റിപ്പബ്ളിക്ക് ദിന പരേഡില്‍ ആര്‍.എസ്.എസ് പങ്കെടുത്തതിന് ഒരു തെളിവുമില്ല.

പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ക്ഷണപ്രകാരം 1963 ല്‍ ആര്‍ എസ് എസ് വാളണ്ടിയര്‍മാര്‍ റിപ്പ്ബ്ളിക്ക് ദിന പരേഡില്‍ പങ്കെടുത്തുവെന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഉയര്‍ത്തിയ വാദം ഇപ്പോള്‍ ചൂട് പിടിച്ചിരിക്കുകയാണല്ലോ. ഈ വാദങ്ങള്‍ എല്ലാം തന്നെ വളരെ നേരത്തെ തന്നെ ആര്‍ എസ് എസ് കേന്ദ്രങ്ങള്‍ ഉയര്‍ത്തുകയും, അതിന് തെളിവുകള്‍ ഹാജരാക്കാന്‍ പറഞ്ഞപ്പോള്‍ കണ്ടം വഴി ഓടുകയും ചെയ്തിട്ടുള്ളതാണ്. 1962 ലെ ഇന്ത്യ ചൈന യുദ്ധകാലത്ത് ആര്‍ എസ് എസ് സൈന്യത്തിന് വേണ്ടി നടത്തിയ സേവനങ്ങള്‍ കണക്കിലെടുത്താണ് 1963 ലെ റിപ്പബ്ളിക്ക് ദിനപരേഡില്‍ മാര്‍ച്ച് ചെയ്യാന്‍ ആര്‍ എസ് എസിനെ നെഹ്റു ക്ഷണിച്ചതെന്നാണ് പ്രസ്തുത സംഘടന കഴിഞ്ഞ 50 വര്‍ഷത്തിലധികമായി നടത്തുന്ന പ്രചരണം. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ ആധികാരികമായ ഒരു തെളിവും ഹാജരാക്കാന്‍ ആര്‍ എസ് എസിന്റെ ചരിത്രകാരന്‍മാര്‍ക്കോ സൈദ്ധാന്തികന്‍മാര്‍ക്കോ കഴിഞ്ഞിട്ടില്ല.

ഇതിന് ഉപോദ്ബലകമായി ആര്‍ എസ് എസ് ഉയര്‍ത്തിക്കാട്ടുന്നത് ആര്‍ എസ് എസിന്റ യൂണിഫോമാണോ എന്ന് തിരിച്ചറിയാന്‍ പാടില്ലാത്ത വിധത്തില്‍ ട്രൗസറിട്ട കുറെ പേര്‍ നടത്തുന്ന റൂട്ട്മാര്‍ച്ചാണ്. റിപ്പബ്ളിക്ക് ദിന പരേഡെന്ന് പേരില്‍ ആര്‍ എസ് എസ് ഉയര്‍ത്തിക്കാട്ടുന്ന ആ വ്യാജ ചിത്രം ഒട്ടനവധി മാധ്യമങ്ങളും വ്യക്തികളും ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള പരിശോധനയ്ക്കു വിധേയമാക്കി. അതില്‍ നിന്നും വ്യക്തമായത് ഇതൊക്കെയാണ്.

1. അതൊരു റിപ്പബ്ലിക് ഡേ പരേഡല്ല. റിപ്പബ്ലിക് ദിന പരേഡിന്റെ പ്രോട്ടോക്കോള്‍ പ്രകാരം പരേഡിനു സമീപം അച്ചടക്കമില്ലാതെ അലഞ്ഞുനടക്കുന്ന ആള്‍ക്കൂട്ടത്തെ അനുവദിയ്ക്കാറില്ല.

2. പങ്കെടുക്കുന്ന ആളുകളുടെ നിഴലുകളുടെ ചരിവുകളും കോണുകളും വ്യത്യസ്ത ഡിഗ്രികളിലാണ്. അപ്പോള്‍ അതു കൂട്ടിച്ചേര്‍ക്കപ്പെട്ടതാണെന്നു വ്യക്തം.

3. പരേഡില്‍ പങ്കെടുക്കുന്ന പട്ടാളക്കാരുടെ എണ്ണത്തെ കൂടുതല്‍ പേരെ റിപ്പബ്ളിക്ക് ദിന പരേഡില്‍ അണി നിരത്താന്‍ അങ്ങിനെ പങ്കെടുക്കുന്ന സംഘടനകള്‍ക്ക് അനുവാദമില്ല. 3500 ആര്‍ എസ് എസ് കേഡര്‍മാര്‍ പങ്കെടുത്തുവെന്നാണ് ആര്‍ എസ് എസ് അവകാശപ്പെടുന്നതെങ്കിലും അത്രയും പട്ടാളക്കാര്‍ ഇപ്പോള്‍ പോലും റിപ്പബ്ളിക്ക് ദിന പരേഡില്‍ പങ്കെടുക്കാറില്ല. ഇതോടെ കഴിഞ്ഞ അമ്പത് വര്‍ഷത്തിലധികം കാലമായി തങ്ങളുടെ റിപ്പബ്ളിക്ക് ദിന പരേഡിനെക്കുറിച്ച് ആര്‍ എസ് എസ് പറയുന്നതെല്ലാം വസ്തുത വിരുദ്ധമാണെന്ന് വ്യക്തമായി.

