പരസ്പരം പഴിചാരുകയല്ല, റോഡിലെ കുഴികള്‍ മൂടുകയാണ് വേണ്ടത്.

നമ്മുടെ റോഡുകളിലെ കുഴികളില്‍ വീണ് കഴിഞ്ഞ് ഒരു വര്‍ഷത്തിനുളളില്‍ മരിച്ചത്് ഏഴ് പേരാണ്. അപകടമുണ്ടായി ആളുമരിച്ചാല്‍ പിന്നെ കുഴികള്‍ക്ക് നാഥനില്ല. ആ കുഴികള്‍ പൊതുമരാമത്ത് വകുപ്പിന്റേതല്ല ദേശീയ പാത വികസന അതോറ്റിയുടേതാണ് എന്ന് പൊതുമരാമത്ത് മന്ത്രിയും തങ്ങളുടേതല്ല പൊതുമരാമത്ത് വകുപിന്റെതാണ് എന്ന് ദേശീയ പാത വികസന അതോറിറ്റിയും പസ്പരം പഴിചാരും. പോയത് മരിച്ചവനും അവന്റെ കുടുംബത്തിനും.

ബഹുമാനപ്പെട്ട ഹൈക്കോടതി ജഡ്ജി ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞ പോലെ വണ്ടിയോടിക്കുന്നവരല്ല റോഡില്‍ കുഴികളുണ്ടാക്കുന്നത്. ജനങ്ങളോട് , ഹെല്‍മെറ്റ് വെക്കണം, സീറ്റ് ബെല്‍റ്റ് ഇടണം എന്നുപറയുന്നതിനൊപ്പം തന്നെ റോഡ് നന്നായി പരിപാലിക്കേണ്ട ഉത്തരവാദിത്വം ബന്ധപ്പെട്ട വകുപ്പിന്റേതാണ്. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ കീഴില്‍ നാഷണല്‍ ഹൈവേ എന്നൊരു വിഭാഗമുണ്ട്്. 902 ജീവനക്കാരാണ് ഈ വിഭാഗത്തില്‍ മാത്രമുളളത്. 1 ചീഫ് എഞ്ചിനിയര്‍, 3 സൂപ്രണ്ടിംഗ് എഞ്ചിനിയര്‍, 1 ഡപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ എന്നിവരടങ്ങുന്നതാണ് ഈ ഉദ്യോഗസ്ഥ വൃന്ദം. ഇവര്‍ക്ക് ശമ്പളം നല്‍കാന്‍ ഒരു വര്‍ഷം കേരളാ സര്‍ക്കാര്‍ ചിലവഴിക്കുന്നത് 62.70 കോടിയാണ്. എന്ന് വച്ചാല്‍ കേരള പൊതുമരാമത്ത് വകുപ്പിലുള്ള നിരവധി വിഭാഗങ്ങളില്‍ ഒരു വിഭാഗത്തിന് മാത്രം ശമ്പളം നല്‍കാന്‍ കേരളത്തിലെ ജനങ്ങള്‍ അവരുടെ പോക്കറ്റില്‍ നിന്ന് കൊടുക്കുന്നത് ഏകദേശം 62-63 കോടിയാണ്. ഇവര്‍ക്കെല്ലാം നമ്മള്‍ ശമ്പളവും കൊടുക്കണം ഇവരുണ്ടാക്കുന്ന റോഡിലെ കുഴിയില്‍ വീണ് ചാവുകയും വേണമെന്ന അവ്സ്ഥയാണിപ്പോള്‍.

