ദൈര്‍ഘ്യം മൂന്ന് മണിക്കൂര്‍ അല്ല, 'ആടുജീവിതം' ഏറ്റെടുക്കാന്‍ വമ്പന്‍ നിര്‍മ്മാണകമ്പനികള്‍; പുതിയ അപ്‌ഡേറ്റ് ട്രെന്‍ഡിംഗ്

ഒരു ചെറുപ്പക്കാരന്റെ സ്വപ്നങ്ങളും, ചതിക്കപ്പെട്ടവന്റെ ദയനീയതയും, അതിജീവിക്കാനുള്ള പോരാട്ടവുമൊക്കെ സ്‌ക്രീനില്‍ എത്താന്‍ പോവുകയാണ്. മലയാളക്കര ഇത്രയധികം കാത്തിരുന്ന മറ്റൊരു സിനിമ ഉണ്ടാവില്ല. ജനപ്രിയ നോവല്‍ സിനിമയാകുന്നു എന്നതാണ് ‘ആടുജീവിത’ത്തിനായി കാത്തിരിക്കാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന ഏറ്റവും വലിയ ഘടകങ്ങളിലൊന്ന്. പത്ത് വര്‍ഷങ്ങളാണ് സംവിധായകന്‍ ബ്ലെസി ഈയൊരു സിനിമയ്ക്ക് വേണ്ടി മാത്രമായി മാറ്റിവച്ചത്. നാലര വര്‍ഷത്തോളം നീണ്ട ഷൂട്ടിംഗ് ആയിരുന്നു സിനിമയ്ക്ക്.

ശരീരഭാരം കുറച്ചും കൂട്ടിയും പൃഥ്വിരാജ് എടുത്ത കഠിനപ്രയത്‌നങ്ങളും സിനിമയ്ക്കായുള്ള പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിയിട്ടുണ്ട്. ആടുജീവിതം എന്ന നോവല്‍ വായിച്ച ഏതൊരാള്‍ക്കും മറക്കാനാവാത്തതാണ് നജീബ് കടന്നുപോയ അവസ്ഥകള്‍. ചിത്രത്തിന്റെ പുതിയൊരു അപ്‌ഡേറ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ചിത്രത്തിന്റെ സെന്‍സറിംഗ് കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 2.52 മണിക്കൂറാണ് ദൈര്‍ഘ്യം എന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മലയാള സിനിമയെ രാജ്യാന്തരതലത്തില്‍ എത്തിക്കുന്നൊരു സിനിമയായാണ് ആടുജീവിതത്തെ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്.

മലയാള സിനിമയിലെ തന്നെ ഏറ്റവുമധികം കാലം ചിത്രീകരണം നീണ്ടുപോയ ചിത്രമാണ് ആടുജീവിതം. നാലര വര്‍ഷം നീണ്ടുനിന്ന ഷൂട്ടിംഗ് ആയിരുന്നു സിനിമയുടേത്. പത്തനംതിട്ടയില്‍ 2018ല്‍ ജൂലൈയില്‍ ആയിരുന്നു സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചത്. പിന്നീട് പാലക്കാടും ജോര്‍ദാനിലും ഷൂട്ടിംഗ് നടന്നു. 30 ദിവസത്തോളം ജോര്‍ദാനില്‍ ഷൂട്ടിംഗ് നടന്നിരുന്നു. 2019ലും ജോര്‍ദ്ദാനിലേക്ക് പോകാന്‍ പദ്ധതി ഇട്ടെങ്കിലും പൃഥ്വിയുടെ ഡേറ്റ് ക്ലാഷ് കാരണം ഷൂട്ടിംഗ് മാറ്റിവച്ചു. പിന്നീട് 2020ല്‍ ആണ് ജോര്‍ദ്ദാനില്‍ വീണ്ടും ഷൂട്ടിംഗ് ആരംഭിച്ചത്. അള്‍ജീരിയ ഷെഡ്യൂള്‍ കൂടി ഇതിനൊപ്പം പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ കോവിഡ് മഹാമാരിയെ തുടര്‍ന്ന് 65 ദിവസത്തോളം ബ്ലെസിയും സംഘവും ജോര്‍ദാനില്‍ കുടുങ്ങി കിടക്കേണ്ടി വന്നു.

2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ഇതിനിടയില്‍ കോവിഡ് കാലത്ത് സംഘം ജോര്‍ദാനില്‍ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിംഗ് അവസാനിച്ചത്. മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. അമല പോളും ശോഭ മോഹനുമാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. കെ.എസ്. സുനിലാണ് ഛായാഗ്രാഹകന്‍. പ്രശാന്ത് മാധവ് കലാസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്മാന്‍ രഞ്ജിത്ത് അമ്പാടിയാണ്. 2022ല്‍ സഹാറ, അള്‍ജീരിയ എന്നിവിടങ്ങളില്‍ ചിത്രീകരണത്തിന്റെ രണ്ടാം ഘട്ടം തുടങ്ങി. കോവിഡ് പശ്ചാത്തലത്തില്‍ ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത് ചിത്രീകരണം തടസപ്പെടുത്തിയിരുന്നു. നിര്‍ത്തിവച്ച ചിത്രീകരണം പിന്നീട് ജോര്‍ദാനിലെ വാദിറാമില്‍ ആണ് ആരംഭിച്ചത്.

നാല്‍പത് ദിവസം സഹാറ മരുഭൂമിയിലും 35 ദിവസത്തോളം ജോര്‍ദാനിലെ വാദിറാമിലും ആണ് ചിത്രീകരണം നടന്നത്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കാര്‍ അവാര്‍ഡ് ജേതാക്കളായ എ ആര്‍ റഹ്‌മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിക്കുന്നത്. കേരളത്തില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് വിതരണത്തിന് എത്തിക്കുന്ന ചിത്രം തമിഴ്‌നാട്ടില്‍ റെഡ് ജയന്റും കര്‍ണാടകയില്‍ ഹോംബാലെയും തെലുങ്കില്‍ മൈത്രി മൂവി മേക്കേഴ്‌സും നോര്‍ത്തില്‍ എഎ ഫിലിംസുമാണ് വിതരണം ചെയ്യും. ഓവര്‍സീസ് അവകാശം ഫാര്‍സ് ഫിലിംസിനാണ്. ഇതാദ്യമായാണ് ഒരു മലയാള സിനിമയ്ക്ക് വേണ്ടി ഇത്രയേറെ കമ്പനികള്‍ ഒന്നിച്ചെത്തുന്നത്.