ജൂലൈ ഒന്നു മുതല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പുതിയ ചട്ടങ്ങള്‍ വന്നു, പ്രധാനമായും അറിഞ്ഞിരിക്കേണ്ട പത്ത് കാര്യങ്ങള്‍

ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. റിസര്‍വ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ്. 2022 ജൂലൈ ഒന്നുമുതലാണ് ഈ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരിക. ക്രെഡിറ്റ് കാര്‍ഡുകള്‍ കൂടുതല്‍ പ്രയോജനകരമാക്കാന്‍ ലക്ഷ്യമിട്ടുളളതാണ് ചട്ടങ്ങളിലെ മാറ്റങ്ങള്‍.

പുതിയ ക്രെഡിറ്റ് കാര്‍ഡ് ചട്ടങ്ങള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പെയ്മെന്റ് ബാങ്കുകള്‍, സ്റ്റേറ്റ് സഹകരണ ബാങ്കുകള്‍, ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകള്‍ എന്നിവ ഒഴികെയുള്ള എല്ലാ ബാങ്കുകള്‍ക്കും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും ബാധകമാണ്.

ക്രെഡിറ്റ് ഡബിറ്റ് കാര്‍ഡുകള്‍ നല്‍കുന്ന ബാങ്കുകള്‍ക്ക് ഇടപാടുകാരുമായി ഏകപക്ഷീയമായി ഇടപെടാന്‍ കഴിയില്ലയെന്നതാണ് പുതിയ ക്രഡിറ്റ് കാര്‍ഡ് നിയമങ്ങളുടെ പ്രത്യേകത. പ്രധാനപ്പെട്ട വ്യവസ്ഥകള്‍ ഇവയാണ്.

1. അനുമതിയില്ലാതെ ക്രഡിറ്റ് കാര്‍ഡ് അനുവദിക്കുന്നതോ പുതുക്കുന്നതോ പുതിയ ചട്ടപ്രകാരം നിരോധിച്ചിട്ടുണ്ട്. അനുമതിയില്ലാതെ കാര്‍ഡ് ഇഷ്യൂ ചെയ്യുകയോ സ്വീകര്‍ത്താവിന്റെ അനുമതിയില്ലാതെ നിലവിലെ കാര്‍ഡ് പുതുക്കുകയോ ആക്ടിവേറ്റ് ചെയ്യുകയോ അതിന് പണമീടാക്കുകയും ചെയ്താല്‍ കാര്‍ഡ് നല്‍കിയ സ്ഥാപനം സ്വീകര്‍ത്താവിന് കാലതാമസമില്ലാതെ പണം തിരികെ നല്‍കണം. റീഫണ്ട് ചെയ്ത തുകയുടെ മൂല്യത്തിന്റെ ഇരട്ടി പിഴയായി നല്‍കേണ്ടിയും വരും.

2. ആരുടെ പേരിലാണോ കാര്‍ഡ് ഇഷ്യൂ ചെയ്തത് ആ വ്യക്തിക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓംപുട്സ്മാനെ സമീപിക്കാവുന്നതാണ്. പദ്ധതിയുടെ ചട്ടപ്രകാരം എത്ര രൂപ പിഴയായി ഈടാക്കണമെന്നത് ഓംപുട്സ്മാന് തീരുമാനിക്കാവുന്നതാണ്.

3. ഇഷ്യൂ ചെയ്ത കാര്‍ഡിന്, കാര്‍ഡ് വഴി ലഭിക്കുന്ന മറ്റ് ഉല്പന്നങ്ങള്‍ സേവനങ്ങള്‍ എന്നിവയ്ക്ക് ഉപഭോക്താവിന്റെ രേഖാമൂലമുള്ള സമ്മതം ആവശ്യമാണ്. കൂടാതെ കാര്‍ഡ് ഇഷ്യൂ ചെയ്യുന്നവര്‍ക്ക് ഉപഭോക്താവിന്റെ സമ്മതത്തിനായി വിവിധ തരത്തിലുള്ള പ്രാമാണീകരണങ്ങള്‍ക്കൊപ്പം ഡിജിറ്റല്‍ മാര്‍ഗങ്ങളും ഉപയോഗിക്കാവുന്നതാണ്.

4. ഏത് വ്യക്തിക്കാണോ കാര്‍ഡ് ഇഷ്യൂ ചെയ്തത് അത് അയാള്‍ക്ക് കിട്ടാതിരിക്കുകയും ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. ഉപഭോക്താവിന്റെ സമ്മതമില്ലാതെ സംഭവിക്കുന്ന അത്തരം ദുരുപയോഗങ്ങള്‍ വഴിയുണ്ടാകുന്ന നഷ്ടങ്ങള്‍ കാര്‍ഡ് ഇഷ്യൂ ചെയ്ത സ്ഥാപനത്തിന്റെ മാത്രം ഉത്തരവാദിത്തമായിരിക്കും. ആരുടെ പേരിലാണോ കാര്‍ഡ് ഇഷ്യൂ ചെയ്തിട്ടുളളത് അയാള്‍ ബാധ്യസ്ഥനായിരിക്കുന്നതല്ല.

