപ്പണികള്‍ തീരുന്നത് വരെ പ്രിയങ്കയും നിക്കും മകള്‍ മാള്‍ട്ടി മേരിയും മറ്റൊരു വീട്ടിലാണ് ഇപ്പോള്‍ താമസം. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് തിരക്കില്‍ ആണെങ്കിലും പ്രിയങ്ക ചോപ്ര ഇടയ്ക്കിടെ ലൊസാഞ്ചലസിലെ സ്വപ്നവീട്ടിലേക്ക് പതിവായി എത്താറുണ്ടായിരുന്നു.

മകള്‍ മാള്‍ട്ടി മേരി ചോപ്ര ജൊനാസിന്റെ ജനനശേഷവും നിക്കും പ്രിയങ്കയും ഏറെ നാളുകള്‍ ലൊസാഞ്ചലസിലെ വീട്ടില്‍ ചെലവഴിച്ചിട്ടുണ്ട്. ദമ്പതികളും മകളും വളര്‍ത്തുമൃഗങ്ങളും മാത്രമായിരുന്നു ആഡംബരവസതിയിലെ താമസക്കാര്‍. പിറന്നാള്‍ ആഘോഷങ്ങളും മറ്റും അവിടെ നടത്തിയിട്ടുമുണ്ട്.