'അവരുടെ രാഷ്ട്രീയ ജാഗ്രതകളെ അംഗീകരിച്ചതിന്റെ പേരില്‍ ധനകാര്യ മന്ത്രിയോടുള്ള കടപ്പാട് രേഖപ്പെടുത്താതെ വയ്യ'

ബജറ്റ് പ്രസംഗത്തിലുടനീളം സ്ത്രീകളെഴുതിയ സാമൂഹിക പ്രാധാന്യവും രാഷ്ട്രീയ പ്രസക്തിയുമുള്ള ഉദ്ധരണികള്‍ എടുത്തു ചേര്‍ത്തത് വെറുതെ ബജറ്റിനെ കാവ്യാത്മകമാക്കാനല്ലെന്ന് എഴുത്തുകാരി ശാരദക്കുട്ടി. നൂറ്റാണ്ടുകളായി കേരളത്തിലെ എഴുത്തുകാരികള്‍ സാമൂഹിക നിര്‍മ്മാണ പ്രക്രിയയില്‍ എങ്ങനെയെല്ലാം പങ്കാളിത്തം വഹിച്ചിരുന്നു എന്നതിന്റെ ഒരോര്‍മ്മപ്പെടുത്തലും ചരിത്രപരമായ രേഖപ്പെടുത്തലും കൂടിയാണത്.

ധനകാര്യത്തില്‍ പാചകവാതകത്തിന്റെയും ഉള്ളിയുടെയും വില കൂടുമ്പോള്‍ മാത്രം സ്ത്രീകളെ ഓര്‍ക്കുന്നവര്‍ കേട്ടിരിക്കുമല്ലോ, ലളിതാംബിക അന്തര്‍ജനം മുതല്‍ ഡോണ മയൂര വരെയും തൊഴില്‍ കേന്ദ്രത്തിലേക്ക് മുതല്‍ കപ്പലിനെ കുറിച്ചൊരു പുസ്തകം വരെയും സ്ത്രീകള്‍ ഇടപെട്ടിരുന്ന വിഷയങ്ങളുടെ വൈവിധ്യം. അവരുടെ ആകുലതകളുടെ ബഹുമുഖ സ്വഭാവം. അവരുടെ രാഷ്ട്രീയ ജാഗ്രതകളെ അംഗീകരിച്ചതിന്റെ പേരില്‍ ധനകാര്യ മന്ത്രിയോടുള്ള കടപ്പാട് രേഖപ്പെടുത്താതെ വയ്യ.- ശാരദക്കുട്ടി പറഞ്ഞു

ഇത്തവണ പെണ്‍പേനത്തുമ്പില്‍ പിറന്ന കരുത്തുറ്റ വരികളും വാചകങ്ങളുമാണ് ഐസക്കിന്റെ ബജറ്റിനെ സാഹിത്യപൂരിതമാക്കിയത്. ബജറ്റ് പ്രസംഗത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ഐസക് ഉദ്ധരിച്ചത് സാഹിത്യകാരികളുടെ രചനകളില്‍ നിന്ന് മാത്രമായിരുന്നു എന്നത് ശ്രദ്ധേയമായി.

“” കടലമ്മ തന്‍ മാറില്‍ കളിച്ചുവളര്‍ന്നവര്‍,കരുത്തര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു വീണ്ടും,ഞങ്ങള്‍ ….””
ഓഖിദുരന്തം ചുഴറ്റിയെറിഞ്ഞ ജീവിതങ്ങള്‍ ആ കെടുതികളെ അതിജീവിച്ച് ഉയര്‍ത്തെഴുന്നേല്‍ക്കുക തന്നെ ചെയ്യുമെന്ന് സുഗതകുമാരിയുടെ വരികള്‍ ഓര്‍മിപ്പിച്ചാണ് ഐസക്, പിണറായി സര്‍ക്കാരിന്റെ മൂന്നാമത് ബജറ്റ് അവതരണം ആരംഭിച്ചത്.