പുന:സംഘടനയിലെ ഉടക്കും; മാറുന്ന ഗ്രൂപ്പ് സമവാക്യവും

സംസ്ഥാന കോണ്‍ഗ്രസിലെ കലാപം മുറുകുകയും ഗ്രൂപ്പുസമവാക്യങ്ങള്‍ മാറി മറിയുകയുമാണ്. മുമ്പെങ്ങുമില്ലാത്ത സമവാക്യങ്ങളാണ് ഉടലെടുക്കുന്നത്. രമേശ് ചെന്നിത്തലയും കെ സുധാകരനും പഴയ ഐ ഗ്രൂപ്പ് ബന്ധം വീണ്ടും കെട്ടിപ്പടുക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ആശീര്‍വാദവും ഉറപ്പാക്കുന്നുണ്ട്. അതേസമയം പ്രതിപക്ഷ നേതാവ് വിഡി സതീശനും കെ സി വേണുഗോപാലും മറുപക്ഷത്ത് ശാക്തികചേരിയിലൂടെ ഒന്നിക്കുകയാണ്.

കേരളത്തില്‍ കോണ്‍ഗ്രസിലെ പുനഃസംഘടന നിര്‍ത്തിവെച്ചതിലെ അതൃപ്തി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ തുറന്നു പറഞ്ഞു. സംസ്ഥാനത്തെ ഒന്‍പതോളം എംപിമാരുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് എഐസിസി പുനഃസംഘടനാ നടപടികള്‍ നിര്‍ത്തിവെയ്ക്കുന്നതായി താരീഖ് അന്‍വര്‍ അറിയിച്ചിട്ടുള്ളത്. ഡിസിസി പുന:സംഘടനയുടെ അന്തിമപ്പട്ടികയ്ക്ക് ഇന്നലെ കെപിസിസി നേതൃത്വം അംഗീകാരം നല്‍കുകയും ഔദ്യോഗിക പ്രഖ്യാപനത്തിനായി എഐസിസി നേതൃത്വത്തിന് കൈമാറുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ അര്‍ദ്ധരാത്രിയോടെ പുന:സംഘടന നിര്‍ത്തിവെയ്ക്കാന്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടത്.

എന്നാല്‍ പാര്‍ട്ടിയെ പുനര്‍ജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തിലാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും വ്യക്തമായ കാരണമോ, ആരൊക്കെയാണ് എതിര്‍പ്പ് ഉന്നയിച്ചതെന്നോ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കെ സുധാകരന്‍ ഹൈക്കമാന്‍ഡിന് കത്തയച്ചിട്ടുണ്ട്. എം.പിമാരായ രാജ് മോഹന്‍ ഉണ്ണിത്താന്‍, ടി.എന്‍ പ്രതാപന്‍, ബെന്നി ബഹനാന്‍, എം.കെ രാഘവന്‍ എന്നിവര്‍ പരാതി ഉന്നയിച്ചതോടെയാണ് പുനഃസംഘടന നടപടികള്‍ തത്കാലത്തേക്ക് നിര്‍ത്തി വെയ്ക്കാന്‍ അറിയിച്ചിരിക്കുന്നത്. പുന:സംഘടന ചര്‍ച്ചകളില്‍ എം.പി മാരെ ഉള്‍പ്പെടുത്തുന്നില്ലെന്നും, കെ.പി സി.സി, ഡി.സി.സി ഭാരവാഹിത്വം ലഭിക്കുന്നത് അനര്‍ഹര്‍ക്കാണെന്നുമാണ് എം.പിമാരുടെ ആരോപണം.

