ബിഹാറില്‍ ആദ്യഘട്ട വോട്ടിംഗ് റെക്കോര്‍ഡ് പോളിംഗോടെ പൂര്‍ത്തിയായതോടെ ഭരണകക്ഷിയ്ക്ക് വലിയ ഭയം ഉടലെടുത്ത് കഴിഞ്ഞു. നിതീഷ് കുമാറും ബിജെപിയും ചേര്‍ന്ന് ഭരിക്കുന്ന ബിഹാറില്‍ ഭരണവിരുദ്ധ വികാരം ശക്തമായത് മാത്രമല്ല വോട്ട് ചോരിയ്ക്ക് എതിരെ രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും നടത്തിയ യാത്രയും എന്‍ഡിഎയെ ഭയപ്പെടുത്തുന്നുണ്ട്. എല്ലാത്തിനും ഉപരി ബിഹാറിലെ ആദ്യഘട്ട പോളിംഗിന് തലേദിവസം രാഹുല്‍ ഗാന്ധി ഹരിയാനയിലെ വോട്ടുകൊള്ള സംബന്ധിച്ച എച്ച് ഫയല്‍സ് പുറത്തുവിട്ടതും സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ പോളിംഗ് പിറ്റേ ദിവസം രേഖപ്പെടുത്തിയതും ബിജെപിയെ അലോസരപ്പെടുത്തുന്നുണ്ട്. ബിഹാറിലെ പാലം പൊളിഞ്ഞുവീഴലും കെടുകാര്യസ്ഥതയും ഭരണവിരുദ്ധ വികാരവും ബിജെപിയുടെ ഉപമുഖ്യമന്ത്രിയായ വിജയ കുമാര്‍ സിന്‍ഹയുടെ മേല്‍ ചാണകമായി പതിച്ചതും നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.
ബിഹാറിലെ ലഖിസാരായിയില്‍ വെച്ചാണ് ഉപമുഖ്യമന്ത്രിക്ക് നേരെ നാട്ടുകാര്‍ കല്ലും ചാണകവും വെച്ച് എറിഞ്ഞത്. ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി ഗുണ്ടകളാണ് തന്നെ ആക്രമിച്ചതെന്ന് ബിജെപി നേതാവ് പറയുമ്പോഴും നാട്ടുകാര്‍ കൂട്ടം കൂടി ചാണകമെറിഞ്ഞ് ഓടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 2010ല്‍ സിന്‍ഹ ഇവിടുത്തെ എംഎല്‍എയാണ്. എന്തായാലും തങ്ങളുടെ സര്‍ക്കാര്‍ ഭരിക്കുന്ന നാട്ടില്‍ ഇറങ്ങിനടക്കാന്‍ പറ്റാത്ത വിധം ഗുണ്ടകളുടെ വിളയാട്ടമാണെന്ന് പറഞ്ഞു ഊരാക്കുടുക്കിലായി ഒടുവില്‍ ഉപമുഖ്യമന്ത്രി. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നെന്നും സര്‍ക്കാരിന് കെടുകാര്യസ്ഥതയാണെന്നുമുള്ള പ്രതിപക്ഷത്തിന്റെ വാക്കുകള്‍ക്ക് ഇത് ആക്കം കൂട്ടി.
തിരിച്ച് പറയാന്‍ വികസനങ്ങളുടെ കഥകള്‍ പാലങ്ങള്‍ ഇടിഞ്ഞുവീണ സംഭവങ്ങളില്‍ മുങ്ങിപ്പോയെങ്കിലോ എന്ന് കരുതി ‘ജംഗിള്‍രാജ്’ എന്ന പ്രയോഗം കൊണ്ട് ഭീതിപടര്‍ത്തി ആര്‍ജെഡിയെ വീഴ്ത്താമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബിജെപിയുടേയും സ്ട്രാറ്റജി. സീതാമഢിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ സംസാരിക്കവെ മോദി പറഞ്ഞത് ആര്‍ജെഡി കുഞ്ഞുങ്ങളുടെ മനസ്സില്‍ വിഷംനിറയ്ക്കുകയാണെന്നാണ്. ജംഗിള്‍ രാജിന്റെ ആളുകള്‍ അധികാരത്തില്‍ വന്നാല്‍ ബിഹാറിലെ കുട്ടികള്‍ തോക്കുകള്‍ കയ്യിലേന്തി ഗുണ്ടകളായി വളരേണ്ടിവരുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്ക്. ബിഹാറിലെ ഒരു കുട്ടി പിടിച്ചുപറിക്കാരനാകണോ അതോ ഡോക്ടറാകണോ എന്ന് ചിന്തിച്ചുവേണം വോട്ടുചെയ്യാനത്രേ. കുട്ടികളെ ഗുണ്ടാസംഘം ആക്കുന്നതിനെക്കുറിച്ച് ആണ് അവരുടെ സംസാരമെന്നും അവരുടെ നേതാവിന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ തോക്കുകളുടേയും ഇരട്ട ബാരല്‍ റൈഫിളുകളുടേയും സര്‍ക്കാരാണ് ഉണ്ടാവുകയെന്നും മോദി ആശങ്കപ്പെട്ട് ജനങ്ങളെ അറിയിക്കുന്നു.
