മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ വധിച്ചതിനെ ശക്തമായി അപലപിച്ച് സിപിഎം; ചര്‍ച്ചക്ക് തയ്യാറാവാതെ കൊല്ലാനും ഉന്മൂലം ചെയ്യാനുമുള്ള മനുഷ്യത്വരഹിത നടപടിയാണ് ബിജെപി സര്‍ക്കാര്‍ പിന്തുടരുന്നത്

ഛത്തീസ്ഗഢിലെ ബസ്തര്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് ജനറല്‍ സെക്രട്ടറി നമ്പാല കേശവറാവു അടക്കം 27 പേരെ സുരക്ഷാസേന വധിച്ച സംഭവത്തെ ശക്തമായി അപലപിച്ച് സിപിഎം പോളിറ്റ്ബ്യൂറോ. മാവോവാദികള്‍ ആവര്‍ത്തിച്ച് ചര്‍ച്ചകള്‍ക്ക് തയ്യാറായിട്ടും മനുഷ്യത്വരഹിതമായ നയമാണ് കേന്ദ്ര സര്‍ക്കാരും ബിജെപി തന്നെ ഭരിക്കുന്ന ഛത്തീസ്ഗഢ് സര്‍ക്കാരും പിന്തുടരുന്നതെന്ന് സിപിഎം കുറ്റപ്പെടുത്തി. ചര്‍ച്ചകള്‍ക്കായി മാവോയിസ്റ്റുകള്‍ തയ്യാറായിട്ടും അവരെ കൊല്ലാനും ഉന്മൂലം ചെയ്യാനുമുള്ള മനുഷ്യത്വരഹിത നടപടിയാണ് ബിജെപി പിന്തുടരുന്നതെന്ന് സിപിഎം ആരോപിച്ചു.

‘കേന്ദ്ര ആഭ്യന്തരമന്ത്രി നടത്തിയ അന്തിമശാസനവും പ്രസ്താവനകളും ചര്‍ച്ചകളുടെ ആവശ്യമില്ലെന്ന ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ പ്രസ്താവനയും മനുഷ്യജീവനുകള്‍ എടുക്കുന്നതിനെ ആഘോഷിക്കുന്ന ഫാസിസ്റ്റ് മനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇത് ജനാധിപത്യത്തിന് എതിരാണെന്നും സിപിഎം പോളിറ്റ്ബ്യൂറോ പ്രസ്താവനയിലൂടെ അറിയിച്ചു.

പല രാഷ്ട്രീയ പാര്‍ട്ടികളും വിഷയത്തില്‍ ആശങ്കയുള്ള പൗരന്മാരും സര്‍ക്കാരിനോട് ചര്‍ച്ച നടത്തേണ്ട ആവശ്യകതകളെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ചര്‍ച്ചയെന്ന ആവശ്യം പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും സിപിഎം പോളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ അറിയിച്ചു. മാവോവാദികളുടെ രാഷ്ട്രീയത്തോട് എതിര്‍പ്പുണ്ടെങ്കിലും ചര്‍ച്ചകള്‍ക്കുള്ള അവരുടെ അഭ്യര്‍ത്ഥന അംഗീകരിക്കുകയും സുരക്ഷാസേനയുടെ നടപടികള്‍ നിര്‍ത്തിവയ്‌ക്കെണമെന്നും സര്‍ക്കാരിനോട് സിപിഎം അഭ്യര്‍ത്ഥിച്ചു.

മാവോയിസ്റ്റുകളുമായി കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലില്‍ ഛത്തീസ്ഗഢ് പോലീസിന്റെ ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡിലെ (ഡിആര്‍ജി) ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട നംബാല കേശവറാവു എന്ന ബസവരാജി(60)ന്റെ തലയ്ക്ക് അന്വേഷണ ഏജന്‍സികള്‍ ഒരുകോടി രൂപ വിലയിട്ടിരുന്നതുമാണ്.

Read more

നാരായണ്‍പുര്‍ ജില്ലയിലെ അബുജംദ് വനമേഖലയില്‍ ബുധനാഴ്ച രാവിലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. മുതിര്‍ന്ന മാവോയിസ്റ്റ് നേതാക്കളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് ഡിആര്‍ജി അംഗങ്ങള്‍ വനമേഖലയില്‍ നടത്തിയ പരിശോധനയ്ക്കിടെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു. ഇതോടെ സുരക്ഷാസേന തിരിച്ചടിക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ബസവരാജ്, നിരോധിതസംഘടനയായ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാവോയിസ്റ്റ്)ന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. 1970 മുതല്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന നമ്പാല കേശവറാവുവെന്ന ബസവരാജിനെ വര്‍ഷങ്ങളായി വിവിധ കേന്ദ്ര സംസ്ഥാന ഏജന്‍സികള്‍ അന്വേഷിച്ചുവരുകയായിരുന്നു.