ഭാര്യ വീട്ടില്‍ നിന്നും ഇറക്കിവിട്ടു, സിനിമകളില്‍ നിന്നും പുറത്തായി, ആറ് രൂപ കൊടുത്ത് ഫുട്പാത്തിലാണ് ഉറങ്ങിയിരുന്നത്; തുറന്നു പറഞ്ഞ് അനുരാഗ് കശ്യപ്

താന്‍ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ചും കരിയറില്‍ നേരിട്ട തിരിച്ചടികളെ കുറിച്ചും തുറന്നു പറഞ്ഞ് സംവിധായകന്‍ അനുരാഗ് കശ്യപ്. കിടക്കാന്‍ സ്ഥലം ഇല്ലാതെ താന്‍ ഒരു കാലത്ത് തെരുവുകളില്‍ കിടന്നുറങ്ങിയിട്ടുണ്ട്. തന്റെ രണ്ടാമത്തെ സിനിമയുടെ റിലീസിന് മുമ്പ് ഭാര്യയുടെ വീട്ടില്‍ നിന്നും ഇറക്കി വിട്ടതായും സംവിധായകന്‍ പറയുന്നുണ്ട്.

അന്ന് ജുഹു സര്‍ക്കിളിന് നടുവില്‍ ഒരു പൂന്തോട്ടമുണ്ടായിരുന്നു, സിഗ്‌നലുകളൊന്നും ഇല്ലാത്ത ഒരു റൗണ്ട് എബൗട്ടായിരുന്നു. അക്കാലത്ത് ഇവിടെ രാത്രി ഉറങ്ങാറുണ്ട്. പക്ഷേ ചിലപ്പോള്‍ അവിടെ നിന്നും ഞങ്ങളെ പുറത്താക്കും. പിന്നെ വെര്‍സോവ ലിങ്ക് റോഡിലേക്ക് പോകും, അവിടെ ഒരു വലിയ ഫുട്പാത്ത് ഉണ്ട്.

അവിടെ ആളുകള്‍ വരിവരിയായി ഉറങ്ങാറുണ്ടായിരുന്നു. പക്ഷേ അവിടെ കിടന്നുറങ്ങാന്‍ 6 രൂപ കൊടുക്കണം എന്നാണ് അനുരാഗ് കശ്യപ് മാഷബിള്‍ ഇന്ത്യയുടെ ബോംബെ ജേര്‍ണി പ്രോഗ്രാമില്‍ പറയുന്നത്. തന്റെ ആദ്യ ചിത്രം നിന്നു പോയതിനെ കുറിച്ചും സംവിധായകന്‍ പറയുന്നുണ്ട്.

ആദ്യത്തെ ചിത്രം നിന്നു പോയി. രണ്ടാമത്തെ ചിത്രം ‘ബ്ലാക്ക് ഫ്രൈഡേ’യുടെ റിലീസിന്റെ ഒരു ദിവസം മുമ്പ് പ്രതിസന്ധിയിലായി. ഇതോടെ താന്‍ റൂമില്‍ അടച്ചിരിക്കാന്‍ തുടങ്ങി. ഇത് തന്നെ കുടിയനാക്കി. ഇതോടെ ആരതി (അനുരാഗിന്റെ മുന്‍ ഭാര്യ) തന്നെ വീട്ടില്‍ നിന്നും പുറത്താക്കി.

Read more

അന്ന് തന്റെ മകള്‍ക്ക് നാലു വയസായിരുന്നു. വിവിധ പ്രോജക്ടുകളില്‍ നിന്നും താന്‍ പുറത്തായി. താന്‍ അപ്പോഴും പോരാടി കൊണ്ടിരുന്നു താന്‍ എഴുതിയ, താന്‍ ഭാഗമായ സിനിമകളില്‍ നിന്ന് പോലും പുറത്തായി. മൊത്തം സംവിധാനങ്ങളോടും സിനിമ രംഗത്തോടും അന്ന് തനിക്ക് വെറുപ്പായിരുന്നു എന്നും സംവിധായകന്‍ പറഞ്ഞു.