മലയാളം വാക്കുകൾക്ക് ഈ ഭാഷകളിൽ എന്തു പറയും? ശ്രീധരേട്ടന്റെ ചതുർഭാഷാ നിഘണ്ടു പറഞ്ഞു തരും

വെള്ളത്തിന് തമിഴിൽ എന്ത് പറയുമെന്ന് അറിയാൻ മലയാളം- തമിഴ് നിഘണ്ടു നോക്കണം. കന്നഡ പദം അറിയണമെങ്കിൽ മലയാളം- കന്നഡ നിഘണ്ടുവും, തെലുങ്കിലുള്ള വാക്കിനായി മലയാളം- തെലുങ്ക് നിഘണ്ടുവും നോക്കണം. എന്തൊരു കഷ്ടപ്പാടല്ലേ. എന്നാൽ ഒരൊറ്റ നിഘണ്ടുവിൽ ഇവയെല്ലാം ലഭ്യമാകുമെങ്കിലോ, ആഹാ കൊള്ളാലോ!. അങ്ങനെയൊരു നിഘണ്ടു നമ്മുടെ കേരളത്തിൽ അടുത്തിടെ പുറത്തിറങ്ങി. മലയാളം വാക്കുകളുടെ തമിഴ്, കന്നഡ, തെലുങ്ക് പരിഭാഷകൾ അടങ്ങിയ ആ നിഘണ്ടുവിന് രൂപം നൽകിയത് എൺപത്തിമൂന്നുകാരനായ തലശ്ശേരി സ്വദേശി ഞാട്ട്യേല ശ്രീധരനാണ്. 25 വർഷമെടുത്താണ് ശ്രീധരൻ ഈ നിഘണ്ടു തയ്യാറാക്കിയത്. എന്താണ് ഇത്തരമൊരു ഉദ്യമത്തിന് ഇറങ്ങിത്തിരിക്കാനുള്ള കാരണമെന്ന് ചോദിച്ചാൽ ശ്രീധരൻ അപ്പൂപ്പൻ പറയും ‘വാക്കുകളോടുള്ള പ്രണയം, അതുമാത്രം’.

ഏതാണ്ട് 12.5 ലക്ഷത്തോളം വാക്കുകളുള്ള ഈ നിഘണ്ടുവിന് രൂപം നൽകുകയെന്നത്  അദ്ദേഹത്തിന്റെ ചിരകാലാഭിലാഷമായിരുന്നുവെന്ന് വേണമെങ്കിൽ പറയാം. കാരണം ജീവിതത്തിന്റെ വലിയൊരു ഭാഗം സമയം ചെലവഴിച്ചാണ് (ഏതാണ്ട് 25 വർഷത്തോളം) ശ്രീധരൻ ചതുർ ദ്രാവിഡ ഭാഷാ നിഘണ്ടുവിന് രൂപം നൽകിയത്. മറ്റൊരു കൗതുകകരമായ വസ്തുതയെന്തെന്നാൽ 1872-ൽ  ഹെർമൻ ഗുണ്ടർട്ട് ആദ്യത്തെ ഇംഗ്ലീഷ്-മലയാളം നിഘണ്ടുവിന് രൂപം നൽകി, 150 വർഷത്തിനു ശേഷം ഗുണ്ടർട്ട് നിഘണ്ടു പുറത്തിറക്കിയ തലശ്ശേരിയിൽ നിന്ന് തന്നെയാണ് ശ്രീധരനും നിഘണ്ടു പുറത്തിറക്കിയിരിക്കുന്നത്.

ആറാംക്ലാസിൽ പഠനം നിർത്തിയ ശേഷം ഒരു ബീഡിക്കമ്പനിയിൽ ജോലിക്ക് കയറിയെങ്കിലും പഠിക്കാനുള്ള താത്പര്യം മൂലം പിന്നീട് എട്ടാം ക്ലാസ് തുല്യതാപരീക്ഷ എഴുതി പാസായ ശ്രീധരന് പിഡബ്ല്യുഡിയിൽ ജോലി കിട്ടി. 1984-ൽ നിഘണ്ടുവിനായുള്ള ശ്രമം ആരംഭിച്ചെങ്കിലും 1994-ൽ ജോലിയിൽ നിന്ന് വിരമിച്ച ശേഷമാണ് ഇതിനായി കൂടുതൽ സമയം നീക്കിവെച്ചത്. കാര്യമായ വിദ്യാഭ്യാസം നേടാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഒരുപാട് പുസ്തകങ്ങൾ വായിച്ചുള്ള അറിവും യാത്രകളുമാണ് ശ്രീധരനെ ഈ ഉദ്യമത്തിന് പ്രാപ്തനാക്കിയത്. വിവിധ നാടുകളിലൂടെയുള്ള യാത്രകളിലൂടെയും നാനാതരത്തിലുള്ള ആളുകളുമായുള്ള ഇടപെടലുകളിലൂടെയുമാണ് ശ്രീധരൻ നാലോളം ഭാഷകൾ ഹൃദ്യസ്ഥമാക്കിയത്.

Read more

വളരെയേറെ ശ്രമപ്പെട്ടാണ് ശ്രീധരൻ വാക്കുകളുടെ പരിഭാഷകൾ കണ്ടെത്തിയത്. ചിലപ്പോൾ ദിവസങ്ങൾ കൊണ്ട് ഒരു വാക്കിന് മറ്റ്  മൂന്ന് ഭാഷകളിലുള്ള പദങ്ങൾ കണ്ടെത്താൻ സാധിക്കും. എന്നാൽ മറ്റ് ചിലപ്പോൾ അതിന് വർഷങ്ങൾ വേണ്ടി വരും. അത്തരത്തിൽ ശ്രീധരനെ കുഴപ്പിച്ച ഒരു വാക്കാണ് വയമ്പ്. ആറുകൊല്ലം കൊണ്ടാണ് വയമ്പിന് നാല് ഭാഷകളിലുമുള്ള അർത്ഥം കണ്ടെത്താൻ കഴിഞ്ഞത്. ചിലപ്പോൾ സ്വപ്നത്തിൽ വരെ ചില വാക്കുകളുടെ അർത്ഥം മനസിൽ വന്നിട്ടുണ്ടെന്ന് ശ്രീധരൻ ഓർക്കുന്നു. അന്നൊക്കെ സിനിമയിൽ കാണുന്നത് പോലെ ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റാണ് അവ കുറിച്ചു വെച്ചിരുന്നത്.