കൊളീജിയം ഭരണഘടനാ വിരുദ്ധം

ഡോ. സെബാസ്റ്റ്യന്‍ പോള്‍

എഡിറ്റര്‍ ഇന്‍ ചീഫ്

മോണ്‍ടെസ്‌ക്യുവിന്റെ അധികാര വിഭജന സിദ്ധാന്തം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ ജനാധിപത്യ രാജ്യങ്ങളിലും എക്‌സിക്യൂട്ടീവ,് ജുഡീഷ്യറി, ലെജിസ്‌ളേച്ചര്‍ എന്നിങ്ങനെ മൂന്ന് ഭരണ വിഭാഗങ്ങളുണ്ട്. ജുഡീഷ്യറിയില്‍ ന്യായാധിപന്‍മ്മാരെ നിയമിക്കുക എന്നത് എക്‌സിക്കുട്ടീവിന്റെ അധികാരത്തില്‍പ്പെട്ട നടപടിയായിട്ടാണ് മിക്കവാറും എല്ലാ ജനാധിപത്യ രാജ്യങ്ങളിലും സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യയിലും ഭരണഘടന അനുസരിച്ച് ജഡ്ജിമാരെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്.

രാഷ്ട്രപതി ജഡ്ജിമാരെ നിയമിക്കുന്നതിന് മുമ്പ് ചീഫ് ജസ്റ്റിന്റെ അഭിപ്രായം ആരായണം എന്നും പറഞ്ഞിട്ടുണ്ട്.ചീഫ് ജസ്റ്റിന്റെ അഭിപ്രായത്തിന് എന്നും എക്‌സിക്കുട്ടീവ് പ്രമുഖ്യം നല്‍കാറുമുണ്ട്.് അങ്ങനെ കാര്യങ്ങള്‍ നടന്നു വരുമ്പോഴാണ് പൊടുന്നനെ നമുക്കെല്ലാം അപരിചിതമായ എന്ന് വച്ചാല്‍ ഭരണഘടനക്ക് പോലും അപരിചിതമായ കൊളീജിയം എന്ന സമ്പ്രദായം നമ്മുടെ ജൂഡീഷ്യറി കൊണ്ടുവന്നത്. ഒരു സുപ്രീം കോടതി വിധിയിലൂടെയാണ് ഇത് നിലവില്‍ വന്നത്. ചീഫ് ജസ്റ്റിസും മുതിര്‍ന്ന നാല് ജഡ്ജിമാരും ചേര്‍ന്നതാണ് കൊളീജിയം.ഒരു രഹസ്യ സ്വഭാവമുള്ള ഒരു സമിതി അതിനപ്പുറത്തേക്ക് പ്രാധാന്യം അതിലില്ല.

ഭരണഘടന നിര്‍ദേശിക്കാത്ത നിയമന സംവിധാനം സുപ്രീംകോടതി ഏകപക്ഷീയമായി കൊണ്ടുവരികയും അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ പേരുകള്‍ നിര്‍ദ്ദേശിക്കുകയും, അവര്‍ നിര്‍ദേശിക്കുന്ന പേരുകള്‍ എക്‌സിക്യൂട്ടീവ് അംഗീകരിച്ച് നിയമനം നടത്തുകയും ചെയ്യണം എന്ന നിര്‍ബന്ധ ബുദ്ധിയാണ് കോടതിക്കുള്ളത്.

അത് പലപ്പോഴും പല തരത്തിലുള്ള സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. വലിയ തോതിലുള്ള വിര്‍ശനം കൊളീജിയം സമ്പ്രദായത്തനെതിരെയുണ്ട്. എന്തിന് കൊളിജിയത്തിന് അകത്തുള്ളവര്‍ക്ക് പോലും കൊളീജിയത്തിനെതിരെ പരാതിയുണ്ട്. ജസ്റ്റിസ് ചെലമേശ്വര്‍ കൊളീജിയത്തില്‍ അംഗമായിരുന്നുകൊണ്ട് കൊളീജിയത്തെ വിമര്‍ശിക്കുകയും അവസാനം അതില്‍ പങ്കെടുക്കാതിരിക്കുകയും ചെയ്ത ജഡ്ജിയാണ്.

