ട്വിറ്ററിന് പുതിയ സി.ഇ.ഒ എത്തുന്നു; ഇനിയെങ്കിലും രക്ഷപെടുമോ ട്വിറ്ററും മസ്കും

ട്വിറ്ററിന് പുതിയ സിഇഒയെ  നിയമിച്ച് ഇലോൺ മസ്ക്. മസ്ക് തന്നെയാണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ആറ് ആഴ്ചക്കുള്ളിൽ പുതിയ സിഇഒ ചുമതലയെടുക്കുന്ന വിവരം സന്തോഷത്തോടെ  അറിയിക്കുന്നുവെന്നാണ് മസ്ക് ട്വീറ്റ് ചെയ്തത്. അതേ സമയം താൻ ട്വിറ്ററിന്റെ എക്സിക്യുട്ടീവ് ചെയർ ആയി തന്നെ തുടരുമെന്നും  ഇലോൺ മസ്ക്  വ്യക്തമാക്കി.എന്നാൽ ആരാണ്  പുതിയ  ചീഫ് എക്സിക്യുട്ടീവ് ഓഫീസർ എന്ന് മസ്ക് വെളിപ്പെടുത്തിയിട്ടില്ല .

അതേ സമയം  എൻബിസി യൂണിവേഴ്സൽ കോംകാസ്റ്റ് എൻബിസിയൂണിവേഴ്സൽ  എക്സിക്യുട്ടീവ്  ലിൻഡ യാക്കറിനോയാണ് പുതിയ ട്വിറ്റർ സിഇഒ എന്ന് വാൾ സ്ട്രീറ്റ്  ജേർണൽ റിപ്പോർട്ട് ചെയ്യുന്നത്. പുതിയ ചുമതല ഏറ്റെടുക്കുന്നതിനെ പറ്റി യാക്കറിനയുമായി മസ്ക് സംസാരിച്ചിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. 2022 ഒക്ടോബറിലാണ് 44 ബില്യൺ  ഡോളറിന് ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തത്.

മസ്ക് സ്ഥാനമേറ്റതോടെ  നിരവധി പേരെയാണ് കമ്പനി ചുരുങ്ങിയ കാലയളവിൽ തന്നെ പിരിച്ചു വിട്ടത്. യാതൊരു മുന്നറിയിപ്പുമില്ലാതെ ട്വിറ്റർ 75 ശതമാനത്തോളം ജീവനക്കാരെയാണ് ഒഴിവാക്കിയത്. ട്വിറ്ററിന്റെ നടപടി വലിയ രീതിയിൽ  വിമർശിക്കപ്പെട്ടിരുന്നു. മുൻ സിഇഒ ആയിരുന്ന ഇന്ത്യൻ സ്വദേശി പരാഗ് അഗർവാളും  ലീഗൽ എക്സിക്യുട്ടീവ് വിജയ് ഗദ്ദെയും പിരിച്ചുവിട്ടവരിലുണ്ട്.

ട്വിറ്ററിന്റെ മേധാവിയായി താൻ തന്നെ  തുടരണോ വേണ്ടയോ എന്നത് സംബന്ധിച്ച്  ഉപയോക്താക്കളുടെ അഭിപ്രായം തേടി മസ്ക് വോട്ടെടുപ്പും നടത്തിയിരുന്നു.57.5 ശതമാനം പേരും  മസ്കിന്റെ രാജിയാണ് ആവശ്യപ്പെട്ടത്.