വിവരങ്ങള്‍ ചോര്‍ത്തുന്നു; സുരക്ഷാഭീതി; ചൈനീസ് ഇലട്രോണിക് ഉപകരണങ്ങളുടെ വില്‍പ്പന വിലക്കി അമേരിക്ക

ദേശീയ സുരക്ഷയ്ക്ക് വിഘാതം സൃഷ്ടിക്കുന്ന ഇലട്രോണിക്ക് ഉപകരണങ്ങളുടെ വില്‍പ്പനയും ഇറക്കുമതിയും നിരോധിച്ച് അമേരിക്ക. ഹുവായ്, സെഡ്.ടി.ഇ. ടെക് എന്നിവയുള്‍പ്പെടെ അഞ്ച് ചൈനീസ് കമ്പനികളുടെ പുതിയ ആശയവിനിമയ ഉപകരണങ്ങളുടെ വില്‍പ്പനയും ഇറക്കുമതിയുമാണ് യുഎസ് നിരോധിച്ചിരിക്കുന്നത്.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി യു.എസ്. ഫെഷറല്‍ കമ്യൂണിക്കേഷന്‍സ് കമ്മിഷന്‍(എഫ്.സി.സി) കമ്പനികളെ വിലക്കുന്നത് ചരിത്രത്തില്‍ ആദ്യമാണ്. ഇലട്രോണിക്ക് ഉപകരണങ്ങളിലൂടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നിരോധനം. നിരീക്ഷണ ക്യാമറകളും ടു-വേ റേഡിയോ സംവിധാനങ്ങളും നിര്‍മിക്കുന്ന ഹിക്വിഷന്‍, ദാഹുവ, ഹിതേര എന്നീ കമ്പനികള്‍ക്കും വിലക്കുണ്ട്.

അതേസമയം, തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ യു.എസിന് യാതൊരു സുരക്ഷാ ഭീഷണിയും ഉയര്‍ത്തുന്നില്ലെന്ന് ഹിക്വിഷന്‍ കമ്പനി അറിയിച്ചു. ഇപ്പോഴത്തെ തീരുമാനം അമേരിക്കയുടെ ദേശീയ സുരക്ഷയെ സംരക്ഷിക്കാന്‍ സഹായിക്കില്ല. എന്നാല്‍, ഇത് യു.എസിലെ ചെറുകിട വ്യവസായങ്ങളെയും പ്രാദേശിക അധികാരികളെയും സ്‌കൂളുകളെയും വ്യക്തിഗത ഉപയോക്താക്കളെയും ദോഷകരമായി ബാധിക്കുമെന്നും സുരക്ഷയൊരുക്കല്‍ കൂടുതല്‍ ചെലവേറിയതാക്കുമെന്നും കമ്പനി വ്യക്തമാക്കി. ചൈനീസ് സര്‍ക്കാരിന് ഡേറ്റ ചോര്‍ത്തി നല്‍കുന്നെന്ന ആരോപണം വാവേയും മറ്റു കമ്പനികളും നേരത്തേ നിഷേധിച്ചിരുന്നു. ചൈനീസ് കമ്പനികളെ വിലക്കാനുള്ള തീരുമാനം അംഗങ്ങള്‍ ഐകകണ്ഠേന അംഗീകരിക്കുകയായിരുന്നുവെന്ന് യു.എസ്. ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മിഷന്‍ വ്യക്തമാക്കി.