തൃണമൂലിനെ വെട്ടിച്ച് ബംഗാള്‍ പിടിയ്ക്കുമെന്ന് 'മോദിയുടെ ഗ്യാരന്റി'

തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമ ബംഗാളില്‍ നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാഷ്യം. മമതാ ബാനര്‍ജിയുടെ പശ്ചിമ ബംഗാളില്‍ വിന്നറവുക ബിജെപിയാണെന്ന് നരേന്ദ്ര മോദി ഉറപ്പിച്ചു പറയുകയാണ്. മറ്റ് സംസ്ഥാനങ്ങളെയെല്ലാം അപേക്ഷിച്ച് ബിജെപിയ്ക്ക് ഏറ്റവും അധികം വിജയം ലഭിക്കുക ബംഗാളില്‍ നിന്നാകുമത്രേ. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് അതിന്റെ അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ആത്മവിശ്വാസത്തോടെ 7ാം ഘട്ട വോട്ടെടുപ്പിനെ നേരിടാന്‍ ശ്രമിക്കുന്നത്. ബംഗാളിലെ തിരഞ്ഞെടുപ്പ് ഏകപക്ഷീയമായിരിക്കുമെന്നും നിലവില്‍ ട്രെന്‍ഡ് മനസിലായി തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ കടുത്ത അരാജത്വത്തിലാണെന്നും മോദി പരിഹസിക്കുന്നുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ ചൂണ്ടിക്കാണിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബംഗാളില്‍ ബിജെപിയ്ക്കുണ്ടായ മുന്നേറ്റം ചൂണ്ടിക്കാണിക്കുന്നത്. 2016ല്‍ നിയമസഭയില്‍ മൂന്നുണ്ടായിരുന്ന ഇടത്ത് നിന്ന് 2021ലേക്ക് എത്തിയപ്പോള്‍ ഞങ്ങള്‍ 80 ആയില്ലേ എന്ന ചോദ്യമാണ് മോദി മുന്നോട്ട് വെയ്ക്കുന്നത്.

ബംഗാള്‍ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി നിലനില്‍പ്പിനായി പോരാടുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ അത് കണ്ടിരിക്കണം, ഞങ്ങള്‍ക്ക് നേരത്തെ മൂന്ന് സീറ്റുകള്‍ മാത്രമേ ഉണ്ടായിരുന്നു. ബംഗാളിലെ ജനങ്ങള്‍ ഞങ്ങളെ മൂന്നില്‍ നിന്ന് 80 ലേക്ക് ആക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലോക്സഭയില്‍ വലിയ പിന്തുണയാണ് ബിജെപിയ്ക്ക് ലഭിച്ചത്. ഇത്തവണ ഇന്ത്യയില്‍ ബിജെപി ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനം പശ്ചിമ ബംഗാള്‍ ആയിരിക്കും. പശ്ചിമ ബംഗാളിലാണ് ബിജെപി ഏറ്റവും കൂടുതല്‍ വിജയം നേടാന്‍ പോകുന്നത്.

എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കണക്കുകളെല്ലാം ഓര്‍മ്മിപ്പിച്ച് പ്രധാനമന്ത്രിയുടെ അവകാശവാദം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തമായ കോട്ടയില്‍ ബിജെപി നുഴഞ്ഞുകയറിയിരുന്നു. 42 ലോക്‌സഭാ മണ്ഡലങ്ങളുള്ള പശ്ചിമ ബംഗാളില്‍ 22 എണ്ണം മാത്രമാണ് ടിഎംസിയ്ക്ക് ഒപ്പം നിന്നത്. 18 എണ്ണത്തില്‍ വിജയം പിടിച്ചെടുക്കാന്‍ ബിജെപിയ്ക്ക് കഴിഞ്ഞിരുന്നു. തീരെ നിഷ്പ്രഭമായി പോയത് സിപിഎമ്മും സിപിഎമ്മുമായി സഖ്യം ചെയ്ത കോണ്‍ഗ്രസുമാണ്. രണ്ട് സീറ്റാണ് കോണ്‍ഗ്രസിന് കിട്ടിയത്.

തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമബംഗാളില്‍ അക്രമം അഴിച്ചുവിടുകയാണെന്നും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ പോലും ബിജെപിയ്ക്ക് കഴിയുന്നില്ലെന്നുമെല്ലാമാണ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ബിജെപി ആരോപിച്ചിരുന്നത്. ഇപ്പോള്‍ 7ാം ഘട്ടത്തില്‍ പശ്ചിമ ബംഗാളിലെ 9 സീറ്റുകള്‍ തിരഞ്ഞെടുപ്പിലേക്ക് നീങ്ങാനിരിക്കെയാണ് ബംഗാളില്‍ തങ്ങള്‍ തന്നെ കപ്പടിയ്ക്കുമെന്ന മോദി ഗ്യാരന്റി ഉണ്ടാവുന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം ശക്തമാക്കി തന്നെയാണ് സാമുദായിക ധ്രുവീകരണത്തിന് ബംഗാളിലും മോദിയും സംഘവും കോപ്പുകൂട്ടുന്നത്. മുസ്ലീങ്ങളെ ഒബിസിയാക്കി യഥാര്‍ത്ഥ പിന്നാക്കക്കാരുടെ അവകാശങ്ങള്‍ തട്ടിയെടുക്കുകയാണ് മമതാ ബാനര്‍ജിയും ഇന്ത്യ മുന്നണിയുമെന്ന ആക്ഷേപമാണ് പ്രധാനമന്ത്രി ഉയര്‍ത്തുന്നത്.

സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ ശക്തമായി പ്രതികരിക്കുന്ന മമതാ ബാനര്‍ജിയേയും തൃണമൂല്‍ കോണ്‍ഗ്രസിനേയും ഒതുക്കാന്‍ പശ്ചിമ ബംഗാളില്‍ പല രാഷ്ട്രീയ ഇടപെടലുകളും കേന്ദ്രസര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. കേന്ദ്രത്തിന്റെ ഏജന്‍സികളെ ഉപയോഗിച്ചുള്ള വേട്ടയാടലിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തുവന്നിരുന്നു. മമതയെ വീഴ്ത്തി ബംഗാള്‍ വീഴ്ത്താന്‍ കഠിന പ്രയത്‌നം നടത്തുന്നതിനിടയിലാണ് തങ്ങള്‍ തന്നെ ബംഗാള്‍ പിടിക്കുമെന്ന് നരേന്ദ്ര മോദി പറയുന്നത്.

ബിജെപി 30 സീറ്റുകള്‍ പശ്ചിമ ബംഗാളില്‍ പിടിച്ചാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ശിഥിലമാകുമെന്ന് അമിത് ഷായും നേരത്തെ പറഞ്ഞിരുന്നു. മമത സര്‍ക്കാര്‍ ഉറപ്പായും പുറത്തേയ്ക്ക് പോകുമെന്നും അമിത് ഷാ വീമ്പുപറഞ്ഞിരുന്നു. പശ്ചിമ ബംഗാളില്‍ ഇന്ത്യ സഖ്യം ഒന്നിച്ചല്ല മല്‍സരിക്കുന്നതെന്നതും ബിജെപി തങ്ങളുടെ പോസിറ്റീവായാണ് കാണുന്നത്. തൃണമൂല്‍ കോണ്‍ഗ്രസും സിപിഎം- കോണ്‍ഗ്രസ് സഖ്യവും രണ്ടായാണ് ബംഗാളില്‍ മല്‍സരിക്കുന്നത്. ഭിന്നിപ്പിച്ച് വോട്ട് നേടാമെന്ന സ്ഥിരം ബിജെപി തന്ത്രം ബംഗാളില്‍ വിജയിക്കുമെന്നാണ് മോദിയും സംഘപരിവാറും കരുതുന്നത്. എന്നാല്‍ ടിഎംസി വന്‍വിജയം നേടുമെന്നാണ് അടുത്തിടെ കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെ ഊറ്റത്തില്‍ മമതയുടെ തൃണമൂല്‍ വ്യക്തമാക്കുന്നത്.