ആര്‍ എസ് എസ് 63 ലെ റിപ്പബ്ളിക്ക് ദിന പരേഡില്‍ പങ്കെടുത്തുവെന്ന പരാമര്‍ശം വീക്കിപേജില്‍ കാണാം എന്നാണ് പറയുന്നത്, വിക്കിപേജില്‍ നിങ്ങള്‍ക്കു ഇതു സംബന്ധിച്ച പരാമര്‍ശം കാണാം. എന്നാല്‍ ആര്‍ എസ് എശ് വക്താവായ തരുണ്‍ വിജയ് ആണ് 2009-ല്‍ ഈ വാര്‍ത്ത വിക്കി പേജില്‍ എഡിറ്റു ചെയ്ത് ചേര്‍ത്തതെന്ന് ചിലര്‍ ആരോപിക്കുന്നു. അദ്ദേഹം ആ കാലത്ത് വിക്കിയുടെ എഡിറ്റര്‍ ആയിരുന്നത്രെ അത് കൊണ്ട് വളരെ തന്ത്രപരമായി ഇത് എഡിറ്റ് ചെയ്ത ചേര്‍ത്തതാണെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.

ആര്‍ എസ് എസിന്റെ റിപ്പബ്ളിക്ക് ദിന പരേഡിനെക്കുറിച്ച് നാല് ചോദ്യങ്ങളാണ് ഇന്ത്യ ടുഡെ വിവരവകാശ നിയമപ്രകാരം സര്‍ക്കാരിനോട് ചോദിച്ചത്

ചോദ്യങ്ങള്‍ ഇവയൊക്കെയായിരുന്നു

1. 1962 ലെ ഇന്ത്യാ – ചൈനയുദ്ധത്തില്‍ സൈന്യത്തെ സഹായിക്കാനായി ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അതിര്‍ത്തിയിലുണ്ടായിരുന്നോ?

2.1963 ലെ റിപ്പബ്ളിക്ക് ദിന പരേഡില്‍ പങ്കെടുക്കാന്‍ ആര്‍ എസ് എസിനെ ക്ഷണിച്ചിരുന്നോ?

3 അങ്ങിനെയെങ്കില്‍ ആരാണ് ആര്‍ എസ് എസിനെ അതിനായി ക്ഷണിച്ചത്?

4. അങ്ങിനെ ക്ഷണിച്ചിട്ടുണ്ടെങ്കില്‍ ആ ക്ഷണക്കത്തിന്റെ കോപ്പി നല്‍കാമോ?

എന്നാല്‍ ഈ ചോദ്യങ്ങള്‍ക്കൊക്കയും വിവരങ്ങള്‍ ലഭ്യമല്ലന്നാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ മറുപടി.

2014-മുതലാണ് ഈ ചിത്രം വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത് അതിന്റെ വേരുകള്‍ തേടിപ്പോയ ചില ഗവേഷകര്‍ ആരുമറിയാത്ത hinduvta.info, ibtl.in, newsanalysinsdia.com എന്നീ സൈറ്റുകളില്‍ ആര്‍ എസ് എസ് അനുഭാവികള്‍ തന്നെ അപലോഡ് ചെയ്തതാണ് ഈചിത്രം എന്നു കണ്ടു പിടിച്ചു. 2016-ല്‍ @nehruvian എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ മറ്റു ചില വസ്തുതകള്‍ കൂടി കണ്ടെത്തി. . 1950-ലെ ആദ്യ റിപ്പബ്ലിക് ദിനപരേഡിന്റെ ചിത്രമാണ് എഡിറ്റിംഗിന് ഉപയോഗിച്ചത് എന്ന്. ആര്‍ എസ് എസ് കേന്ദ്രങ്ങള്‍ തൊണ്ണൂറുകള്‍ വരെ ഇത്തരത്തിലൊരു അവകാശ വാദം ഉയര്‍ത്തിയിരുന്നില്ലന്നും പലരും കണ്ടെത്തി .

ചുരുക്കത്തില്‍ 1963 ലെ റിപ്പബ്ളിക്ക് ദിന പരേഡില്‍ പങ്കെടുക്കാന്‍ ആര്‍ എസ് എസിനെ പണ്ഡിറ്റ് നെഹ്റു ക്ഷണിച്ചിരുന്നുവെന്ന് പറയുന്നത് നമുക്ക് ലഭ്യമായ തെളിവുള്‍ വച്ചു നോക്കുമ്പോള്‍ അവാസ്തവമാണ്. കാരണം സര്‍ക്കാരിന്റെ കയ്യില്‍ അങ്ങിനെ ഒരു തെളിവും ഇല്ല. അവരുടെ മുഖപത്രങ്ങളായ ഓര്‍ഗനൈസറിലോ, പാഞ്ചജന്യയിലോ പോലും അത്തരത്തിലൊരു വാര്‍ത്തയോ ഫോട്ടോയോ ഇല്ല. ചില ഫോട്ടോഷോപ്പുകളല്ലാതെ തങ്ങളുടെ വാദം സാധൂകരിക്കാന്‍ കഴിയുന്ന ഒരു തെളിവും മുന്നോട്ട് വയ്കാന്‍ ആര്‍ എസ് എസിനും കഴിയുന്നുമില്ല. ചുരുക്കത്തില്‍ ആര്‍ എസ് എസ് പ്രചരിപ്പിക്കുന്ന തെളിവുകളുടെ യാതൊരു പിന്‍ബലവുമില്ലാത്ത വാദം ആവര്‍ത്തിച്ച് ആരിഫ് മുഹമ്മദ് ഖാന്‍ ഇളിഭ്യനായി എന്നര്‍ത്ഥം.