മരണത്തെ മുന്നില്‍ കണ്ടു, ആറാം മാസം കുഞ്ഞിനെ പുറത്തെടുക്കേണ്ട അവസ്ഥ വന്നു: ദിയ മിര്‍സ

ഗര്‍ഭകാലത്ത് കടന്നു പോയ പ്രതിസന്ധിയെ കുറിച്ചും മരണത്തില്‍ നിന്നും തിരിച്ചു വന്നതിനെ കുറിച്ചും തുറന്നു പറഞ്ഞ് ബോളിവുഡ് താരം ദിയ മിര്‍സ. അഞ്ചു മാസം ഗര്‍ഭിണിയായിരിക്കെ തനിക്ക് അപ്പെന്‍ഡിസൈറ്റിസ് സര്‍ജറിയിലൂടെ കടന്നു പോവേണ്ടി വന്നുവെന്ന് ദിയ പറയുന്നു.

ബാക്റ്റീരിയല്‍ ഇന്‍ഫെക്ഷന്‍ മൂലം തുടര്‍ച്ചയായി ആശുപത്രിയില്‍ വന്നും പോയും ഇരിക്കുകയായിരുന്നു. ആറു മാസം ആയപ്പോഴേക്കും രക്തസ്രാവം മൂലം കുഞ്ഞിനെ പുറത്തെടുക്കേണ്ട ഘട്ടമായി. തന്റെയും കുഞ്ഞിന്റെയും ജീവിതം രക്ഷിച്ചതില്‍ ഗൈനക്കോളജിസ്റ്റിന് നന്ദി പറയുന്നു.

അടുത്തിടെ പൂര്‍ണ വളര്‍ച്ചയെത്തും മുമ്പുണ്ടായ കുഞ്ഞിന്റെ ജനനത്തെ കുറിച്ച് ദിയ പങ്കുവച്ചിരുന്നു. പുതുവര്‍ഷത്തോട് അനുബന്ധിച്ച് പങ്കുവച്ച കുറിപ്പിലാണ് മാതൃത്വത്തെ കുറിച്ചും ഒപ്പം കടന്നുപോയ കഠിന കാലത്തെ കുറിച്ചും ദിയ പങ്കുവെച്ചത്.

മാതൃത്വത്തെ വരവേറ്റതിനെക്കുറിച്ചും അവ്യാന്‍ എന്ന കുഞ്ഞുരാജകുമാരന്റെ അമ്മയായതിനെ കുറിച്ചുമൊക്കെയാണ് ദിയയുടെ കുറിപ്പ്. അവ്യാന്‍ പിറന്ന് നാലുമാസമായതോടെ ഷൂട്ടിംഗ് തിരക്കുകളിലേക്കും മറ്റും താന്‍ തിരിച്ചു വന്നുവെന്ന് ദിയ നേരത്തേ പറഞ്ഞിരുന്നു.

നാലു മണിക്കൂര്‍ പോലും അവ്യാനില്‍ നിന്ന് മാറിനില്‍ക്കുക പ്രയാസമാണ് എന്നാണ് അന്ന് ദിയ പറഞ്ഞത്. അമ്മ ജോലി ചെയ്യും എന്നും കാരണം അമ്മയ്ക്ക് അവ്യാന് വളരാനായി ലോകത്ത് നല്ലൊരു ഇടം സൃഷ്ടിക്കണമെന്നും ദിയ പറഞ്ഞിരുന്നു.