"സംവരണീയ സമുദായങ്ങൾക്ക് ഇടയിൽ തന്നെ ഭിന്നത സൃഷ്ടിക്കാൻ മുസ്ലിം വിരുദ്ധ ആഖ്യാനങ്ങൾക്ക് കരുത്തുണ്ട്": ശ്രുതീഷ് കണ്ണാടി

ലീഗിനെതിരെയും മറ്റ് മുസ്ലിം സംഘടനകൾക്കെതിരെയും ഇടതുപക്ഷം കടന്നാക്രമണങ്ങൾ നടത്തുന്നത് മുസ്ലിം വിരുദ്ധ വ്യവഹാരങ്ങളിലൂടെ വ്യാഖ്യാനിക്കാൻ ശ്രമിച്ചാൽ മുന്നോക്കത്തിലെ പിന്നോക്ക സംവരണം കേരളീയ പൊതുമണ്ഡലത്തിൽ നീതീകരിക്കപ്പെടാനുള്ള സാദ്ധ്യത ഏറെയാണ് എന്നതിനാലാണെന്ന് പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയില്‍ ഗവേഷകനായ ശ്രുതീഷ് കണ്ണാടി. സംവരണീയ സമുദായങ്ങൾക്കിടയിൽ തന്നെ ഭിന്നത സൃഷ്ടിക്കാൻ മുസ്ലിം വിരുദ്ധ ആഖ്യാനങ്ങൾക്ക് കരുത്തുണ്ട് എന്നും ശ്രുതീഷ് കണ്ണാടി തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു.

ശ്രുതീഷ് കണ്ണാടിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:

സവർണ സംവരണത്തിനെതിരെ നിലപാട് എടുക്കുന്നതിന്റെ പേരിൽ ലീഗിനെതിരെയും മറ്റ് മുസ്ലിം സംഘടനകൾക്കെതിരെയും ഇടതുപക്ഷം കടന്നാക്രമണങ്ങൾ നടത്തുന്നത് പ്രധാനമായും രണ്ട് കാരണങ്ങൾ കൊണ്ടാണ്.

ഒന്ന്, മുസ്ലിം വിരുദ്ധത എന്നത്  കേരളത്തിൽ എളുപ്പം ഉപയോഗിക്കാൻ കഴിയുന്ന ഒരു രാഷ്ട്രീയ ആയുധമാണ്.  മുസ്ലിം വിരുദ്ധ വ്യവഹാരങ്ങളിലൂടെ  വ്യാഖ്യാനിക്കാൻ ശ്രമിച്ചാൽ മുന്നോക്കത്തിലെ പിന്നോക്ക സംവരണം കേരളീയ പൊതുമണ്ഡലത്തിൽ നീതീകരിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. എതിർ ശബ്ദങ്ങളെ നിശബ്ദമാക്കാനും പ്രതിഷേധങ്ങളെ delegitimize ചെയ്യാനും തന്മൂലം ഭരണകൂടത്തിന് നിഷ്പ്രയാസം സാധിക്കും.

രണ്ട്, സംവരണീയ സമുദായങ്ങൾക്കിടയിൽ തന്നെ ഭിന്നത സൃഷ്ടിക്കാൻ മുസ്ലിം വിരുദ്ധ നരേറ്റീവുകൾക്ക് കരുത്തുണ്ട്. നിലവിൽ സവർണ്ണ സംവരണ വിരുദ്ധ പ്രക്ഷോഭങ്ങളെ കുറിച്ച് വിവിധ ദലിത്, പിന്നോക്ക, മുസ്ലിം സംഘടനകൾ സംയുക്തമായി ആലോചിച്ച് കൊണ്ടിരിക്കുമ്പോൾ തന്നെ ശക്തമായ ഇസ്ലാമോഫോബിക് വ്യവഹാരങ്ങൾ പൊതുമണ്ഡലത്തിൽ ഉയർത്തിക്കൊണ്ട് വരുന്നത് വഴി കീഴാളർക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിക്കാനും പ്രക്ഷോഭങ്ങളെ വഴി തിരിച്ച് വിടാനും ഭരണകൂടത്തിന് കഴിയുമെന്നുറപ്പാണ്. ഇപ്പോൾ തന്നെ സംഘപരിവാർ നേതാക്കളടക്കം സവർണ്ണ സംവരണത്തെ ന്യായീകരിക്കാൻ  സമാനമായ മുസ്ലിം വിരുദ്ധ പരാമർശങ്ങൾ കൊണ്ട് രംഗത്തിറങ്ങി കഴിഞ്ഞിട്ടുണ്ട്.

Read more

ദലിത്-ആദിവാസി സമുദായങ്ങൾക്കെതിരെ ഇത്തരത്തിൽ വർഗ്ഗീയ/വംശീയ പരാമർശം നടത്താൻ ഇടതുപക്ഷത്തിന് അത്ര എളുപ്പം സാധിക്കുന്നതല്ല. അത് ബഹുജൻ വോട്ട് ബാങ്കിനെ ബാധിക്കും എന്നത് കൊണ്ട് മാത്രമല്ല. ദലിത്-ആദിവാസി വിരുദ്ധത പരസ്യമായി വിളിച്ചു പറഞ്ഞു കൊണ്ട് കേരളത്തിൽ “പുരോഗമന” പട്ടം നിലനിർത്താൻ കഴിയില്ലെന്ന ബോധ്യം ഉള്ളത് കൊണ്ട് കൂടെയാണ്.