'ഛോട്ടാ മുംബൈ'യില്‍ ചാന്‍സ് ചോദിച്ചപ്പോള്‍ തന്നില്ല, എന്റെ സിനിമകള്‍ കണ്ട് എന്തിനാണ് ചെയ്തതെന്നും ചോദിക്കും; മണിയന്‍പിള്ളയെ കുറിച്ച് നിരഞ്ജ്

തന്നെ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്നയാളാണ് അച്ഛന്‍ മണിയന്‍പിള്ള രാജുവെന്ന് നടന്‍ നിരഞ്ജ്. ചില ചിത്രങ്ങളൊക്കെ കണ്ട് എന്തിനാണ് ഇങ്ങനെ സിനിമ ചെയ്യുന്നത് എന്നൊക്കെ തന്നോട് ചോദിച്ചിട്ടുണ്ട് എന്നാണ് നിരഞ്ജ് പറയുന്നത്. ആദ്യമായി അച്ഛന്റെ സിനിമയില്‍ ചാന്‍സ് ചോദിപ്പോഴുണ്ടായ സംഭവത്തെ കുറിച്ചും നിരഞ്ജ് സംസാരിക്കുന്നുണ്ട്.

‘ഡിയര്‍ വാപ്പി’ എന്ന സിനിമയില്‍ മണിയന്‍പിള്ളയും നിരഞ്ജും ഒന്നിച്ചെത്തുകയാണ്. അച്ഛനും മകനുമായാണ് ഇരുവരും വേഷമിടാന്‍ ഒരുങ്ങുന്നത്. അതിനാല്‍ അഭിനയിക്കുമ്പോള്‍ ഒരുപാട ടെന്‍ഷന്‍ ഉണ്ടായിരുന്നെന്നും നിരഞ്ജ് പറയുന്നുണ്ട്. കണ്ടാല്‍ തോന്നില്ലെങ്കിലും തനിക്ക് ടെന്‍ഷനുണ്ടായിരുന്നു.

തന്നെ നന്നായി വിമര്‍ശിക്കുന്നയാളാണ് അച്ഛന്‍. ചില ചിത്രങ്ങളൊക്കെ കണ്ട് എന്തിനാണ് ഇങ്ങനെ സിനിമ ചെയ്യുന്നത് എന്നൊക്കെ ചോദിച്ചിട്ടുണ്ട്. വളരെ സീനിയറായ ആര്‍ട്ടിസ്റ്റാണ് അച്ഛന്‍. കോംമ്പിനേഷന്‍ ഇതാദ്യം. ടെന്‍ഷന്‍ സ്വഭാവികമല്ലേ? ഡബ്ബിങ് എല്ലാം കഴിഞ്ഞ് എന്നെ വിളിച്ചു പറഞ്ഞു, ‘കൊള്ളാം, നീ നന്നായിട്ടുണ്ട്’ എന്ന്.

അപ്പോഴാണ് ശരിക്കും സന്തോഷമായത്. സിനിമയില്‍ അഭിനയിക്കണമെന്ന് ആദ്യം പറയുന്നത് അച്ഛനോടാണ്. ‘അതൊന്നും അങ്ങനെ സാധിക്കില്ല. അതിനൊക്കെ നല്ല കഴിവുണ്ടാകണം. പാഷന്‍ വേണം’ എന്നൊക്കെയായിരുന്നു മറുപടി. ‘ഛോട്ടാ മുംബൈ’ സിനിമയില്‍ ചാന്‍സ് ചോദിച്ചപ്പോഴാണ് കേട്ടോ അച്ഛന്റെ ആ ഡയലോഗ്.

അപ്പോള്‍ ഞാന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. അന്നേ മനസിലായി അച്ഛന്‍ സിനിമാ നടനാണെന്ന പരിഗണന കൊണ്ട് തനിക്ക് സിനിമ കിട്ടില്ലെന്ന്. ഇന്നു പക്ഷേ, ആ ചിന്തയാണ് തന്റെ ആദര്‍ശം. അച്ഛന്റെ പേരിലല്ല, സ്വന്തം കഴിവു കൊണ്ട് തന്നെ സിനിമയുടെ ഭാഗമാകണം എന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിരഞ്ജ് പറയുന്നത്.