വെല്‍ക്കം ബാക്ക്..; 'ജനത്തിന്റെ വാക്കുകള്‍ തന്നെ ദൈവത്തിന്റെതും'; ട്രംപിനെ ട്വിറ്ററില്‍ തിരിച്ചെത്തിച്ച് മസ്‌ക്

യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ എന്നെന്നേക്കുമായി വിലക്കിയ ട്വിറ്റര്‍ നടപടി തിരുത്തി ട്വിറ്ററിന്റെ പുതിയ ഉടമ ഇലോണ്‍ മസ്‌ക്. ട്രംപിനെ തിരിച്ചെടുക്കണോ വേണ്ടയോ എന്ന് ഉപയോക്താക്കളോട് അഭിപ്രായം രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടുകൊണ്ട് മസ്‌ക് ട്വിറ്ററില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു. അഭിപ്രായ വോട്ടെടുപ്പില്‍ ട്രംപിനെ തിരികെയെത്തിക്കണമെന്ന അഭിപ്രായത്തിനു മുന്‍തൂക്കം ലഭിച്ചതോടെയാണ് മസ്‌ക് ട്രംപിനെ ട്വിറ്ററില്‍ തിരികെയെത്തിച്ചത്.

പോളില്‍ പങ്കെടുത്തവരില്‍ 51.8 ശതമാനം ആളുകള്‍ ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന നിലപാട് എടുത്തു. 48.2 ശതമാനം ആളുകള്‍ പ്രതികൂലിച്ചു. ജനത്തിന്റെ വാക്കുകള്‍ തന്നെ ദൈവത്തിന്റെതുമെന്നും അതിനാല്‍ ട്രംപിനെ എന്നെന്നേക്കുമായി വിലക്കിയ ട്വിറ്റര്‍ നടപടി തിരുത്തുകയാണെന്നു മസ്‌ക് പ്രഖ്യാപിച്ചു.

ട്വിറ്ററിനെ ഒരു മെഗാഫോണ്‍ പോലെ ഉപയോഗിച്ചിരുന്ന ഒരാളായിരുന്നു ട്രംപ്. അദ്ദഹം ട്വിറ്റര്‍ വഴി നടത്തിയ ആഹ്വാനങ്ങള്‍ ഒരു ഘട്ടത്തില്‍ അമേരിക്കയെ ഒരു കലാപ ഭൂമിയാക്കിയേക്കുമോ എന്നതിനാലാണ് അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് 2021 ജനുവരി ആറിന് മരവിപ്പിച്ചത്. ട്വിറ്ററില്‍ നിന്ന് ഒരാളെയും ആജീവനാന്തം ബ്ലോക്ക് ചെയ്യരുത് എന്നതാണ് മസ്‌കിന്റെ പ്രഖ്യാപിത നയം. ഇതുതന്നെയാണ് ട്രംപിന്റെ മടങ്ങിവരവിന് സാധ്യത കല്‍പിക്കുന്നതും

എട്ട് കോടിയിലധികം ഫോളോവേഴ്സുള്ള @realDonaldTrump എന്ന ഹാന്റിലാണ് ട്രംപ് ഉപയോഗിച്ചിരുന്നത്. തിരുച്ചുവരവിലും ഇതുതന്നെയായിരിക്കും ട്രംപിന് നല്‍കുക. യുഎസ് കാപ്പിറ്റോള്‍ ആക്രമിക്കാന്‍ ആഹ്വാനം നല്‍കിയെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ വിവിധ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ ആദ്യം മരവിക്കപ്പെട്ടത്. ചരിത്രത്തിലാലാദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റിന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടത്.