5. കാര്‍ഡ് ലഭിച്ച് 30 ദിവസത്തിനുള്ളില്‍ ഉപഭോക്താവ് അത് ആക്ടിവേറ്റ് ചെയ്തിട്ടില്ലെങ്കില്‍ ക്രഡിറ്റ് കാര്‍ഡ് ആക്ടിവേറ്റ് ചെയ്യുന്നതിനായി കാര്‍ഡ് ഇഷ്യൂ ചെയ്ത സ്ഥാപനത്തിന് കാര്‍ഡ് ഉടമയുടെ സമ്മതത്തോടെ ഒ.ടി.പി ചോദിക്കാവുന്നതാണ്. കാര്‍ഡ് ആക്ടിവേറ്റ് ചെയ്യാന്‍ സമ്മതം ലഭിച്ചിട്ടില്ലെങ്കില്‍ കാര്‍ഡ് ഇഷ്യൂ ചെയ്തവര്‍ സൗജന്യമായി ക്രഡിറ്റ് കാര്‍ഡ് അക്കൗണ്ട് ക്ലോസ് ചെയ്യേണ്ടതാണ്. ഇതിനായി ഉപഭോക്താവിന്റെ സ്ഥിരീകരണം വാങ്ങി ഏഴു ദിവസത്തിനുള്ളില്‍ അക്കൗണ്ട് ക്ലോസ് ചെയ്തിരിക്കണം.

6. ക്രഡിറ്റ് കാര്‍ഡ് അപേക്ഷയ്ക്കൊപ്പം ഒരു പേജുള്ള സുപ്രധാന പ്രസ്താവന കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന സ്ഥാപനം നല്‍കേണ്ടതുണ്ട്. ആ സ്റ്റേറ്റ്മെന്റില്‍ കാര്‍ഡുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍, അതായത് പലിശ നിരക്ക്, ചാര്‍ജുകള്‍ മറ്റ് വിവരങ്ങള്‍ എന്നിവ ഉണ്ടായിരിക്കണം. ക്രഡിറ്റ് കാര്‍ഡ് അപേക്ഷ തള്ളിയിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് അപേക്ഷ തള്ളിയെന്നത് കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന സ്ഥാപനം രേഖാമൂലം അറിയിക്കണം.

7. പ്രധാനപ്പെട്ട ചട്ടങ്ങളും വ്യവസ്ഥകളും എടുത്തുപറയുകയും ഉപഭോക്താവിന് പ്രത്യേകമായി നല്‍കുകയും ചെയ്യണം.

8. കാര്‍ഡ് നഷ്ടമായതിന്റെ പേരില്‍ അല്ലെങ്കില്‍ തട്ടിപ്പുകള്‍ കാരണം ഉണ്ടാകുന്ന ബാധ്യതകള്‍ കവര്‍ ചെയ്യാന്‍ ഒരു ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നത് കാര്‍ഡ് ഇഷ്യൂ ചെയ്യുന്നവര്‍ക്ക് പരിഗണിക്കണിക്കാവുന്നതാണ്.

9. പുതിയ ക്രഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട ക്രഡിറ്റ് വിവരങ്ങള്‍ കാര്‍ഡ് ആക്ടിവേറ്റ് ചെയ്യുന്നതിനു മുമ്പ് ക്രഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികള്‍ക്ക് കാര്‍ഡ് ഇഷ്യൂ ചെയ്യുന്നവര്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ല.

10. തങ്ങള്‍ നിയമിച്ച ടെലിമാര്‍ക്കറ്റര്‍മാര്‍ അതത് സമയത്ത് ടെലികോം റഗുലേറ്ററി അതോറിറ്റി പുറത്തുവിട്ട നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് കാര്‍ഡ് ഇഷ്യൂ ചെയ്തവര്‍ ഉറപ്പുവരുത്തേണ്ടതാണ്. കാര്‍ഡ് ഇഷ്യൂ ചെയ്ത സ്ഥാപനത്തിന്റെ പ്രതിനിധികള്‍ രാവിലെ പത്തിനും വൈകുന്നേരം ഏഴിനും ഇടയില്‍ മാത്രമേ ഉപഭോക്താക്കളുമായി ബന്ധപ്പെടാന്‍ പാടുള്ളൂ.