വന്നിട്ട് വെറും 10 മാസം, ഒരു ലക്ഷം യൂണിറ്റ് വിൽപ്പന നാഴികക്കല്ല് പിന്നിട്ട് മാരുതി സുസുക്കി ഫ്രോങ്ക്‌സ്

കുറഞ്ഞ സമയത്തിനുള്ളിൽ ഒരു ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നാഴികക്കല്ല് പിന്നിട്ട് കുതിക്കുകയാണ് മാരുതി സുസുക്കി ഫ്രോങ്ക്‌സ്. ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് വെറും പത്ത് മാസത്തിനുള്ളിലാണ് ക്രോസ്ഓവർ മോഡൽ ഈ നേട്ടം സ്വന്തമാക്കിയത്. ഫ്രോങ്ക്‌സിന്റെ ഓട്ടോമാറ്റിക് വേരിയന്റുകൾ വിൽപനയുടെ 24 ശതമാനം സംഭാവന ചെയ്തുവെന്നാണ് കമ്പനി പറയുന്നത്. എന്നാൽ ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ്, തെക്ക്- കിഴക്കൻ ഏഷ്യൻ വിപണിയിലേക്കും ഫ്രോങ്ക്‌സ് കയറ്റുമതി ചെയ്യുന്നുണ്ട്.

മറ്റ് രാജ്യങ്ങളിലേക്ക് കമ്പനി 9000 യൂണിറ്റ് ഫ്രോങ്ക്‌സ് കയറ്റുമതി ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ഡിസൈനിലെ പുതുമയും സമ്പന്നമായ ഫീച്ചറുകളുമാണ് ഫ്രോങ്ക്‌സിന് ഇത്രയധികം സ്വീകാര്യത ലഭിക്കാൻ കാരണമായതും കൂപ്പെ സ്റ്റൈൽ എസ്‌യുവിയുടെ വിജയത്തിന് കാരണവും. എതിരാളികളുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ ഫ്രോങ്ക്‌സിന് ഒരു ആഡംബര കാറിന്റെ ലുക്ക് ഉണ്ടെന്നതും മറ്റൊരു കാരണമാണ്.

ക്രോസ്ഓവർ വാഹനങ്ങൾ അത്ര താത്‌പര്യം ഇല്ലാത്തവരാണ് ഇന്ത്യയിലെ മിക്കവരും. എന്നാൽ ഈയൊരു തീരുമാനത്തെ മാറ്റിമറിക്കുകയാണ് ഫ്രോങ്ക്‌സ്. പുതിയ ഫ്രണ്ട് ഗ്രിൽ, എൽ.ഇ.ഡി ഡി.ആർ.എല്ലുകളുള്ള എൽ.ഇ.ഡി മൾട്ടി-റിഫ്ലക്ടർ ഹെഡ്‌ലാമ്പുകൾ, ചങ്കി ബോഡി ക്ലാഡിംഗ്, വശങ്ങളിൽ 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും മാരുതി സമ്മാനിച്ചിട്ടുണ്ട്.

പിൻഭാഗത്ത് ഒരു ലൈറ്റ്ബാർ വഴി ബന്ധിപ്പിച്ചിരിക്കുന്ന കണക്‌റ്റഡ് എൽഇഡി ടെയിൽ ലാമ്പുകൾ വാഹനത്തെ വേറിട്ടുനിർത്തുന്ന കാര്യമാണ്. ഇന്റീരിയറും തികച്ചും പ്രീമിയം ശൈലിയാണ് പിന്തുടർന്നിരിക്കുന്നത്. ഇന്റീരിയറിന് ബ്ലാക്കും ബ്രൗൺ നിറത്തിലുമുള്ള ഡ്യുവൽ-ടോൺ തീമും മാരുതി സുസുക്കി ഒരുക്കിയിട്ടുണ്ട്.

ഇത് കൂടാതെ വാഹനം ഫീച്ചറുകളാൽ സമ്പന്നമാണെന്ന കാര്യവും കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്. 360-ഡിഗ്രി ക്യാമറ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, വയർലെസ് ചാർജർ, 9 ഇഞ്ച് സ്മാർട്ട്പ്ലേ പ്രോ പ്ലസ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, വയർലെസ് ഫോൺ ചാർജിംഗ്, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ്, കീലെസ് എൻട്രി, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, റിയർ ഡിഫോഗർ എന്നിവയെല്ലാം ഫ്രോങ്ക്‌സിലെ ബേസിക് ഫീച്ചറുകളാണ്.

ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, എബിഎസ്, ഇബിഡി, ഹിൽ-ഹോൾഡ് അസിസ്റ്റ്, നാല് എയർബാഗുകൾ എന്നിവയെല്ലാം ഫ്രോങ്ക്‌സിന്റെ സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറുകളായി നൽകിയിട്ടുമുണ്ട്. HEARTECT പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്ന ഫ്രോങ്ക്‌സിൽ സുരക്ഷിതമായ ഷെല്ലും ഘടനാപരമായ കാഠിന്യവും മാരുതി ഉറപ്പുവരുത്തിയിട്ടുണ്ട്. അധികം വൈകാതെ മോഡലിനെ ഭാരത് NCAP ക്രാഷ് ടെസ്റ്റിനും കമ്പനി വിധേയമാക്കും.

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും 1.0 ലിറ്റർ ടർബോ-പെട്രോൾ ബൂസ്റ്റർജെറ്റ് എഞ്ചിനുമാണ് ഫ്രോങ്ക്‌സിന്റെ ഹൃദയം. ഇതിൽ ആദ്യത്തേത് 88 ബിഎച്ച്പി പവറിൽ പരമാവധി 113 എൻഎം ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒരു എഎംടി ക്ലച്ച്ലെസ് ട്രാൻസ്മിഷനുമായി ജോടിയാക്കുന്നു. മാനുവൽ ഗിയർബോക്‌സിന് 21.8 കിലോമീറ്ററും എഎംടി യൂണിറ്റിന് 22.89 കിലോമീറ്ററുമാണ് മാരുതി അവകാശപ്പെടുന്ന മൈലേജ്.

ഫ്രോങ്ക്‌സിലെ ബൂസ്റ്റർജെറ്റ് എഞ്ചിൻ 99 ബിഎച്ച്പി കരുത്തിൽ 147.6 എൻഎം ടോർക്ക് വരെ വികസിപ്പിക്കാൻ പ്രാപ്‌തമാണ്. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് തെരഞ്ഞെടുക്കാനാവുന്നത്. മാനുവൽ ഗിയർബോക്‌സിനൊപ്പം പാഡിൽ ഷിഫ്റ്ററുകളും മാരുതി വാഗ്ദാനം ചെയ്യുന്നു. മാനുവൽ ഗിയർബോക്‌സിന് 21.5 കിലോമീറ്ററും ഓട്ടോമാറ്റിക് ഗിയർബോക്‌സിന് 20.02 കിലോമീറ്ററും ഇന്ധനക്ഷമതയാണ് കമ്പനി പറയുന്നത്. കഴിഞ്ഞ വർഷം ഏവരെയും അമ്പരപ്പിച്ചുകൊണ്ട് വിപണി കീഴടക്കിയ വാഹനമാണ് മാരുതി സുസുക്കി ഫ്രോങ്സ്.