തുറന്ന വാഹനത്തില്‍ രാഹുലും പ്രിയങ്കയും; കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ പത്രിക സമര്‍പ്പിച്ചു

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് വയനാട് ലോക്സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാ കളക്ടറായ എ ആര്‍ അജയകുമാറാണ് പത്രിക സ്വീകരിച്ചത്. പത്രിക സമര്‍പ്പിച്ച ശേഷമായിരുന്നു രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ തീരുമാനിച്ചിരുന്നത്. പക്ഷേ പത്രിക സമര്‍പ്പിക്കുന്നതിനും രാഹുല്‍ റോഡ് ഷോയായി വരുന്നതിന് തീരുമാനിക്കുകയായിരുന്നു. പത്രിക സമര്‍പ്പണ ശേഷവും റോഡ് ഷോ ഉണ്ടാകുമെന്നാണ് വിവരം.

വയനാട്ടില്‍ തുറന്ന വാഹനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കളും രാഹുലിനൊപ്പം തുറന്ന വാഹനത്തിലുണ്ട്. വന്‍ ജനാവലിയാണ് രാഹുലിനെ സ്വീകരിക്കാനായി വയനാട്ടിലെത്തിരിക്കുകയാണ്.

കരിപ്പൂരില്‍ നിന്നും വെസ്റ്റ് ഹില്ലിലെ വിക്രം മൈതാനിയില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗമാണ് കല്‍പ്പറ്റയിലേക്ക് രാഹുല്‍ എത്തിച്ചേര്‍ന്നത്. യുഡിഎഫ് സമ്മേളനത്തിലും  വയനാട്ടിലെത്തുന്ന രാഹുല്‍ ഗാന്ധി പങ്കെടുക്കും.

ഇന്ന് വൈകുന്നേരം തന്നെ രാഹുല്‍ ഡല്‍ഹിക്ക് മടങ്ങി പോകും. എഐസിസി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍, മുകുള്‍ വാസ്‌നിക്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളാണ് രാഹുല്‍ ഗാന്ധിയുടെ പരിപാടി ഏകോപ്പിക്കുന്നത്.