ജഡ്ജിമാരില്ലാതെ നമ്മുടെ നമ്മുടെ ഭരണവ്യവസ്ഥ മുന്നോട്ടു പോവില്ല. എന്നാല്‍ ആ ജഡ്ജിമാരെ ആരു നിയമിക്കണം. ജഡ്ജിമാരെ ജഡ്ജിമാര്‍ നിയമിക്കുന്ന ലോകത്തിലെ ഏക രാജ്യം ഇന്ത്യയാണ്. അമേരിക്കന്‍ സുപ്രീം കോടതിയിലെ ജഡ്ജിമാരെ നിയമിക്കുന്നത് അവിടുത്തെ പ്രസിഡന്റാണ്. അതാകട്ടെ സെനറ്റിന്റെ അംഗീകാരത്തിന് വിധേയവുമാണ്. അപ്രകാരം എക്‌സിക്കുട്ടീവും ലെജിസ്‌ളേച്ചറും ചേര്‍ന്നാണ് അമേരിക്കന്‍ സുപ്രീം കോടതിയില്‍ ജഡ്ജിമാരെ നിയമിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ വളരെ വിചിത്രമായ അവസ്ഥ കൊളീജിയം എന്ന പേരില്‍ ഉണ്ടായിരിക്കുന്നു.

ഭരണഘടന ഭേദഗതി ചെയ്തുകൊണ്ടാണ് നാഷണല്‍ ജൂഡീഷ്യല്‍ നിയമന കമ്മീഷന്‍ എന്ന സംവിധാനം കൊണ്ടുവന്നത്. പാര്‍ലമെന്റിന്റെ ഇരുസഭകളും, രാജ്യത്തെ പകുതിയേലേറെ നിയമസഭകളും അംഗീകാരം നല്‍കിയ ഭരണഘടനാ ഭേദഗതി എത്ര അനായാസമായാണ് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചുകൊണ്ട് സുപ്രീം കോടതി അസാധുവാക്കിയത്. എന്നിട്ടു കൊളീജിയം എന്ന സമ്പ്രദായം തുടരുകയാണ്. കൊളീജിയത്തിന്റെ പോരായ്മകളെക്കുറിച്ച് ഇപ്പോള്‍ വിശദീകരിക്കുന്നില്ലങ്കിലും അതിന്റെ വിമര്‍ശകരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഉപരാഷ്ട്രപതിയും കേന്ദ്ര നിയമമന്ത്രിയും ഉള്‍പ്പെടെയുള്ളവരാണ് ഇപ്പോഴത്തെ വിമര്‍ശകര്‍.

കൊളീജിയത്തിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്ന് ആര്‍ക്കും അഭിപ്രായമില്ല. അത് കൊണ്ട് തന്നെ നമുക്ക് മറ്റൊരു സംവിധാനത്തെക്കുറിച്ച് അടിയന്തരമായി ആലോചിക്കേണ്ടിയിരിക്കുന്നു . ഈ സംവിധാനമാണ് പാര്‍ലമെന്റ് നിര്‍ദ്ദേശിച്ച നാഷണല്‍ ജുഡീഷ്യല്‍ അപ്പോയിമെന്റ്‌സ് കമ്മീഷന്‍. അതില്‍ ജൂഡീഷ്യറിക്ക് പ്രാമുഖ്യം ഇല്ല എന്ന കാരണം പറഞ്ഞാണ് സുപ്രീംകോടതി അത് അസാധുവാക്കിയത്. എന്നാല്‍ പ്രമുഖ്യമാകാം. രണ്ട് ജഡ്ജിമാര്‍ കൂടി അടങ്ങുന്നതായിരുന്നു ജുഡീഷ്യല്‍ അപ്പോയ്‌മെന്റ് കമ്മീഷന്‍. വേണമെങ്കില്‍ രണ്ട് എന്നത് മൂന്ന് ജഡ്ജിമാരാക്കാം.

സുപ്രീംകോടതിയും സര്‍ക്കാരും കൂടിയാലോചിച്ച് ഒരു പരിഹാരം കാണാവുന്ന പ്രശ്‌നം മാത്രമേ ഇതില്‍ ഉള്ളൂ. എന്നാല്‍ സമസ്ത അധികാരങ്ങളും തങ്ങള്‍ക്കായിരിക്കണം, തങ്ങള്‍ക്ക് ബോധിച്ചവരെ, യോജിച്ചവരെമാത്രം ജഡ്ജിമാരാക്കും എന്ന വാശി കോടതി ഉപേക്ഷിക്കണം. സര്‍ക്കാരുമായി കൂടിയാലോചിച്ച് നാഷണല്‍ ജൂഡീഷ്യല്‍ അപ്പോയിന്റ്‌മെന്റ് കമ്മീഷന്‍ എന്ന സംവിധാനത്തില്‍ എന്താണോ പോരായ്മ അത് പരിഹരിച്ച് അത്് പുനസ്ഥാപിക്കപ്പെടണം. അതല്ലാതെ മറ്റൊരു നിര്‍ദേശവും നമ്മുടെ മുന്നിലില്ല.