കൊള്ളയടിക്കലും മോചനദ്രവ്യം അടക്കം സംഭവമുണ്ടാകുമെന്ന് അവര്‍ പരസ്യമായി പ്രഖ്യാപിക്കുന്നുവെന്നും ജംഗിള്‍ രാജ് സര്‍ക്കാര്‍ വന്നാല്‍ ഇതെല്ലാം തിരിച്ചുവരുമെന്നും മോദി മുന്നറിയിപ്പ് നല്‍കുന്നു. ‘ബീഹാറിന് തോക്കുകളുടെ സര്‍ക്കാരല്ല വേണ്ടതെന്നും ബീഹാറിന് ദുര്‍ഭരണ സര്‍ക്കാരും വേണ്ടെന്നും മോദി റാലികളില്‍ പറയുന്നുണ്ട്. ഇന്ത്യ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തേജസ്വി മാറിയത് ഗണ്‍ പോയിന്റിലാണെന്ന് വരെ പ്രധാനമന്ത്രി വിളിച്ചു പറയുന്നുണ്ട്.
നരേന്ദ്ര- നിതീഷ് ട്രാക്ക് റെക്കോര്‍ഡാണ് ആദ്യഘട്ട പോളിംഗില്‍ ബിഹാറില്‍ 64.66 ശതമാനം പോളിംഗിന് കാര്യമായതെന്നും മോദി പറയുന്നുണ്ട്. എന്തായാലും മോദിയെ പ്രധാനമന്ത്രിയാക്കാനടക്കം സ്ട്രാറ്റജിസ്റ്റ് ആയ പ്രശാന്ത് കിഷോര്‍ എതിര്‍ഭാഗത്ത് നിന്ന് ജന്‍ സുരാജ് പാര്‍ട്ടി ഉണ്ടാക്കി ബിഹാറില്‍ മല്‍സരിക്കുന്നുണ്ട്. ലാലുവിനും സംഘത്തിനുമെതിരെ ഭയം വളര്‍ത്തി വോട്ട് നേടലാണ് ബിജെപി സ്ട്രാറ്റജിയെന്ന് പഴയ ബിജെപിയുടെ സ്ട്രാറ്റജിസ്റ്റ് പറയുന്നു. ആര്‍ജെഡിയുടെ ലാലു യാദവിനും ആര്‍ജെഡിയുടെ ‘ജംഗിള്‍ രാജിനും’ എതിരെ വോട്ടര്‍മാരില്‍ ഭയം വളര്‍ത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്ത്രങ്ങള്‍ 2025 ലെ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ നടക്കില്ലെന്നാണ് രാഷ്ട്രീയ തന്ത്രജ്ഞനും ഇപ്പോള്‍ രാഷ്ട്രീയക്കാരനുമായ പ്രശാന്ത് കിഷോര്‍ പറയുന്നത്. മറ്റ് മാര്‍ഗങ്ങളൊന്നുമില്ലാത്തപ്പോള്‍ ആര്‍ജെഡിയുടെ ‘ജംഗിള്‍ രാജിനെതിരെ’ വോട്ട് ചെയ്യാന്‍ വോട്ടര്‍മാരെ പ്രേരിപ്പിക്കുകയാണ് പ്രധാനമന്ത്രി മോദിയെന്നാണ് പ്രശാന്ത് കിഷോറിന്റെ പക്ഷം.