അതേസമയം സംസ്ഥാന പാര്‍ട്ടിയിലെ സമവാക്യങ്ങള്‍ മാറി മറയുകയാണ്. നേതൃമാറ്റത്തോടെ ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ഒറ്റക്കെട്ടായി നേരിട്ട കെഎസ് വിഡി സഖ്യം വഴിപിരിഞ്ഞു. ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളുടെ ഇടപെടലിനെയാണ് സുധാകരപക്ഷം കുറ്റപ്പെടുത്തുന്നത്. അതിനിടെ രമേശ് ചെന്നിത്തലയും, കെ സുധാകരനും കൂടുതല്‍ അടുക്കുകയും ഉമ്മന്‍ചാണ്ടിയുടെ പിന്തുണയോടെ ഒന്നിച്ചു നീങ്ങാനാണ് പദ്ധതി. അതേസമയം മറുപക്ഷത്ത് കെ സി വേണുഗോപാലും, വിഡി സതീശനും കൂടി നീങ്ങുന്നുവെന്നുള്ളതുമാണ് ഇപ്പോഴത്തെ ഗ്രൂപ്പ് സമവാക്യം.

കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് സുധാകരന്‍ എത്തിയപ്പോഴും, വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയപ്പോഴും കലാപക്കൊടി ഉയര്‍ത്തിയ ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും സുധാകരന്‍ അനുനയിപ്പിച്ചിരിക്കുകയാണ്. നേരത്തെ ഉണ്ടായിരുന്ന എഐ ഗ്രൂപ്പുകള്‍ അടുത്ത കാലത്തായി ഛിന്നഭിന്നമായിക്കിടക്കുകയായിരുന്നു. കെപിസിസി പുന സംഘടനയ്ക്ക് പിന്നാലെ പാര്‍ട്ടിയെ സെമി കേഡറാക്കുമെന്ന സുധാകരന്റെ പ്രഖ്യാപനവും ചില നേതാക്കളെ ചൊടിപ്പിച്ചു. ഇതിന് പിന്നാലെയാണ് വീണ്ടും ഗ്രൂപ്പു പോരിന് കോണ്‍ഗ്രസില്‍ കളമൊരുങ്ങുന്നത്. സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുന:സംഘടന വേണ്ടെന്ന നിലപാട് എ ഐ ഗ്രൂപ്പുകള്‍ മുന്നോട്ട് വെച്ചതോടെ സുധാകരനും, ഗ്രൂപ്പ് നേതാക്കളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. പുനഃസംഘടനയായി മുന്നോട്ട് പോകുമെന്നാണ് സുധാകരന്‍ അറിയിച്ചത്. ഹൈക്കമാന്‍ഡ് അനുമതി ഉണ്ടെന്നായിരുന്നു സുധാകരന്റെ നിലപാട്. ഇതിന് പിന്നാലെയാണ് എം.പി മാര്‍ പരാതിയുമായി ഹൈക്കമാന്‍ഡിനെ സമീപിച്ചത്.

ഹൈക്കമാന്‍ഡ് നടപ്പാക്കിയ തലമുറ മാറ്റം വലിയ പ്രതീക്ഷയായിരുന്നു അണികളിലുണ്ടാക്കിയത്. സെമി കേഡര്‍ സംവിധാനവും സിയുസികളും പ്രതീക്ഷ നല്‍കി. എന്നാല്‍ പുനഃസംഘടനയ്ക്ക് പിന്നാലെ കെ എസ് വി ഡി സഖ്യത്തിലെ വിള്ളലാണ് പാര്‍ട്ടിയില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. കന്റോണ്‍മെന്റ് ഹൗസിലെ ഗ്രൂപ്പുയോഗവും, പരിശോധനയ്ക്ക് ആളെ അയച്ച പ്രസിഡന്റിന്റെ നടപടിയും പ്രശ്‌നങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. കോണ്‍ഗ്രസിലെ പ്രശ്‌നം പാര്‍ട്ടിയില്‍ മാത്രം ഒതുങ്ങില്ല. മുന്നണി മാറ്റ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട മുസ്ലിം ലീഗും, ആര്‍എസ് പിയും അസ്വസ്ഥരാണ്. നേതൃമാറ്റത്തിന് ഒന്‍പത് മാസം പിന്നിടുമ്പോഴും, അടിത്തറ വിപുലമാക്കി മുന്നോട്ടു പോകാനാകാതെ എന്നും തര്‍ക്കവും ബഹളവുമാണ് കോണ്‍ഗ്രസിലെ ഇപ്പോളത്തെ വെല്ലുവിളി.