ഇപ്പോഴത്തെ അവസ്ഥയില്‍ ജുഡീഷ്യറിയുടെ ക്വാളിറ്റി വരെ നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ട് . ഒരു കൂട്ടം ജഡ്ജിമാര്‍ രഹസ്യമായി സമ്മേളിച്ച് തങ്ങളുടെ പിന്‍ഗാമികളെ നിശ്ചയിക്കുക എന്നുപറഞ്ഞാല്‍ അത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ രീതിയാണ്്. ആ രീതിയില്‍ നമുക്ക് അധികകാലം മുന്നോട്ടു പോകാന്‍ കഴിയില്ല. നമുക്ക് അതിപ്രഗല്‍ഭരമായ ജഡ്്ജിമാര്‍ മുമ്പുണ്ടായിട്ടുണ്ട്. അതെല്ലാം എക്‌സിക്കുട്ടീവിന്റെ ഇടപടെല്‍ കൊണ്ടുണ്ടായതാണ്. ഇ എം എസിന്റെ ആദ്യത്തെ കമ്യുണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്ന ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരെ സുപ്രീം കോടതി ജഡ്ജിയാക്കാന്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് ഒരു മടിയുമുണ്ടായില്ല. സുപ്രീം കോടതി കണ്ട ഏറ്റവും പ്രഗല്‍ഭനായ ജഡ്ജിയായി കൃഷ്ണയ്യര്‍ മാറുകയും ചെയ്തു.അത് കൊണ്ട് എക്‌സികൂട്ടീവിനെ പൂര്‍ണ്ണമായി ഒഴിവാക്കി ഇതെല്ലം ജുഡീഷ്യറിക്ക് വിട്ടികൊടുത്താല്‍ പ്രഗല്‍ഭരായ വ്യക്തികളെ അവര്‍ കണ്ടെത്തുമെന്ന കാര്യത്തില്‍ ഒരു ഉറപ്പുമില്ല.

സുപ്രിം കോടതിയില്‍ ജഡ്ജിമാരാകുന്നതിന് മൂന്ന് സ്ട്രീമുകള്‍ ഉണ്ട്. ഒന്ന്- ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കുന്നയാള്‍, രണ്ട,- സുപ്രിം കോടതിയിലുള്ള പ്രഗല്‍ഭരായ അഭിഭാഷകരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നയാള്‍, മൂന്നാമതൊരു കൂട്ടരുണ്ട്.രാജ്യത്തെ അതിപ്രഗല്‍ഭരമായ, തങ്ങളുടെ മേഖലയില്‍ വലിയ സംഭാവനകള്‍ നല്‍കിയ ഉന്നത ശീര്‍ഷരായ നിയമപണ്ഡിതര്‍ അഥവാ ‘ എമിനന്റ് ജൂറിസ്റ്റ്) കള്‍.അവരെയും സുപ്രീം കോടതിയില്‍ ജഡ്ജിയാക്കാം. 1950 ലാണല്ലോ സുപ്രീം കോടതി നിലവില്‍ വന്നത് ഇതുവരെ രാജ്യത്തെ പ്രഗല്‍ഭ നിയമ പണ്ഡിതന്‍മാരില്‍ ആരെയെങ്കിലും (eminent jurists) സുപ്രിം കോടതി ജഡ്ജിയാക്കിയിട്ടുണ്ടോ. അപ്പോള്‍ നമ്മുടെ വ്യവസ്ഥിതിയില്‍ എവിടെയോ പ്രശ്‌നങ്ങളുണ്ട്്. പ്രഗല്‍ഭരായ നിയമപണ്ഡിതന്‍മാരെയും , അഭിഭാഷകരെയും ഒക്കെ ഒഴിവാക്കിക്കൊണ്ട് തങ്ങളുടേതായ ഒരു അടഞ്ഞ സംവിധാനത്തിലൂടെ ‘ എന്റെ പിന്‍ഗാമിയെ ഞാന്‍ തന്നെ കണ്ടെത്തും’ എന്ന നിലപാട് ഒരു കൂട്ടുകച്ചവടമാണ്. ഉദാഹരണത്തിന് ഞാന്‍ ഇപ്പോള്‍ ഒരാളെ ജഡ്ജിയായി ശുപാര്‍ശ ചെയ്യുന്നു. അയാള്‍ മുതിര്‍ന്ന് കൊളിജീയത്തിലെത്തുമ്പോള്‍ എന്റെ മകന്‍ ജഡ്ജിയാകാന്‍ യോഗ്യത നേടിയിട്ടുണ്ടാകും അപ്പോള്‍ അയാള്‍ എന്റെ മകനെ ശുപാര്‍ശ ചെയ്യുന്നു. ഇങ്ങനെയൊരു ‘ അടഞ്ഞ സാഹോദര്യം’ അഥവാ closed brotherhood ആയി കൊളിജീയം മാറിയിരിക്കുന്നു.