മഴക്കാലത്തിന് മുമ്പ് റോഡിലെ കുഴിയടക്കലും അറ്റകൂറ്റപ്പണിയും മുമ്പൊക്കെ ഉണ്ടാകുമായിരുന്നു. മാര്‍ച്ച്് ഏപ്രില്‍ മാസങ്ങളിലാണ് അതൊക്കെ നടക്കുന്നത്്.പ്രീ മണ്‍സൂര്‍ വര്‍ക്കുകള്‍ക്കായി 322 കോടി രൂപ അനുവദിച്ചുവെന്നാണ് മന്ത്രി പറയുന്നത്. രൂപ അനുവദിച്ചാല്‍ റോഡിലെ കുഴി തനിയേ മൂടിപ്പോകില്ല, ആ പണം ഉപയോഗിച്ച് വര്‍ക്ക്് ടെണ്ടര്‍ ചെയ്ത് കരാറുകാരെക്കൊണ്ട് മാര്‍ച്ച് – ഏപ്രില്‍ മാസങ്ങളില്‍ റോഡിലെ കുഴികളും മൂടണം, അറ്റകൂറ്റപ്പണികള്‍ നടത്തണം. ഇത് ചെയ്യാത്തത് കൊണ്ടാണ് ഒരു വര്‍ഷത്തിനുള്ളില്‍ ഏഴ് പേര്‍ മരിച്ചതും നിരവധി അപകടങ്ങളുണ്ടായതും.

അറ്റകുറ്റപ്പണി ആരാണ് നടത്തേണ്ടതെന്ന് സംബന്ധിച്ച് പി.ഡബ്ല്യു.ഡിയിലെ റോഡ്, മെയിന്റനന്‍സ് വിഭഗങ്ങള്‍ തമ്മില്‍ പൊരിഞ്ഞ തര്‍ക്കമായിരുന്നു. തര്‍ക്കം പരിഹരിച്ചപ്പോഴേക്ക് ടെന്‍ഡര്‍ നല്‍കുന്നത് വൈകി. എന്ന് വച്ചാല്‍ മഴകൊടുമ്പിരിക്കൊണ്ട ആഗസ്റ്റ് മാസത്തിലാണ് മഴക്ക് രണ്ട് മാസം മുമ്പെങ്കിലും ചെയ്യേണ്ട വര്‍ക്കിനുള്ള ടെണ്ടര്‍ വിളിച്ചത് ഇതിന്റെ നടപടിക്രമങ്ങള്‍ എല്ലാം കഴിയുമ്പോഴേക്കും മഴ കഴിയും. അപ്പോള്‍ പ്രീ മണ്‍സൂണ്‍ വര്‍ക്കെന്നാല്‍ നമ്മുടെ പൊതുമരാമത്ത് വകുപ്പിനെ സംബന്ധിച്ചിടത്തോളം മഴക്ക് ശേഷം നടത്തേണ്ട വര്‍ക്ക് എന്നാണര്‍ത്ഥം.

പബ്‌ളിക്ക് റിലേഷനിലൂടെ മന്ത്രിമാരും രാഷ്ട്രീയക്കാരും പ്രതിഛായ മെച്ചെപ്പെടുത്തുന്നതൊക്കെ ഈ കാലഘട്ടത്തില്‍ സാധാരണമാണ്. അതിലൊന്നും ആര്‍ക്കും എതിര്‍പ്പുമില്ല. എന്നാല്‍ പബ്‌ളിക്ക് എന്നാല്‍ ജനങ്ങളാണെന്നും സര്‍ക്കാരിനെ നിലനിര്‍ത്തുന്നത് അവര്‍ നല്‍കുന്ന നികുതിപ്പണമാണെന്നും, അങ്ങിനെ നികുതി നല്‍കുന്നവര്‍ക്ക് ഈ നാട്ടില്‍ ചില അവകാശങ്ങളുണ്ടെന്നും രാഷ്ട്രീയക്കാരും മന്ത്രിമാരും മറക്കരുത്. നല്ല പാതകളിലൂടെ മരണഭയമില്ലാതെ സഞ്ചരിക്കുക എന്നത് ജനങ്ങളുടെ അവകശമാണ്. അങ്ങിനെയുള്ള പാതകളുണ്ടാക്കാനും, അത് സഞ്ചാരയോഗ്യമാക്കി നിലനിര്‍ത്താനുമാണ് മന്ത്രിമാരെയും മന്ത്രിമാരുടെ ഉദ്യോഗസ്ഥ വൃന്ദത്തെയും ചെല്ലും ചെലവും നല്‍കി ജനങ്ങള്‍ നിലനിര്‍ത്തിരിയിരിക്കുന്നതും. ദേശീയ പാതയായാലും സംസ്ഥാന പാതയായാലും അവിടുത്തെ കുഴികളില്‍ ഒരു യാത്രക്കാരന്റെയും ജീവന്‍ പൊലിയരുത്.