അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് ഉയര്‍ന്ന പ്രായപരിധി 50 വയസാക്കി; ഉന്നതവിദ്യാഭ്യാസ പരിഷ്‌ക്കരണ കമ്മീഷന്റെ നിര്‍ദേശം നടപ്പിലാക്കി കേരളം

സംസ്ഥാനത്ത് വിവിധ സര്‍വ്വകലാശാലകളിലും സര്‍ക്കാര്‍ / എയ്ഡഡ് കോളജുകളിലും അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനുള്ള ഉയര്‍ന്ന പ്രായപരിധി 50 വയസ്സാക്കി ഉത്തരവിറക്കി. ശ്യാം ബി മേനോന്‍ അധ്യക്ഷനായ ഉന്നതവിദ്യാഭ്യാസ പരിഷ്‌ക്കരണ കമ്മീഷന്റെ പ്രധാന ശുപാര്‍ശകളിലൊന്നാണ് നടപ്പാക്കുന്നതെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

സര്‍ക്കാര്‍ / എയ്ഡഡ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലും, ട്രെയിനിംഗ് കോളജുകളിലും, ലോ കോളജുകളിലും, സംസ്‌കൃത കോളജുകളിലും, അറബിക് കോളജുകളിലും, വിവിധ സര്‍വ്വകലാശാലകളിലും അധ്യാപക നിയമനത്തിനുള്ള ഉയര്‍ന്ന പ്രായപരിധിയാണ് 50 ആയി നിശ്ചയിച്ച് ഉത്തരവായത്.

നിലവില്‍ ഇവിടെയെല്ലാം 40 വയസ്സാണ് അധ്യാപക നിയമനത്തിനുള്ള ഉയര്‍ന്ന പ്രായപരിധി. എന്നാല്‍ അധ്യാപക നിയമനങ്ങള്‍ക്ക് ബാധകമായ യുജിസി മാനദണ്ഡങ്ങളില്‍ ഉയര്‍ന്ന പ്രായപരിധി നിഷ്‌ക്കര്‍ഷിക്കുന്നില്ല. ഇക്കാര്യത്തില്‍ കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടും കോളജ് അധ്യാപക നിയമനങ്ങള്‍ക്ക് ഉയര്‍ന്ന പ്രായപരിധി ഒഴിവാക്കണമെന്ന സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ ശുപാര്‍ശയും പരിഗണിച്ചാണ് തീരുമാനം.

ഉത്തരവനുസരിച്ച് കൊളീജിയറ്റ് എഡ്യൂക്കേഷന്‍ സ്പെഷ്യല്‍ റൂള്‍സില്‍ ഉചിതമായ ഭേദഗതികള്‍ വരുത്തും. സര്‍വ്വകലാശാല സ്റ്റാറ്റിയൂട്ടുകളില്‍ ആവശ്യമായ ഭേദഗതി അതാത് സര്‍വ്വകലാശാലകള്‍ വരുത്തും. സര്‍വ്വകലാശാലകളിലെ അസ്സോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍ തസ്തികകളിലെ നേരിട്ടുള്ള നിയമനത്തിനുള്ള ഉയര്‍ന്ന പ്രായപരിധി പൂര്‍ണ്ണമായും ഒഴിവാക്കാന്‍ യുജിസി ചട്ടങ്ങള്‍ക്കനുസരിച്ച് സര്‍വ്വകലാശാല നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ നടപടികളെടുക്കണമെന്ന് സര്‍വ്വകലാശാലകളോട് ആവശ്യപ്പെട്ടിട്ടുണ്ട് മന്ത്രി ബിന്ദു പറഞ്ഞു.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് സര്‍വ്വകലാശാലകളിലും കോളജുകളിലും പിഎച്ച്ഡി യും പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പും ഉള്ളവരെയാണ് പ്രധാനമായും പരിഗണിക്കാറ്. എന്നാല്‍ ഈ ഉയര്‍ന്ന ബിരുദങ്ങള്‍ നേടാന്‍ കൂടുതല്‍ സമയം വേണ്ടതിനാല്‍ നിലവിലെ പ്രായപരിധി ഇവര്‍ക്ക് നിയമനത്തിന് അപേക്ഷിക്കാന്‍ അവസരം നഷ്ടപ്പെടുന്നുണ്ടെന്ന് മന്ത്രി ഡോ ബിന്ദു പറഞ്ഞു. ഇക്കാരണത്താല്‍ ഉയര്‍ന്ന ബിരുദമുള്ളവര്‍ക്ക് അധ്യാപന ജോലി നിഷേധിക്കപ്പെടുന്ന സാഹചര്യവുമുണ്ട്.

വിദേശ സര്‍വ്വകലാശാലകളില്‍ ഗവേഷകരായ മികച്ച യോഗ്യതയുള്ളവരെ കേരളത്തിലേയ്ക്ക് ആകര്‍ഷിക്കാന്‍ നിയമന പ്രായപരിധി മാറ്റുന്നത് സഹായകമാകും. വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിലവിലെ സാഹചര്യത്തില്‍ ഉയര്‍ന്ന ബിരുദങ്ങള്‍ കരസ്ഥമാക്കാനാകാതെ കോളജ് അധ്യാപക നിയമനത്തിന് അപേക്ഷിക്കാന്‍ കഴിയാത്ത സാഹചര്യവും ഇതോടെ മാറും.