നമ്മുടെ ഭരണഘടന അനുസരിച്ചു വലിയ ഉത്തരവാദിത്വങ്ങളും കടമകളും ഉള്ള സംവിധാനം പ്രവര്‍ത്തിക്കേണ്ടത് ഇങ്ങനെയാണോ എന്ന ചോദ്യം പരസ്യമായി കൂടുതല്‍ പേര്‍ ഉന്നയിക്കുന്ന ഒരു സാഹചര്യം ഇപ്പോള്‍ ഉണ്ട്. അിതനര്‍ഥം ഉപരാഷ്ട്രപതിയെ പോലെ വലിയ പദവിയിലിരിക്കുന്ന വ്യക്തി ജഡ്ജിമാരെ നിരന്തരം വിമര്‍ശിക്കണം എന്നല്ല. അത് അനുചിതമാണ്.

ഇവിടെ വേണ്ടത് വിട്ടുവീഴ്ച മനോഭാവത്തോടെ സര്‍ക്കാര്‍ ജൂഡീഷ്യറിയുമായി സംസാരിക്കാന്‍ മുന്‍കൈ എടുത്ത് ഇതിന് പരിഹാരം കാണുകയാണ്. ഭരണഘടന പറയുന്നത് ചീഫ് ജസ്റ്റിസിന്റെ അഭിപ്രായം അറിഞ്ഞുകൊണ്ട് അതിനു അനുസൃതമായി കേന്ദ്രസര്‍ക്കാര്‍ ജഡ്ജിമാരെ നിയമിക്കാന്‍ രാഷ്ട്രപതിക്ക് ശുാപാര്‍ശ നല്‍കണമെന്നാണ്. ചീഫ് ജസ്റ്റിസിന്റെ അഭിപ്രായത്തിന് പ്രാമുഖ്യം ഉണ്ട്. അത് നിലനിര്‍ത്തിക്കൊണ്ട് , രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നുള്ളവരെയും ഉള്‍ക്കൊണ്ടുകൊണ്ട് ജഡ്ജിമാരുടെ നിയമനം നടത്തുകയാണ് വേണ്ടത്. ഏതൊക്കെ വിഭാഗങ്ങളില്‍ നിന്ന് പ്രാധിനിധ്യം വേണമെന്ന് അറിയാവുന്നത് എക്‌സിക്കുട്ടിവിനാണ്. അത് കൊണ്ടാണ് എക്‌സിക്കുട്ടീവ് ഇത് കൈകാര്യം ചെയ്തിരുന്നപ്പോള്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരെപോലെയുള്ള ജഡ്ജിമാര്‍ നമുക്കുണ്ടായത്.

കൊളീജിയം എന്ന ജഡ്ജിമാരുടെ രഹസ്യകൂട്ടായ്മ മാറ്റി വച്ചുകൊണ്ട് അതിന് പകരം നമ്മള്‍ പുതിയൊരു സംവിധാനത്തെക്കുറിച്ച് ആലോചിക്കേണ്ട സമയമായി കഴിഞ്ഞു. നമ്മുടെ ജനാധിപത്യത്തിന്റെ ആരോഗ്യകരമായ വളര്‍ച്ചക്ക് ഉത്തമരും യോഗ്യരുമായ വ്യക്തികള്‍ ന്യായാധിപ സ്ഥാനങ്ങളിലേക്ക് ഉയര്‍ത്തപ്പെടുന്ന അവസ്ഥ സംജാതമാകണം.